തൂക്കം 6000 കിലോ;ഇവനെ കടത്തിവെട്ടാന്‍ ഇനി ആരു വരും; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ താരമാകുന്നത് എന്തുകൊണ്ട്?
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷങ്ങളായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര പ്രേമികളുടെ പ്രിയപെട്ടവനാക്കിയതിനു പിന്നിലും ഒട്ടേറെ കാരണങ്ങളുണ്ട്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍.
കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള (തലപ്പൊക്കം) നാട്ടാനകളില്ലൊന്ന്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ലക്ഷണമൊത്ത 18 നഖം, നിലത്തിഴയുന്ന തുമ്പിക്കൈ. നാട്ടാനകളില്‍ ആദ്യത്തെ ഫാന്‍സ് അസോസിയേഷനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുതന്നെ.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ജനനം 1964-ലാണെന്നാണ് ഏകദേശ കണക്ക്. അസമിലെ കാട്ടില്‍നിന്ന് പേരില്ലാതെ ബിഹാറിലെത്തി. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നും അന്ന് മോട്ടിപ്രസാദ് എന്നറിയപ്പെട്ടിരുന്ന ആനയെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ശരാശരി ഏക്കം: ചിലയിടത്ത് ഏക്കമില്ലാതെ ആനയെ എഴുന്നള്ളിപ്പിനു വിടും. 3000 മുതല്‍ 50,000 രൂപ വരെ ഏക്കം ലേലത്തില്‍ കിട്ടാറുണ്ട്. ചില കമ്മിറ്റിക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ ഇത് 2 ലക്ഷം വരെ എത്തും. ഇതു പക്ഷേ, 2 വര്‍ഷത്തിലൊരിക്കലാണെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. ഏക്കത്തുകയില്‍ ഗുരുവായൂര്‍ കേശവനെ മറികടന്ന് 2.5 ലക്ഷം രൂപ ലഭിച്ചതിന്റെ റെക്കോര്‍ഡുണ്ട് രാമചന്ദ്രന്.
ഉയരം: 317 സെന്റീ മീറ്റര്‍.
(321.5 സെന്റീ മീറ്റര്‍ ആണ് പുതിയ അളവെങ്കിലും ഇത് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.) കേരളത്തില്‍ വലിയ പൂരങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ഒരാനയുടെ ഉയരം 285 സെന്റി മീറ്റര്‍ മുതല്‍ 300 സെന്റീ മീറ്റര്‍ വരെയാണ്.
തൂക്കം: 6000 കിലോ.
പ്രായം: 54
കൊമ്പിന്റെ നീളം: 75 സെന്റീമീറ്റര്‍
ഉല്‍സവങ്ങളിലെ ശരാശരി ഏക്കം (എഴുന്നള്ളിപ്പ് വാടക): 3,000 മുതല്‍ 50,000 രൂപ വരെ
പൂരത്തിനു തലേന്നു കൂറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്ന ചടങ്ങിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. അമ്മയുടെ തിടമ്പുമേന്തി വടക്കുന്നാഥനിലെത്തി തെക്കേ ഗോപുര നട മുട്ടിത്തുറന്ന് പുറത്തെത്തി പടിഞ്ഞാറേ നടയില്‍ വന്ന് പൂരം വിളംബരം ചെയ്യുന്നതാണ് ചടങ്ങ്. ഈ ചടങ്ങിന് ഏക്കം നോക്കിയല്ല, വഴിപാടായിട്ടാണ് ആനയെ നല്‍കാറുള്ളത്. 2014ലാണ് ആദ്യമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിയോഗിക്കുന്നത്. ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പികൈയ്യും ചേര്‍ന്ന് ലക്ഷണമൊത്ത ആന എന്നതു തന്നെയാണ് ഇത്രയേറെ പ്രശസ്തിക്കു കാരണം.
ഇങ്ങനെയൊക്കെയാണെങ്കിലും പല തവണയായി 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരാണ് രാമചന്ദ്രന്റെ അവസാനത്തെ ഇരകള്‍. ഏറെ വിവാദങ്ങള്‍ക്കു ശേഷവും ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനിറങ്ങുമെന്ന വാര്‍ത്ത വന്നതോടെ ആനപ്രേമികളെല്ലാം തികഞ്ഞ സന്തോഷത്തിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കര്‍ശന ഉപാധികളോടെയാണ് രാമചന്ദ്രനെ പൂരത്തിനെത്തിച്ചത്.
https://www.facebook.com/Malayalivartha