കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...
കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത് സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന. ലോകത്തിലെ മറ്റു കടൽമേഖലകളെ അപേക്ഷിച്ച് അറബിക്കടൽ മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ. ഇതുമൂലം കടലിൽനിന്നും ഉഷ്ണ തരംഗം ഉയരുന്നു. അറബിക്കടലിന്റെ കിഴക്കൻ തീരത്ത് ഇതു കൂടുതലായി അനുഭവപ്പെടുന്നു. കേരളം ചുട്ടുപൊള്ളുന്നതിനു പിന്നിൽ അറബിക്കടലിൽ നിന്നുള്ള ഈ ഉഷ്ണ–താപ തരംഗത്തിന്റെ പങ്ക് ഇതോടെ വ്യക്തമായി. ഭൂമിയിലെ അധിക താപത്തിന്റെ 90 ശതമാനം വലിച്ചെടുക്കുന്നതു കടലാണ്. സമുദ്രനിരപ്പ് തിളച്ചുയരാനും കടലേറ്റത്തിനും ഇതു വഴി തെളിക്കുന്നു. ലോകത്ത് ഏറ്റവും വേഗത്തിൽ ചൂട് വർധിക്കുന്ന സ്ഥലമായി ഏഷ്യ ഭൂഖണ്ഡം മാറുന്നു.
ഏറ്റവുമധികം കാലാവസ്ഥാ ദുരന്തങ്ങൾക്കു സാധ്യതയുള്ള ഇടമായും ഏഷ്യ മാറിക്കഴിഞ്ഞതായി ജനീവയിൽ പുറത്തിറക്കിയ ഏഷ്യൻ കാലാവസ്ഥാ സ്ഥിതിവിവര റിപ്പോർട്ട് പറയുന്നു. 1990 നെ അപേക്ഷിച്ച് ലോകത്തെ ശരാശരി താപനില 1.87 ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്. വടക്കു സൈബീരിയ മുതൽ പടിഞ്ഞാറ് പശ്ചിമേഷ്യവരെയും ചൈന മുതൽ ജപ്പാൻ വരെയും ഏഷ്യൻ രാജ്യങ്ങളിൽ ചൂട് വർധിക്കുന്നതായി പഠനം വ്യക്തമാക്കി. മരുഭൂമിയിലെ ന്യൂനമർദ ഫലമായി ഉയരുന്ന പൊടിക്കാറ്റിൽ നിന്നുള്ള വായുമലിനീകരണം ചൈനയ്ക്കു ഭീഷണി ഉയർത്തുന്നു.1970–2021 കാലത്ത് 3612 പ്രകൃതി ദുരന്തങ്ങളിലായി 984263 പേർക്കു ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്. 2008 ലെ നർഗിസ് ചുഴലിയിൽ മാത്രം 1.38 ലക്ഷം പേർ മരിച്ചു. കഴിഞ്ഞ വർഷം മാത്രം 79 പ്രളയദുരന്തങ്ങളിലായി രണ്ടായിരത്തോളം പേർ മരിച്ചു. ഏപ്രിൽ – ജൂൺ മാസങ്ങളിലെ താപതരംഗം മൂലം ഇന്ത്യയിൽ 2003 ൽ 110 പേർ മരിച്ചു.
ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റുന്നതുമൂലം വേണ്ട സമയത്ത് ആവശ്യത്തിനു മഴ കിട്ടുന്നില്ല. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താപനില മൈനസ് 33 ഡിഗ്രിയായും ചൈനയുടെ അതിർത്തി പ്രദേശത്ത് മൈനസ് 50 ഡിഗ്രിയായും റഷ്യയുടെ ചില ഭാഗങ്ങളിൽ താപനില മൈനസ് 62 ഡിഗ്രി വരെ രേഖപ്പെടുത്തിയതാതും റിപ്പോർട്ടിൽ പറയുന്നു.അതെ സമയം ഇന്ന് പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പാണ് ഇപ്പോൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഏപ്രിൽ 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,
തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 26 വരെ ഉഷ്‌ണതരംഗ സാധ്യത. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
https://www.facebook.com/Malayalivartha