അനുസരിച്ചില്ലെങ്കിൽ രോഗികളെ കസ്റ്റഡിയിലെടുക്കാം, ഒരു മാസം വരെ തടവും; കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ..
സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധയ്ക്ക് തടയിടാനായി സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നു. രോഗവ്യാപനം പൂർണമായും തടയാനുതകുന്ന മുന്കരുതലുകളാണ് എടുക്കുന്നത്, ഇതിനു പൊതുജനത്തിന്റെ പൂർണ സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ നിർബന്ധിത നിയമ നടപടികളിലൂടെ പ്രതിരോധ നടപടികൾ നടത്തും.
കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19നെ പകര്‍ച്ചവ്യാധി പട്ടികയിൽ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കി. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കാൻ സാധിക്കുമെന്നതിനു പുറമെ നിയമലംഘനത്തിന് ഒരു മാസം വരെ തടവു ശിക്ഷയും ലഭിക്കാം
രോഗം സ്ഥിരീകരിച്ചവരുടെയും അവരുമായി അടുത്ത് ഇടപഴകിയവരുടെയും പട്ടിക പൂർണമായും എടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട കഴിഞ്ഞു . കൂടാതെ വിമാനത്താവളങ്ങളിൽ നിന്ന് ഹോം ഐസൊലേഷന് നിര്‍ദ്ദേശിച്ചവരുടെയും കണക്ക് സര്‍ക്കാരിന്‍റെ കൈവശമുണ്ട്. ഇനി കൊവിഡ് 19 രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നമുഴുവൻ പേരുടെയും അവരുമായി അടുത്ത് ഇടപഴകുന്നവരുടെയും പട്ടിക തയ്യാറാക്കാനുള്ള നിർദ്ദേശവും നൽകി കഴിഞ്ഞു. അങ്ങനെ ഉള്ളവരെ കണ്ട പിടിച്ച് ഇവരെയും ക്വാറന്‍റൈനിലേയ്ക്ക് മാറ്റും
സംസ്ഥാനത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. അതിനാൽ തന്നെ പരിശോധന താരതമ്യേന എളുപ്പമാണ്. ആഭ്യന്തര യാത്രക്കാരിലേയ്ക്കും പരിശോധന വ്യാപിപ്പിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. . കേരളത്തിലേയ്ക്ക് വരുന്ന ട്രെയിനുകളിലടക്കം യാത്രക്കാരിൽ രോഗലക്ഷണങ്ങളുണ്ടോ എന്നു കണ്ടെത്താൻ പരിശോധന ആരംഭിച്ചു . റെയിൽവേ സ്റ്റേഷനുകളിലും അനൗണ്‍സ്മെന്‍റ് നടത്തുന്നുണ്ട്.
ഇതിനു പുറമെ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ട്. രോഗം പകരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നും എങ്ങനെ കൈ വൃത്തിയാക്കണമെന്നതും അടക്കമുള്ള കാര്യത്തിലാണ് ബോധവത്കരണം നല്‍കുന്നത്. കൂടാതെ രോഗലക്ഷണങ്ങള്‍ കണ്ടാൽ ആരോഗ്യവകുപ്പിനെ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിക്കും.
സംസ്ഥാനത്ത് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളുള്ള 1345 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതോടെ സംസ്ഥാനത്ത് പുതിയ രോഗികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 302 പേര്‍ ആശുപത്രികളിലുണ്ട്. 7375 പേര്‍ വീടുകളിലും. 106 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളവര്‍. രാജ്യത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 84 ആണ് . കൂടുതൽ പേരിലേക്ക് രോഗം എത്താതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ എടുത്തിട്ടുണ്ട്. പൊതുജനത്തിന്റെ സമ്പൂർണ സഹകരണവും സർക്കാർ ആവശ്യപ്പെടുന്നു
https://www.facebook.com/Malayalivartha