തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലെ ബാലവേല, ശൈശവ വിവാഹം, കുടിവെള്ള പ്രശ്‌നം എല്ലാം പരിഹരിച്ച മൂന്ന് കുട്ടി മന്ത്രിമാര്‍

തിരുവനന്തപുരം: ശക്തിവേല്‍, ജ്ഞാനശേഖര്‍, ഗോകുല്‍ദാസ് തമിഴ്‌നാട്ടില്‍ വിപ്ലവം സൃഷ്ടിക്കുന്ന മൂന്ന് കുട്ടികള്‍. ശൈശവ വിവാഹം, കുടിവെള്ളപ്രശ്‌നം, ബാലവേല , ലൈംഗിക അതിക്രമം, പഠനം ഉപേക്ഷിക്കേണ്ടി വരുക, അങ്ങനെ കുട്ടികള്‍ നേരിടുന്ന നിരവധി സാമൂഹ്യപ്രശ്‌നങ്ങളാണീ മൂന്ന് പേരും ഏറ്റെടുത്ത് പരിഹരിച്ചത്. സ്വന്തം ഗ്രാമമായ തമിഴ്‌നാട്ടിലെ രാമദാസംപടിയില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളും അതിന്റെ വിജയഗാഥകളും അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയില്‍ പങ്കുവെച്ചു.
തങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ സംവിധായിക അന്നാ ക്രിസ്റ്റിംഗ് ഒരുക്കിയ പവര്‍ ടു ദി ചില്‍ഡ്രന്‍ എന്ന സിനിമയുമായാണ് ഇവര്‍ മേളയിലെത്തിയത്. തമിഴാനാട്ടിലെ ധര്‍മപുരി ജില്ലക്കാരായ മൂന്ന് പേരും ചില്ലറക്കാരല്ല, ജ്ഞാനശേഖര്‍ സ്റ്റുഡന്റ് പാര്‍ലമെന്റിലെ ദക്ഷിണേന്ത്യന്‍ ഉപപ്രധാനമന്ത്രിയാണ്. ഗോകുല്‍ദാസ് സ്റ്റുഡന്റ് പാര്‍ലമെന്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മന്ത്രിയും ശക്തിവേല്‍ സാംസ്‌ക്കാരിക മന്ത്രിയുമാണ്.
പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഗ്രാമമായ രാമദാസംപടി ഓണംകേറാമൂലയായിരുന്നു. സ്റ്റുഡന്റ് പാര്‍ലമെന്റിലൂടെ കുട്ടികളുടെ അവകാശങ്ങള്‍ മനസ്സിലാക്കി, സജ്ജീവമായ ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയും ഇവര്‍ തങ്ങളുടെ ഗ്രാമത്തെ ആധുനികമാക്കി മാറ്റി. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും കിട്ടി. ആ കഥയാണ് ഇനി പറയുന്നത്: തമിഴ്‌നാട്ടില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നില്ല. അവര്‍ക്ക് പ്രത്യേകം സ്‌കൂളുകളാണുണ്ടായിരുന്നത്. അങ്ങനെ അവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല എന്ന് തോന്നി. അങ്ങനെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. രണ്ടര വര്‍ഷത്തോളം ഇതിനായി പ്രചാരണങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തി. ആദ്യമൊക്കെ കുട്ടികള്‍ മാത്രമായിരുന്നു, പിന്നെ രക്ഷിതാക്കളും കൂടെ കൂടി. അവസാനം എല്ലാകുട്ടികളും സമന്‍മാരായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നു.
രാമദാസംപടിയില്‍ ചെവികേള്‍ക്കാത്തതും സംസാരശേഷിയില്ലാത്തതുമായ എത്ര കൂട്ടുകാരുണ്ടെന്ന് ശക്തിവേലും ജ്ഞാനശേഖറും ഗോകുല്‍ദാസും സര്‍വ്വേ നടത്തി. 28 പേരുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കേള്‍ക്കാത്തവര്‍ക്ക് അതിനുള്ള ഉപകരണവും സംസാരശേഷിയില്ലാത്തവരെ സഹായിക്കുന്നതിനുള്ള കാര്യങ്ങളും ജില്ലാ ഭരണകൂടം ചെയ്ത് കൊടുത്തു. ജ്ഞാനശേഖറിന്റെ പിതാവ് കപ്പലണ്ടി കച്ചവടക്കാരനായിരുന്നു. അമ്മയ്ക്ക് ജോലിയില്ലായിരുന്നു. ഒരു ദിവസം കപ്പലണ്ടിവിറ്റാല്‍ ദിവസം 150- 200 രൂപ കിട്ടും അതുകൊണ്ട് ജീവിക്കാനൊക്കില്ല. എന്നാല്‍ ജ്ഞാനശേഖര്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വീട്ടിലെ മാത്രമല്ല ഗ്രാമത്തിലെയും സ്ഥിതിഗതികള്‍ മാറി. കുട്ടികള്‍ തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞ് അധികൃതരെ സമീപിച്ചു. അതോടെ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടായി.
ജ്ഞാനശേഖര്‍ സഹോദരിയുടെ ബാലവിവാഹം തടഞ്ഞത് ഗ്രാമവാസികളെ പോലും ഞെട്ടിച്ചു. ഇന്ന് തമിഴ്‌നാട്ടിലെ എല്ലാ സ്‌കളുകളിലും സ്റ്റുഡന്റ് പാര്‍ലമെന്റുണ്ട്. കുട്ടികള്‍ക്കായി ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, നിയമം അങ്ങനെ എല്ലാ വകുപ്പുകളും അതിലൊക്കെ കുട്ടികളുടെ മന്ത്രിമാരും തമിഴ്‌നാട്ടിലുണ്ട്. നമ്മുടെ നാട്ടിലെ ജനാധിപത്യ വ്യവസ്ഥ കോര്‍പ്പറേറ്റ് വ്യവസ്ഥയിലേക്ക് പൂര്‍ണമായും മാറിക്കഴിഞ്ഞു. എന്നാല്‍ കുട്ടികളുടെ പാര്‍ലമെന്റിലെ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മൂന്ന് പേരും പറയുന്നു. സ്‌കൂള്‍ പാര്‍ലമെന്റിലെ വിഷയങ്ങള്‍ കോളജ് തലത്തിലുള്ള യൂത്ത് പാര്‍ലമെന്റിലും ദേശീയതലത്തിലുള്ള സ്റ്റുഡന്റ് പാര്‍ലമെന്റിലും ലോക സ്റ്റുഡന്റ് പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യുമെന്ന് ശക്തിവേലും ജ്ഞാനശേഖറും ഗോകുല്‍ദാസും പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ ശക്തമാണ്. അതുപയോഗിച്ച് നല്ല ശിശുസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കി. കുട്ടികള്‍ വിചാരിച്ചാല്‍ എന്തും സാധ്യമാകും അതിനുള്ള സാക്ഷ്യമാണ് പവര്‍ ടു ദി ചില്‍ഡ്രന്‍ എന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























