പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്, തൃശൂര്‍ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങി, രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങി പൂരപ്രേമികള്‍, പൂരനഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്, തൃശൂര്‍ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങി, രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങി പൂരപ്രേമികള്‍, പൂരനഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.
ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. നഗരഗ്രാമ വിത്യാസമില്ലാതെ തൃശൂരിലെ എല്ലാ വഴികളും ഇന്ന് പൂര നഗരിയിലേക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പൂരമെന്ന ലക്ഷ്യവുമായി. ഇതിനോടകം നഗരത്തിലെത്തിയത് ആയിരങ്ങളാണ്.
നാദവും താളവും വര്‍ണവും ലഹരിയാകുന്ന തൃശൂര്‍ പൂരം രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും. രാവിലെ 7.30 മുതലാണ് ഘടകപൂരങ്ങള്‍ എത്തി തുടങ്ങുന്നത്. 11.30ന് മഠത്തില്‍ വരവ് പഞ്ചവാദ്യം. 12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. 2.10ന് ഇലഞ്ഞിത്തറ മേളം തുടങ്ങും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.
ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും. പഞ്ചവാദ്യവും പാണ്ടിമേളവും ഇലഞ്ഞിത്തറ മേളവുമെല്ലാം ഇത്തവണയും ആസ്വാദകരുടെ മനസ്സില്‍ പൂരത്തിന്റെ നാദ വിസ്മയം തീര്‍ക്കും. ഇതിന് പിന്നാലെ കാത്തുവെച്ച രഹസ്യങ്ങളുടെ കെട്ടഴിച്ച് കുടകളുയര്‍ത്തും പാറമേക്കാവും തിരുവമ്പാടിയും കുടമാറ്റത്തില്‍. പിന്നെ പുലര്‍ച്ചെ വരെയുള്ള കാത്തിരിപ്പ്. വെടിക്കെട്ടിനായി, പകല്‍ പൂരത്തിനായി.
അതേസമയം സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. 3500 ഓളം പോലീസുകാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്. 80 നിരീക്ഷണ ക്യാമറകള്‍ പൂര നഗരിയെ ഒപ്പിയെടുക്കും. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും പരിചയസമ്പന്നരായ രണ്ട് ഡി.വൈ.എസ്.പിമാര്‍ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.
https://www.facebook.com/Malayalivartha



























