കണ്ണില്‍ ചോരയുള്ളവര്‍ കാണണം... ശാന്തനായി രാജകീയമായുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പ്രകടനം കണ്ട് ആരാധകര്‍ ചോദിച്ചത് എന്തിനാ ഈ ആനയെ ഒതുക്കാന്‍ ശ്രമിച്ചത്; പൂരത്തിന് സമാനമായ ജനങ്ങളെത്തിയത് രാമചന്ദ്രന്റെ ആരാധന ഒന്നു കൊണ്ട് മാത്രം

തെച്ചിക്കോട്ട് രാമചന്ദ്രനെ എത്രമാത്രം ആരാധിക്കുന്നുവെന്ന് ഇന്നലത്തെ പൂരനഗരി സാക്ഷ്യപ്പെടുത്തുന്നു. കൊമ്പന്‍മാരുടെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റി ഏകഛത്രാധിപതിയുടെ തലയെടുപ്പോടെ മസ്തകം ഉയര്‍ത്തി നിന്നപ്പോള്‍ ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം ഇത്തവണ തൃശൂര്‍ പൂരത്തോളം വളര്‍ന്നു. വിവാദങ്ങള്‍ നല്‍കിയ വീരപരിവേഷത്തോടെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം ഇന്നലെ ഒരു പൂരത്തിന്റെ പുരുഷാരത്തിന്റെ എഴുന്നള്ളത്തായിരുന്നു. സൂപ്പര്‍ താരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ആരാധകരാണ് രാമചന്ദ്രനെ കാണാന്‍ എത്തിയത്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തിയത്.
ആകാംക്ഷയും ആശങ്കയും നിറഞ്ഞ ഒന്നര മണിക്കൂറില്‍ ഇതുവരെയില്ലാത്ത സുരക്ഷയ്ക്ക് നടുവില്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങി.
നൂറുമീറ്റര്‍ അകലത്തില്‍ സുരക്ഷാ ബാരിക്കേഡുകള്‍ക്ക് പുറത്ത് നിന്ന് പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുമ്ബിക്കൈ മൂന്നുതവണ ഉയര്‍ത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. അതോടെ 36 മണിക്കൂര്‍ നീളുന്ന പൂരത്തിന് തുടക്കമായി.
രാവിലെ 9.10ഓടെ ലോറിയില്‍ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേക്ക് 9.40ഓടെ കുറ്റൂര്‍ നെയ്തലക്കാവില്‍ നിന്ന് തെച്ചിക്കോട്ടു ദേവിദാസന്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബ് മാറ്റി. പിന്നാലെ കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളം തുടങ്ങി. തിടമ്ബിന് പുറകിലിരുന്നവര്‍ ആലവട്ടവും വെഞ്ചാമരവും വീശി മുത്തുക്കുട തുറന്നുപിടിച്ചതോടെ തലയെടുപ്പിന്റെ പ്രൗഢതാളത്തില്‍ അവന്‍ ഉയര്‍ന്നു നിന്നു.
10.20ഓടെ നെയ്തലക്കാവിലമ്മയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കേനടയിലൂടെ ക്ഷേത്രത്തിന്റെ അകത്ത് കയറി പ്രദക്ഷിണം വച്ചു. 10.39ന് തെക്കെഗോപുര നട തുറന്ന് പുറത്തു വന്നു. തൊട്ടുപിന്നാലെ വിളംബരം അറിയിച്ച് ശംഖൂതി.
പുരുഷാരത്തിനിടയിലൂടെ രാമചന്ദ്രനെ തിരികെ കൊണ്ടുപോകുന്നതിന്റെ ആശങ്ക മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ഇടപെടല്‍മൂലം ഒഴിവായി. തെക്കേ നട വഴി പുറത്തിറങ്ങിയ ദേവിദാസന്റെ ശിരസിലേക്ക് തിടമ്ബ് മാറ്റി. തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വീണ്ടും മൂന്നുതവണ തുമ്ബിക്കൈ ഉയര്‍ത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. 11.21ന് ലോറിയില്‍ കയറ്റിയ രാമചന്ദ്രനെ ആള്‍ക്കൂട്ടത്തിനിടയിലൂടെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലേക്കു കൊണ്ടുപോയി.
പൂരവിളംബരത്തിന് രാമചന്ദ്രന്‍ വന്നു തുടങ്ങിയതോടെയാണ് ആളുകൂടിയത്. ഇത്തവണ രാമചന്ദ്രന്റെ ആരാധകര്‍ വര്‍ദ്ധിച്ചു. പൂരദിവസത്തെ പ്പോലെയുള്ള ജനസാഗരമാണ് ഇന്നലെ ഒഴുകിയെത്തിയത്.
നെയ്തലക്കാവില്‍ നിന്ന് ഭഗവതിയുടെ തിടമ്‌ബേറ്റുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കെഗോപുര നട തുറക്കുന്നതായിരുന്നു പതിവ്. 11 മണിക്ക് ശേഷമായിരുന്നു നെയ്തലക്കാവിലമ്മയെ എഴുന്നള്ളിച്ചിരുന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്കിന് ഇന്നലെ കനത്തസുരക്ഷയോടെ ഒരു മണിക്കൂര്‍ ഇളവാണ് കളക്ടര്‍ അനുവദിച്ചത്. 9.30 മുതല്‍ 10.30 വരെ. ഇതിനാലാണ് നെയ്തലക്കാവില്‍ നിന്ന് മണികണ്ഠനാല്‍ വരെ ഭഗവതിയെ തെച്ചിക്കോട്ട് ദേവിദാസന്‍ രാവിലെ തന്നെ എഴുന്നള്ളിച്ചത്. ഗോപുര നട തുറന്നതിന് ശേഷം രാമചന്ദ്രന്റെ ശിരസില്‍ നിന്ന് ഭഗവതിയുടെ തിടമ്ബ് ദേവിദാസന്റെ ശിരസിലേക്ക് മാറ്റി. ദേവദാസനാണ് തിടമ്ബ് തിരികെ ക്ഷേത്രത്തിലെത്തിച്ചത്. ഇത് പൂരത്തിന്റെ ചരിത്രത്തിലാദ്യമാണ്.
https://www.facebook.com/Malayalivartha



























