ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പത്തു ദിവസം മാത്രം; കൂട്ടലും കുറയ്ക്കലുമായി കഴിയുന്ന സ്ഥാനാർത്ഥികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പത്തു ദിവസം മാത്രം. കൂട്ടലും കുറയ്ക്കലുമായി കഴിയുന്ന സ്ഥാനാർത്ഥികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ. സ്ഥാനാർത്ഥികളുടെ മാത്രമല്ല ഭരണാധികാരികളുടെ അവസ്ഥയും ഇതു തന്നെയാണ്. വിദേശത്തുള്ള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ രക്ത സമ്മർദ്ദം പരിശോധിച്ചാൽ അവരുടെ യഥാർത്ഥ അവസ്ഥ മനസിലാക്കാവുന്നതേയുള്ളു.
ഇടത് മുന്നണിയുടെ അടിവേര് ഇളകിയാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് മുഖ്യമന്ത്രിയെ തന്നെയായിരിക്കും. സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗം വെറും 4 സീറ്റാണ് ഇടത് സർക്കാരിന് ലഭിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. ഇത് ശരിയായാൽ സർക്കാർ തീർത്തും ബുദ്ധിമുട്ടിലാകും. മുഖ്യമന്ത്രിയുടെ നിലനിൽപ്പിനെ ബാധിക്കും.
യു ഡി എഫിന് സീറ്റ് കൂടിയില്ലെങ്കിൽ കേരള നേതാക്കളുടെ കാര്യം പരമ കഷ്ടത്തിലാകും. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വർധിക്കാതിരുന്നാൽ അതിനും മറുപടി പറയേണ്ടി വരും. ശശി തരൂർ തോറ്റാൽ വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, പാലോട് രവി, തമ്പാനൂർ രവി തുടങ്ങിയ നേതാക്കളുടെ നാളുകൾ എണ്ണപെടും. മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേര തെറിക്കാനും ഇത് ധാരാളം മതിയാകും.
കുമ്മനം മത്സരിച്ച തിരുവനന്തപുരം പിടിച്ചില്ലെങ്കിൽ ശ്രീധരൻപിള്ളയുടെ കാര്യത്തിലും തീരുമാനമാകും. ശ്രീധരൻ പിള്ള സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും തെറിക്കും എന്ന് മാത്രമല്ല ചിലപ്പോൾ ബി ജെ പിയിൽ നിന്നു തന്നെ പുറത്താകും. വോട്ട് ഷെയർ വർധിപ്പിച്ചാൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാം.
ഒരു കൂട്ടം നേതാക്കളുടെ ഭാവിയാണ് 23 ന് നിർണയിക്കാൻ പോകുന്നത്. ചെന്നിത്തലയുടെ മോഹഭംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ മോഹഭംഗങ്ങളുടെ ഭാവിയും തീർച്ചയായും 23 ന് തീരുമാനിക്കും.
നെഞ്ചിൽ മുട്ട വച്ചാൽ വേകും എന്ന പഴഞ്ചൊല്ലിനെ യാഥാർത്ഥ്യമാക്കി കൊണ്ടാണ് പത്തു ദിവസം എന്ന പ്രതിഭാസം എത്തിച്ചേർന്നിരിക്കുന്നത്.
അതിനിടെ വോട്ടെടുപ്പ് സംബന്ധിച്ച ക്രമീകരണങ്ങളും തയാറെടുപ്പുകളും സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി. വോട്ടെണ്ണൽ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ സംബന്ധിച്ച ഒരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തി. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നതു സംബന്ധിച്ചും വിശദമായി ചർച്ച ചെയ്തു.
സംസഥാനത്തെ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർക്കും പരിശീലനം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർ 15ന് കേരളത്തിൽ എത്തും.
സംസ്ഥാനത്ത് തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടെണ്ണൽ പ്രക്രിയ കാണാനും മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഉമേഷ് സിൻഹയുടെ നേതൃത്വത്തിൽ മുതിർന്ന ജദ്യോഗസ്ഥരായ സന്ദീപ് സക്‌സേന, സുദീപ് ജെയിൻ, വി.എൻ. ശുക്‌ള, നിഖിൽകുമാർ, ബ്രജ്ഭൂഷൺ, കെ.എഫ് വിൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, അഡീഷണൽ സി.ഇ.ഒ ബി. സുരേന്ദ്രൻ പിള്ള, ജോയിൻറ് സി.ഇ.ഒ കെ. ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha



























