പൂരപ്രേമികളെ വർണ്ണ വിസ്മയത്തിലാഴ്ത്തി 'കുടമാറ്റം' ; കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകൾ; പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ ആർപ്പു വിളികളോടെ വരവേറ്റ് ആസ്വാദകർ

തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റം വർണ്ണ വിസ്മയമായി. വാശിയോടെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ പൂരപ്രേമികൾ ആവേശത്തിലായി. ശാരീരികാവശതകൾ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടൻമാരാർ നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി.
രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം. കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.
രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾക്ക്തുടക്കമായത്. തുടർന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവൻമാർ ഘടകപൂരങ്ങളായി വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടർന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തിൽ വരവ് നടന്നു.
ഉച്ചയോടെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. എല്ലാം മറന്ന് മേളപ്രേമികൾ കൈ ആകാശത്തേക്ക് എറിഞ്ഞുവീശി, ഓരോ മേളപ്പെരുക്കത്തിനും ഒപ്പം കൂടി. ശാരീരികാസ്വസ്ഥതകള്‍ മറന്നും മേളപ്രമാണിയായ പെരുവനം കുട്ടൻമാരാർ കൊട്ടിന് നേതൃത്വം നൽകി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടൻമാരാർ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ കുട്ടൻമാരാർ തളർന്നു വീണിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്‍റെ മുന്നിൽ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാൻ കുട്ടൻമാരാർ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്‍റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി.
നാളെ പുലർച്ചെ ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട് നടക്കും. പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അങ്ങനെ അവസാനമായി.
https://www.facebook.com/Malayalivartha



























