കെ.എം മാണിയുടെ മുഖ്യമന്ത്രി മോഹത്തിന് തടസമായത് മകൻ ജോസ് കെ. മാണിയും ഭാര്യയും ; ആരോപണവുമായി പി.സി ജോർജ്

അന്തരിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ മുഖ്യമന്ത്രി മോഹത്തിന് തടസമായത് മകൻ ജോസ് കെ. മാണിയും ഭാര്യ നിഷയുമാണെന്ന ആരോപണവുമായി ജനപക്ഷം സെക്കുലർ നേതാവ് പി.സി ജോർജ് രംഗത്ത്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി മോഹം മാണി താൽകാലികമായി മാറ്റിവെച്ചതെന്നും പി.സി ജോർജ് പറഞ്ഞു. കേന്ദ്രത്തിൽ മന്ത്രിയാക്കാമെന്ന് രാഹുൽ ഗാന്ധി വാക്ക് തന്നിട്ടുണ്ടെന്ന് ജോസും ഭാര്യയും മാണിയെ വിശ്വസിപ്പിച്ചു എന്നും പിസി ജോർജ് ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്ന് മാണി ആഗ്രഹിച്ചിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇതിനുള്ള നീക്കങ്ങളും ചർച്ചകളും നടന്നത്. ആറു മാസം മുഖ്യമന്ത്രി പദം മാണിക്ക് നൽകാനും ശേഷം പൊതു തെരഞ്ഞെടുപ്പിന് പോകാനുമായിരുന്നു മുതിർന്ന നേതാക്കളുമായുള്ള ചർച്ചയിൽ ധാരണയായത്. പിറ്റേദിവസം നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് അന്തിമ ചർച്ച നടത്തി പ്രഖ്യാപനം നടത്താൻ ഇരിക്കെയാണ് നീക്കം അട്ടിമറിക്കപ്പെട്ടത്. മാണിയുമായി നടത്തിയ ചർച്ചക്ക് ശേഷം അദ്ദേഹത്തിന്‍റെ സ്റ്റാഫിൽപ്പെട്ടവർ തന്നെ നീക്കം നടക്കില്ലെന്ന് പറഞ്ഞു. കേരളാ മുഖ്യമന്ത്രിയായി രാജ്യം അറിയപ്പെടേണ്ട വ്യക്തിയായിരുന്നു മാണി. ലഭിക്കാത്ത വാഗ്ദാനത്തെ കുറിച്ച് പറഞ്ഞ് മാണിയുടെ ആഗ്രഹം തട്ടിത്തെറിപ്പിച്ചു. യു.ഡി.എഫ് രക്ഷപ്പെടണമെങ്കിൽ ജോസ് കെ. മാണിയെ പുറത്താക്കണം. കേരളാ കോൺഗ്രസ് പിരിച്ചു വിടണം. പി.ജെ ജോസഫിന്‍റ രാഷ്ട്രീയ ഭാവി കട്ടപ്പുകയാണെന്നും പി.സി ജോർജ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha



























