സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി
ബിനോയ് കോടിയേരിക്കെതിരായി ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡനാരോപണ കേസ് വിവാദമായി തുടരുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്ത്. നിലവിലെ സംഭവങ്ങളോടുള്ള പ്രതികരണമായാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’ എന്ന് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. ആരോപണത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം ഒളിവില്‍ കഴിയുന്ന ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. മുംബയ് ഒഷിവാര പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട ശേഷം ഇന്നലെ വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ജഡ്ജ് അവധിയായതിനാല്‍ വ്യാഴാഴ്ചയേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. വഞ്ചന, പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബിനോയി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബയ് പൊലീസ് തലശ്ശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനായി അവര്‍ കേരളത്തില്‍ കുറേ ദിവസം താമസിക്കുകയും ചെയ്തിരുന്നു.
ബിനോയി എവിടെയാണെന്ന് സംബന്ധിച്ച് കേരളാ പൊലീസിനോ, മുംബയ് പൊലീസിനോ യാതൊരു വിവരവുമില്ല. പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും അറിയില്ല. കോടിയേരി കഴിഞ്ഞയാഴ്ച ആയൂര്‍വേദ ചികിത്സ തേടിയിരുന്ന സ്വകര്യആശുപത്രിയില്‍ ബിനോയി എത്തിയിരുന്നെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജാമ്യം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം യുവതിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അറിയുന്നു. യുവതി ആവശ്യപ്പെട്ട പണം നല്‍കാനില്ലെന്നും അതുകൊണ്ടാണ് നിയമപരമായി നേരിടാന്‍ ബിനോയി തയ്യാറായതെന്ന് കോടിയേരി പറഞ്ഞു. വിവാദം ഏറെ നാള്‍ നീട്ടിക്കൊണ്ട് പോകാതെ എങ്ങനെയും ഒതുക്കി തീര്‍ക്കാനാണ് പാര്‍ട്ടി കോടിയേരിക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് അറിയുന്നു. അതിനാല്‍ യുവതിയുടെ അഭിഭാഷകനുമായി ചില പ്രമുഖര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha