റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...
മാനുഷിക ദുരന്തത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് തെക്കന്‍ ഗസ്സയിലെ റഫയില്‍ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേല്‍ സേന. ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേല്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. ആക്രമണത്തിന് മുന്നോടിയായി റഫയില്‍ നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 10 മുതല്‍ 12 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന 40,000 ടെന്റുകളാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വാങ്ങിയതെന്ന് പ്രതിരോധ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഫൂട്ടേജുകള്‍ റാഫയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള ഖാന്‍ യൂനിസില്‍ ചതുരാകൃതിയിലുള്ള വെളുത്ത കൂടാരങ്ങള്‍ നിരത്തിയതായി കാണിക്കുന്നു. സാറ്റലൈറ്റ് കമ്പനിയായ മാക്സര്‍ ടെക്നോളജീസിന്റെ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഖാന്‍ യൂനിസില്‍ ഒഴിഞ്ഞ ഭൂമിയില്‍ ടെന്റുകള്‍ സ്ഥാപിച്ചതായി മനസിലാക്കാന്‍ സാധിച്ചത്.
12 ലക്ഷത്തോളം പേര്‍ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക. എന്നാല്‍, ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്ന് സൈന്യം വ്യക്തമാക്കി. അതിനിടെ റഫ ആക്രമണത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത അമേരിക്ക തള്ളിയിട്ടുണ്ട്. സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പെന്റഗണ്‍ അറിയിച്ചു. ഈജിപത് ഉള്‍പ്പെടെ മേഖലയുടെ സുരക്ഷക്ക് വന്‍ഭീഷണിയാകും റഫ ആക്രമണമെന്ന് ഫലസ്തീന്‍ സംഘടനകളും മുന്നറിയിപ്പ് നല്‍കി.
ഈജിപ്ഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റഫയില്‍ നിലവില്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് അഭയം തേടിയ ദശലക്ഷത്തിലധികം ഫലസ്തീനികള്‍ താമസിക്കുന്നുണ്ട്. ഒരിക്കല്‍ കൂടി നാടുവിടല്‍ സാധ്യതയില്‍ പലരും അഗാധമായ ഭയം പ്രകടിപ്പിക്കുന്നുണ്ട്. ഗാസയിലെ ദൗത്യങ്ങള്‍ക്കായി രണ്ട് റിസര്‍വ് ബ്രിഗേഡുകളെ അണിനിരത്തിയതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായിട്ടുണ്ട്, ഇത് ആയിരക്കണക്കിന് സിവിലിയന്‍ കൂട്ടമരണത്തിന് കാരണമാകുമെന്നും സഹായ വിതരണത്തെ കൂടുതല്‍ തടസ്സപ്പെടുത്തുമെന്നും പറഞ്ഞു.
ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ പട്ടണത്തിന്റെ സ്ഥാനം കണക്കിലെടുത്ത് റാഫയിലെ ഏത് വലിയ ഗ്രൗണ്ട് ഓപ്പറേഷനും വാഷിംഗ്ടണും കെയ്റോയുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഗാസയിലെ ഫലസ്തീനികളെ അതിര്‍ത്തി കടന്ന് തങ്ങളുടെ പ്രദേശത്തേക്ക് തള്ളിവിടാന്‍ അനുവദിക്കില്ലെന്ന് ഈജിപ്ത് നേരത്തെ പറഞ്ഞിരുന്നു. റഫയിലേക്ക് നീങ്ങുന്നതിനെതിരെ കെയ്റോ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇത് 'വലിയ മനുഷ്യ കൂട്ടക്കൊലകള്‍ക്കും നഷ്ടങ്ങള്‍ക്കും വ്യാപകമായ നാശത്തിനും ഇടയാക്കും എന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പറഞ്ഞു.
ഇസ്രായേല്‍, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എല്ലാം തകിടംമറിഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ യുദ്ധത്തില്‍ 34,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ ഏകദേശം 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ദികളാകുകയും ചെയ്തതായി ഇസ്രായേലി കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടെ ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളില്‍ തന്നെ കപ്പല്‍ മാര്‍ഗം അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍ അറിയിച്ചു. യു.എസ് കോണ്‍ഗ്രസ് പാസാക്കിയ പാക്കേജില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തുടര്‍ നടപടി.
വിവിധ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പടരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും യുദ്ധവിരുദ്ധ പ്രക്ഷോഭവും അമര്‍ച്ച ചെയ്യാന്‍ കടുത്ത നടപടികള്‍ ഭരണകൂടം സ്വീകരിച്ചു. സെമിറ്റിക് വിരുദ്ധ പ്രക്ഷോഭം എന്ന ലേബല്‍ ചാര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി തുടരുന്നത്. ടെക്‌സാസ് യൂനിവേഴ്‌സിറ്റിയില്‍ 10 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ ക്യാമ്പ് തുറന്നു.
ഇസ്രായേല്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ സുരക്ഷയില്ലാത്ത സാഹചര്യം പൊറുപ്പിക്കാനാവില്ലെന്ന് യു.എസ് പ്രതിനിധി സഭാ സ്പീക്കര്‍ പറഞ്ഞു. ഹമാസ് അനുകൂല പ്രക്ഷോഭം അമര്‍ച്ച ചെയ്യണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ആവശ്യപ്പെട്ടു. ഗസ്സയിലെ നാസിര്‍, അല്‍ ശിഫ ആശുപത്രികളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂനിയനും ആംനസ്റ്റി ഇന്‍ര്‍നാഷനലും വ്യക്തമാക്കി. ഇസ്രായേല്‍, അമേരിക്കന്‍ ഉടമസ്ഥതയിലുള്ള മൂന്ന് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha