കള്ളവോട്ടിൽ കുടുങ്ങി ലീഗും സിപിഎമ്മും; കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു

കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത വേങ്ങാട് സ്വശേി സായൂജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്.
52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസക്കാരനുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറും മലപ്പുറത്തു താമസക്കാരനുമായ മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയിരുന്നത്. സായൂജിനെ വിളിച്ചുവരുത്തി കലക്ടര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
പാമ്പുരുത്തിയില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ സലാം, അബ്ദുള്‍ സലാം, കെ.പി സാദിഖ്, ഷമല്‍, മുബഷീര്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ 12 കള്ളവോട്ടുകളാണ് ചെയ്തത്.
മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തതായും കണ്ടെത്തി. മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി.ബാലന്റെ ബന്ധുവാണ് ഈ പെണ്‍കുട്ടി. തിങ്കളാഴ്ച ഹാജരാകാന്‍ കലക്ടര്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കി.
അതേസമയം പിഎം ആരോടും കള്ളവോട്ടു ചെയ്യാൻ പറഞ്ഞിട്ടില്ലെന്നും ആരെയും സംരക്ഷിക്കുകയില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശമുണ്ടെന്നും അതിനു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുന്നതാണു കള്ള വോട്ട്. ഈ നിയമവിരുദ്ധ നടപടിക്കെതിരെ കേസ് എടുക്കണം. കള്ള വോട്ട് ചെയ്തവർ ശിക്ഷ അനുഭവിക്കണം. കള്ളവോട്ടു ചെയ്തുവെന്ന് ആരോപിച്ചു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണയ്ക്ക് അധികാരമില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്താൻ ശ്രമിച്ചതിനെതിരെയാണു താൻ പ്രതികരിച്ചത്. എംഎൽഎ കൊലക്കേസിൽ പ്രതിയായാൽ ഉടൻ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നു പറയുന്ന പോലെയായിരുന്നു മീണയുടെ നടപടി.
മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനു മീണയ്ക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല. അദ്ദേഹം സ്വീകരിച്ച നിലപാട് ശരിയാണ്. മീണയ്ക്ക് എല്ലാ സഹായവും സർക്കാർ നൽകും. തങ്ങൾക്കെതിരെ മീണ നടപടി എടുത്താലേ നിയമ നടപടിക്കു പോകൂ. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല. കേസു വരുമ്പോൾ ബന്ധപ്പെട്ടവർ കൈകാര്യം ചെയ്തു കൊള്ളും.
സിപിഎം ആരെയും പോസ്റ്റൽ വോട്ട് ശേഖരിക്കാൻ നിയോഗിച്ചിട്ടില്ല. മുൻപ് ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ പോസ്റ്റ് ഓഫിസ് വഴിയേ അയയ്ക്കാവൂ. ആരെങ്കിലും വോയ്സ് മെസേജ് ഇട്ടുവെങ്കിൽ അയാൾക്കാണ് ഉത്തരവാദിത്തം. അടൂർ പ്രകാശിനു വേണ്ടി പോസ്റ്റൽ വോട്ട് പിടിച്ചെടുത്തുവെന്ന ആക്ഷേപവും അന്വേഷിക്കണം എന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha



























