കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല് പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്...
ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം. എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു.സി.പി.എം. നേതാവ് സൂസൻ കോടിക്കും ഒട്ടേറെ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. പ്രവർത്തകർക്കും നാല് പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണവാഹനങ്ങളും അടിച്ചുതകർക്കപ്പെട്ടു.പരസ്യപ്രചാരണ സമാപനത്തിനിടെ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ.മഹേഷിനുനേരേയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ്. വ്യാഴാഴ്ച ജില്ലയിൽ കരിദിനമാചരിക്കും.
കറുത്ത ബാൻഡ് ധരിച്ച് പ്രവർത്തകർ നിശ്ശബ്‌ദ പ്രചാരണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അറിയിച്ചു.വൈകീട്ട് അഞ്ചുമണിയോടെയാണ് സംഘർഷങ്ങൾ തുടങ്ങിയത്. ഓരോ മുന്നണിക്കും കൊട്ടിക്കലാശം നടത്തുന്നതിനുള്ള സ്ഥലം നേരത്തേ പോലീസ് നിശ്ചയിച്ചുനൽകിയിരുന്നു. യു.ഡി.എഫിന് അനുവദിച്ച സ്ഥലത്തേക്ക് എൽ.ഡി.എഫിന്റെ പ്രചാരണവാഹനം എത്തിയതായും ഇതു മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നും യു.ഡി.എഫ്. നേതാക്കൾ പറയുന്നു. എന്നാൽ എൽ.ഡി.എഫിന്റെ പ്രകടനത്തിനിടയിലേക്ക് യു.ഡി.എഫിന്റെ പ്രചാരണവാഹനം കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് എൽ.ഡി.എഫും ആരോപിക്കുന്നു.
സംഘർഷം മൂർച്ഛിച്ചതോടെ പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു.എം.എൽ.എ.യുടെ തലയിൽ രണ്ടുതവണ കല്ലേറ് കൊണ്ടു. നെഞ്ചിലും കല്ല് കൊണ്ടു. തലയ്ക്കും നെഞ്ചത്തും ഇടതുകൈക്കും സാരമായി പരിക്കേറ്റ എം.എൽ.എ.യെ പ്രവർത്തകർ ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഘർഷം മൂർച്ഛിച്ചതോടെ പോലീസ് ഇരുപതോളം തവണ കണ്ണീർവാതകം പ്രയോഗിച്ചു. കൂടുതൽ പോലീസ് സേനയും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha