സ്ഥിരീകരണം ഇങ്ങനെ... സ്‌ഫോടനം നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി ഐ.ബി.യുടെ കണ്ടെത്തല്‍; പാസ്‌പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയതിന്റെ മുദ്രയും ഉണ്ട്

ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പരയെപ്പറ്റിയുള്ള നിരവധി തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) കണ്ടെത്തി. ലങ്കയിലെ ഹോട്ടലുകളില്‍ സ്‌ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന്‍ ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്‌പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയതിന്റെ മുദ്രയുണ്ട്.
ബംഗളുരു, ചൈന്നെ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളും ഇവര്‍ സന്ദര്‍ശിച്ചിരുന്നതായാണു പാസ്‌പോര്‍ട്ട് രേഖകള്‍. ചാവേറുകളുടെ പിതാവ് മുഹമ്മദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതോടെയാണു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ശ്രീലങ്കന്‍ ഇന്റലിജന്‍സ് െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിനു കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി ബിസിനസ് ബന്ധമുണ്ട്.
ബിസിനസിന്റെ മറവില്‍ ഇന്ത്യയിലെത്തിയ സഹോദരങ്ങള്‍ സ്‌ഫോടനപരിശീലനവും നേടിയെന്നാണ് ഇന്റലിജന്‍സ് നിഗമനം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്നു സംശയിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ (എന്‍.ടി.ജെ) അനുഭാവികള്‍ കേരളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഫ്രാന്‍ ഹാഷിമും കേരളത്തില്‍ വന്നിരുന്നതായാണു സൂചന. കേരളത്തിലെ 12 മൊെബെല്‍ ഫോണ്‍ നമ്പറുകളില്‍നിന്ന് ഇയാളെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
ശ്രീലങ്കന്‍ സ്‌ഫോടനം വലിയ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ 200 കുട്ടികള്‍ക്ക് കുടുബാംഗങ്ങളെ നഷ്ടമായതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ സാമ്പത്തിക സുരക്ഷ ഇല്ലെന്നാണ് കണ്ടെത്തല്‍. ശ്രീലങ്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് സംഘടനയുടേതാണ് വെളിപ്പെടുത്തല്‍.
കുടുബാംഗങ്ങള്‍ക്കുണ്ടായ പരിക്കില്‍ 75 കുടുംബങ്ങളുടെ ജീവിതം അവതാളത്തിലായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗംപേര്‍ക്ക് ജോലിക്കുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവരുടെ മാനസികാഘാതം കുറയ്ക്കുന്നതിനായി പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സേവന സംഘടനകള്‍ രംഗത്തുണ്ട്.
സ്‌ഫോടനത്തെത്തുടര്‍ന്ന് മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ പിരിമുറുക്കം നിലനില്‍ക്കുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ എട്ട് ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 250ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. ഐഎസ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും പ്രാദേശിുക ഭീകരവാദ സംഘടനയായ നാഷണല്‍ തൂഹീദ് ജമാഅത്താണ് സംഭവത്തിന് പിന്നിലെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വാദം.
"
https://www.facebook.com/Malayalivartha



























