പാലാരിവട്ടത്തിൽ ലീഗ് നേതാക്കൾ കുരുങ്ങുമോ; പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം. പാലം ഉദ്ഘാടനം ചെയ്തത് ഇടത് സർക്കാരാണെങ്കിലും പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് യു ഡി എഫ് സർക്കാരാണ്.
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സ്വപ്ന പദ്ധതിയായിരുന്നു പാലാരിവട്ടം മേൽപാലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വാഭാവികമായും ഉണ്ടായ അഴിമതി പരമ്പര പാലാരിവട്ടത്തിന്റെ നിർമ്മാണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന ആക്ഷേപം പരക്കെയുണ്ട്. ഇടത് സർക്കാരിൽ ജി.സുധാകരൻ മന്ത്രിയായ ശേഷമാണ് ഒരു പരിധി വരെ അഴിമതി കുറഞ്ഞത്. പൊതുമരാമത്ത് അതിനു മുമ്പ് വരെ ഭരണാധികാരികളുടെ കറവപശുവായിരുന്നു എന്നാണ് സംസാരം.
വിജീലൻസിന് മന്ത്രി സുധാകരൻ പൂർണമായ സ്വാതന്ത്ര്യമാണ് അനുവദിച്ചിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് മന്ത്രി വിജിലൻസ് മേധാവിയോട് ഉന്നയിച്ചിട്ടുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് മന്ത്രി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ നടപടികൾക്ക് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ മാത്രമേ രാഷ്ട്രീയക്കാരിലേക്ക് കേസ് നീങ്ങുമോ എന്ന് അറിയാൻ കഴിയുകയുള്ളു.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ, നിർമ്മാണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുക്കുമെന്നാണ് വിവരം. 2014 ൽ പാലം നിർമ്മിക്കുമ്പോൾ എ. പി. എം മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എം.ഡി. അദ്ദേഹത്തിലക്കും അന്വേഷണം നീളുന്നു എന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹനീഷ് മുഹമ്മദ്. അന്തരിച്ച കോൺ ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനാണ് അദ്ദേഹം. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു വൻകിട പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഐ. എ. എസ്. ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് റോളെന്നും കാണില്ല. നിലവിൽ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. പാലത്തിന്റെ കോൺക്രിറ്റ് സാമ്പിളും കമ്പികളും വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പാലാരിവട്ടം മേൽപാലത്തിൽ കോടികളാണ് മറിഞ്ഞതെന്ന ആരോപണം ശക്തമാണ്. അക്കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പണം മറിഞ്ഞിരുന്നു. എന്നാൽ അതിൽ രാഷ്ട്രീയക്കാർക്കായിരുന്നു പങ്ക്. നിർമ്മാണം നടത്തുന്ന കമ്പനികളെല്ലാം അന്ന് കാണേണ്ടവരെ കാണേണ്ടത് പോലെ കണ്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദമായി നടത്തിയ അഴിമതികളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്തിലേത്.
ഇബ്രാഹിംകുഞ്ഞ് സംസ്ഥാന സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേർക്ക് ആരോപണത്തിന്റെ കുന്തമുന ഉയരുമോ എന്നാണ് അറിയേണ്ടത്. ഏതായാലും അതിനുള്ള സാധ്യത കുറവാണ്. ഉദ്യോഗസ്ഥരുടെ തലയിൽ ചാരി രാഷ്ട്രീയക്കാർ രക്ഷപ്പെടാറാണ് പതിവ്. പാലാരിവട്ടത്തിലും ഇതു തന്നെ സംഭവിക്കുമെന്ന് കരുതാം. എന്നാൽ വിജിലൻസിന് മേലും കീഴും നോക്കേണ്ട കാര്യമില്ല.
https://www.facebook.com/Malayalivartha



























