ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്‌റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.അതേസമയം കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്‌ളക്‌സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്.
കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്‌നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല.
ഇത് എന്താണ് സംഭവമെന്ന് അന്വേഷിച്ചോട്ടെ. എതിരാളികള്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെ.രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.മന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും രമ്യഹരിദാസ് കൂട്ടിച്ചേര്‍ത്തു.
ഇടതിന്റെ കോട്ടയായ ആലത്തൂരിൽ 2019ൽ മൂന്നാമങ്കത്തിനിറങ്ങിയ സിപിഎമ്മിലെ പി.കെ.ബിജുവിനെ കന്നി മത്സരത്തിനിറങ്ങിയ കോൺഗ്രസിലെ രമ്യ ഹരിദാസ് തോൽപിച്ചു. 59 പഞ്ചായത്തുകളിൽ 58ലും യുഡിഎഫിനു ലീഡ്. ഒരു ബൂത്തിൽ സിപിഎമ്മിനു കിട്ടിയതു പൂജ്യം വോട്ട്.രമ്യ ഹരിദാസ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. ഒരു പരീക്ഷണത്തിനും നിൽക്കാൻ തയാറല്ലെന്ന് ഉറച്ചുതീരുമാനിച്ചാണു മന്ത്രി കെ.രാധാകൃഷ്ണനെ മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത്. എൻഡിഎയിൽ ബിഡിജെഎസിൽനിന്നു മണ്ഡലം ഏറ്റെടുത്ത ബിജെപി ഡോ.ടി.എൻ.സരസുവിനെ സ്ഥാനാർഥിയാക്കി മത്സരം ശക്തമാക്കി.
https://www.facebook.com/Malayalivartha