ആർദ്രം മിഷൻ: കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ എസ്.എച്ച്.എസ്.ആര്‍.സി.യില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും എല്ലാ ആരോഗ്യ പരിപാടികളുടേയും ഘടകങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ആരോഗ്യ സൂചികകള്‍ക്ക് (ഇന്റിക്കേറ്റേഴ്‌സ്) അന്തിമ രൂപം നല്‍കുകയും ചെയ്തു. ഇതുവഴി എല്ലാ ആരോഗ്യ പരിപാടികളും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ശക്തമായി നടപ്പിലാക്കാനും ജനങ്ങളില്‍ ഫലപ്രദമായി എത്തിക്കാനും സാധിക്കും.
തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി മികച്ച സേവനം നല്‍കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, ആര്‍ദ്രം മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. ജമീല, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തെരഞ്ഞെടുത്തത്. പി.എച്ച്.സി.കളുടെ പ്രവര്‍ത്തന സമയവും സേവന ഘടകങ്ങളും വര്‍ധിപ്പിച്ചുകൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കി. 3 ഡോക്ടര്‍മാരുടേയും 4 സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ഉറപ്പാക്കി. എല്ലായിടത്തും ആധുനിക ലബോറട്ടികള്‍ സ്ഥാപിച്ചു. പ്രീ ചെക്ക് കൗണ്‍സിലിംഗ്, എന്‍സിഡി ക്ലിനിക്കുകള്‍, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയും ഏര്‍പ്പെടുത്തി. രോഗങ്ങള്‍ പ്രാഥമിക ദിശയില്‍ തന്നെ മനസിലാക്കി ആവശ്യമായ കൗണ്‍സിലിംഗും ചികിത്സയും നിര്‍ദേശിക്കുക, ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ സങ്കീര്‍ണമായ പരിശോധനയും ചികിത്സയും നിര്‍ദേശിക്കുക, രോഗ പ്രതിരോധശേഷി ആര്‍ജിക്കാനുള്ള ജീവിതശൈലി സ്വായത്തമാക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇത് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കനാണ് ഉന്നതതലയോഗം കൂടിയത്.
https://www.facebook.com/Malayalivartha



























