പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ വെളുപ്പിന് മൂന്നുമണിക്കാണ് അത് സംഭവിച്ചത്... തെളിവുകൾ ഒന്നും അവശേഷിപ്പിച്ചില്ല; തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി!! അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല... മന്ത്രി സുധാകരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി അണികൾ
സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.'വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല', മന്ത്രി പറഞ്ഞു.ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച് ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍പോലും വളരെ പെട്ടെന്ന് പിടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സ്വാധീനമുള്ളവരും പണക്കാരും എന്തു കുറ്റംചെയ്താലും ആരുമറിയില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം വ്യപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യാനെത്തിയപ്പോഴും അദ്ദേഹം വൻകിടക്കാർക്കും കുത്തകകൾക്കും വേണ്ടിയാണ് രാജ്യത്ത് നിയമങ്ങളും നയങ്ങളും ഉണ്ടാക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ തുറന്നടിച്ചിരുന്നു. രാജ്യത്ത് വൻകിടക്കാരോടും ചെറുകിടക്കാരോടും രണ്ട് സമീപനവും നയവുമാണ്. വൻകിടക്കാർക്ക് ഒരു മാനദണ്ഡവുമില്ലാതെ ബാങ്കുകൾ പണം നൽകുന്നു. നികുതിവെട്ടിപ്പിനുവരെ ഒത്താശചെയ്യുന്നവർ ചെറുകിടക്കാരെ പിഴിയുകയാണ്. വായ്‌പ നൽകിയാൽത്തന്നെ മാനുഷിക പരിഗണനപോലും നൽകാറില്ല. വീഴ്‌ചയുണ്ടാകുന്ന ചെറുകിടക്കാരെ സർക്കാർ സംവിധാനങ്ങൾ വേട്ടയാടും. ആ വേട്ടയാടലിലാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അമ്പലപ്പുഴയിൽ വ്യാപാരി ആത്‌മഹത്യചെയ്‌തത്. കേന്ദ്രത്തിന്റെ നയവൈകല്യത്തിന്റെ ഫലമായാണ് രാജ്യത്തിന്റെ വ്യാപാര, വ്യവസായ മേഖല തകർന്നത്. മോഹൻജദാരോ, ഹാരപ്പൻ സംസ്‌കാരങ്ങൾ വരെ നീളുന്നതാണ് രാജ്യത്തിന്റെ വ്യാപാരചരിത്രം. അന്ന് സമൂഹത്തിൽ വ്യാപാരികൾക്ക് പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്. എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതി വന്നപ്പോൾ ഈ സ്ഥാനം നഷ്‌ടമായി. വർത്തമാനകാലത്തും സ്ഥിതി ഇതുതന്നെയാണെന്നും അദേഹം പറഞ്ഞു.
അതുമാത്രമല്ല സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി അദ്ദേഹം രണാഗത്തെത്തിയിരുന്നു. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് റോഡ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് സുധാകരന്‍ പറഞ്ഞു. നടപ്പാക്കിയ റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കര്‍ശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ ദിനം പ്രതി വര്‍ധിച്ച് വരാന്‍ കാരണമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പലരും ഗതാഗത നിമയം പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് മിക്കവരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോരിറ്റിയും ട്രാഫിക് പോലീസും കൃത്യമായി നടപടികള്‍ എടുക്കണം’. ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിവില്ല. ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ട്രോള്‍ വീഡിയോയും കേരളാ പോലീസ് പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha