പാര്‍ക്കിങ് ലോട്ടില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്നുവെന്ന് ദുബായ് കോടതിയില്‍ മലയാളിയുടെ കുറ്റസമ്മതം
തന്റെ ഭാര്യ വിദ്യാചന്ദ്രന് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അവരെ താന്‍ കൊലപ്പെടുത്തി എന്ന് 43 - കാരനായ മലയാളി യുവാവ് ദുബായ് കോടതിയില്‍ കുറ്റസമ്മതം നടത്തി. 40-കാരിയായ ദുബായ് മലയാളി യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണ ദുബായ് കോടതിയില്‍ നടക്കവേയാണ് , തിരുവനന്തപുരം നേമം സ്വദേശിയായ യുഗേഷ് ഈ പ്രസ്താവന നടത്തിയത് .
2019 സെപ്റ്റംബര്‍ 9 -നാണ് കൊല്ലം സ്വദേശിയായ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ വിദ്യാചന്ദ്രനെ ദുബായിലെ അല്‍ കോ്വസിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ അവളെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റാരോപിതനായ യുഗേഷ്, കോടതിയോട് പറഞ്ഞു. അവളുടെ അവിഹിത ബന്ധത്തെ കുറിച്ച് അറിയിച്ചു കൊണ്ട് വിദ്യയുടെ ഓഫീസ് മാനേജര്‍ തനിയ്ക്ക് എസ് എം എസ് അയച്ചിരുന്നുവെന്നും അയാള്‍ കോടതിയെ അറിയിച്ചു.
സംഭവ ദിവസം വിദ്യയുടെ ഓഫീസില്‍ എത്തിയ യുഗേഷ് മാനേജരുടെ മുന്‍പില്‍ വച്ച് അവളെ ആലിംഗനം ചെയ്തു. പിന്നീട് അവളെ പാര്‍ക്കിംഗ് ലോട്ടിലെത്തിച്ചപ്പോള്‍, മാനേജരുടെ മുന്‍പില്‍ വച്ച് അവളെ ആലിംഗനം ചെയ്തത് വിദ്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ക്കിടയില്‍ വാഗ്വാദങ്ങളായി. ഇതേ തുടര്‍ന്ന് യുഗേഷ് കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് വിദ്യയെ മൂന്നു തവണ കുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ഉടന്‍ സ്ഥലം വിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ പോലീസ് പിടിയില്‍ ആയി. മൃതദേഹത്തിനരികില്‍ നിന്ന് തന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
16 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിദ്യയെ കുറിച്ചുള്ള അയാളുടെ സംശയങ്ങള്‍ അവരുടെ വിവാഹജീവിതം താറുമാറാക്കിയിരുന്നു. യുഗേഷ് വിദ്യയെ നിരന്തരം അപമാനിയ്ക്കുന്നുവെന്ന് കാട്ടി അവള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിരന്തരമുള്ള അധിക്ഷേപം സഹിയ്ക്കാനാവാതെ വിദ്യ നാട്ടിലാണ് അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
അവരുടെ ദാമ്പത്യ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ വര്‍ധിച്ചപ്പോള്‍ അവരെ കൗണ്‍സിലിംഗിന് അയച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് വിദ്യ ദുബായില്‍ എത്തിയത്. വിദ്യയുടെ പേരില്‍ യുഗേഷ് എടുത്ത 10 ലക്ഷത്തിന്റെ ലോണ്‍ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ്, തിരുവനന്തപുരത്ത് വിദ്യയ്ക്കുണ്ടായിരുന്ന ജോലി നിര്‍ബന്ധപൂര്‍വം രാജി വയ്പ്പിച്ചിട്ട് ജോലി തേടാനായി വിദ്യയെ ദുബായിലേക്ക് അയച്ചത്. വിദ്യയുടെ അറിവോടെ ആയിരുന്നില്ല അവരുടെ സ്വത്തുക്കള്‍ യുഗേഷ് പണയം വച്ച് ലോണ്‍ എടുത്തതെന്ന്, വിദ്യയുടെ സഹോദരന്‍ വിനയചന്ദ്രന്‍ ആരോപിയ്ക്കുന്നു.
അല്‍ ക്വോസില്‍ ഒരു സ്വകാര്യ ഫൈനാന്‍സ് കമ്പനിയില്‍ ആയിരുന്നു വിദ്യ ജോലി ചെയ്തിരുന്നത് . പത്താം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പഠിയ്ക്കുന്ന അവരുടെ രണ്ട് പെണ്മക്കള്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം കേരളത്തിലാണ് കഴിയുന്നത് . മക്കളോടൊപ്പം ഓണം ആഘോഷിയ്ക്കാന്‍ വരാനിരിയ്ക്കവേയാണ് വിദ്യ കൊലചെയ്യപ്പെട്ടത്. കൊല നടത്തുന്നതിന് ഒരു മാസം മുന്‍പ് മാത്രമാണ് വിസിറ്റ് വിസയില്‍ യുഗേഷ് യു എ ഇ -യില്‍ എത്തിയത്. ഇക്കാലത്ത് മൂന്നു തവണ മാത്രമേ അവര്‍ പരസ്പരം കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇങ്ങനെയൊക്കെ നടക്കുന്നതായി വിദ്യയുടെ കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല.
കമ്പനി മാനേജരും കോടതിയില്‍ തന്റെ മൊഴി നല്‍കിയിട്ടുണ്ട്. പാര്‍ക്കിംഗ് ലോട്ടിലേയ്ക്ക് പോയതിനു ശേഷം വളരെ സമയത്തിന് ശേഷവും വിദ്യയെ കാണാതിരുന്നതിനെ തുടര്‍ന്ന് അവളുടെ മൊബൈല്‍ ഫോണിലേക്ക് താന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ മറുപടി കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഓഫീസ് ഡ്രൈവറോട് അവളെ തിരക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ്. ഡ്രൈവറാണ് കാര്‍ പാര്‍ക്കില്‍ വിദ്യ പരിക്കേറ്റു കിടക്കുന്നത് ആദ്യം കണ്ടതെന്നും ഉടന്‍ തന്നെ അയാള്‍ മാനേജരെ വിവരം അറിയിയ്ക്കുക ആയിരുന്നുവത്രെ. ഉടന്‍ കാറിനടുത്തെത്തിയ മാനേജര്‍ക്ക് കണ്ട ഉടനെ തന്നെ അവള്‍ മരണപ്പെട്ടു കഴിഞ്ഞുവെന്ന് മനസ്സിലായി എന്നാണ് മൊഴി . അടുത്ത മാര്‍ച്ച് രണ്ടിന് വിചാരണ തുടരും.
https://www.facebook.com/Malayalivartha