വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.അതിനിടയിൽ അവസാന നിമിഷത്തിലും അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പല മണ്ഡലങ്ങളിൽ നിന്നും ഉയർന്നത് . അതിലൊന്നാണ് വയനാട് സംഭവിച്ചത്.
വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്.പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു.
ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇന്നലെ ഒരു ലോറിയിൽ നിന്നാണ് ഗോഡൗണിൽ നിന്ന് കിറ്റുകൾ കണ്ടെത്തിയത്. പിന്നീട് കെല്ലൂരിലെ കിറ്റ് വിതരണ ആരോപണത്തെ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം തുടര്‍ന്നത്. കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. ആദിവാസി സമൂഹത്തെ യു.ഡി.എഫും എൽ.ഡി.എഫും അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.ആദിവാസി ഗോത്ര സമൂഹത്തിന്‍റെ വ്യക്തിത്വത്തെയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ആരോപണം.
യു.ഡി.എഫും എൽ.ഡി.എഫും മാപ്പ് പറയണം. 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നാണ് അർഥമാക്കുന്നത്.വ്യാജ പ്രചരണത്തിന് ആദിവാസികൾ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞ് നടന്നവരുടെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. യു.ഡി.എഫിനെതിരെ ശക്തമായ ജനവികാരം വയനാട്ടിലുണ്ട്. നിരാശയിൽ നിന്ന് ഉയർന്നതാണ് ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.ബത്തേരിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്‍റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടു പോയതെന്ന് തന്‍റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. അതിന്‍റെ വിവരങ്ങളും തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha