നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത് കാണാൻ ജനപ്രവാഹം; ആർപ്പു വിളികളോടെ തൃശൂരിന്റെ പ്രിയപ്പെട്ട 'രാമനെ' വരവേറ്റ് ആനപ്രേമികളും പൂര പ്രേമികളും

തൃശൂര്‍ പൂരം വിളംബരത്തിന് വിവാദങ്ങൾക്കൊടുവിൽ പൂരപ്രേമേികളുടെ ആഗ്രഹം പോലെ തന്നെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നത്.
വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത്. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂരവിളംബരത്തിനാണ് തൃശൂരിന്റെ പ്രിയപ്പെട്ട 'രാമൻ' എത്തിയത്.
ഒൻപതര മുതൽ പത്തര മണി വരെ ഒരു മണിക്കൂർ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടർ അനുമതി നൽകിയത്. മുൻവർഷങ്ങളിൽ 11 മണിക്കു ശേഷമണ് നെയ്തലക്കാവിലമ്മ എഴുന്നള്ളി തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങ് നടക്കാറുണ്ടായിരുന്നത്. ഇക്കുറി ഇത് നേരത്തെയാക്കുകയായിരുന്നു.
ആന എഴുന്നള്ളത്ത് നടക്കുമ്പോൾ ചുരുങ്ങിയത് പത്ത് മീറ്റര്‍ ചുറ്റവളവിലെങ്കിലും ആളുകളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. അമ്പത് മീറ്റര്‍ പരിസരത്ത് വരെ ആളുകളെ അടുപ്പിക്കാതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.
കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയിൽ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസൻ എന്ന ആന തേക്കിൻകാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാൽ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്‌തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രൻ തെക്കേഗോപുരനട തുറന്നതോടെ ഈ വർഷത്തെ തൃശൂർപൂരത്തിനു തുടക്കമായിരിക്കുകയാണ്.
നെയ്തലക്കാവിൽനിന്നു തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിനു പകരം തെച്ചിക്കോട്ടുകാവിൽ നിന്ന് ലോറിയിലാണ് മണികണ്ഠനാൽ പരിസരത്ത് രാമചന്ദ്രനെ എത്തിച്ചത്. 2.10 കോടി രൂപയ്ക്കാണ് ഈ ചടങ്ങിനായി മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇൻഷുർ ചെയ്തത്. പൂരപ്രേമികളും ആനപ്രേമികളുമായി വലിയ ആൾക്കൂട്ടമാണ് ക്ഷേത്ര പരിസരത്തുള്ളത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ തിങ്ങിക്കൂടിയ പുരുഷാരം ആവേശത്തിമിർപ്പിലാറാടി. രാമൻ..രാമൻ എന്ന വിളികളോടെ അവർ തങ്ങളുടെ കരിവീരനെ സ്വഗതം ചെയ്‌തു.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത്. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
ഭഗവതിയുടെ തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.രാമചന്ദ്രനെ എഴുപന്നള്ളിക്കുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്‌ചിതത്വം നിലനിന്നിരുന്നെങ്കിലും, ആനയ്‌ക്ക് ആരോഗ്യപ്രശനങ്ങൾ ഒന്നുംതന്നെയില്ലെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കർശന ഉപാധികളോടെ ജില്ലാ കളക്‌ടർ ടി.വി അനുപമ അനുമതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha



























