കോട്ടയം നഗരമധ്യത്തിൽ പട്ടിണിമൂലം ഒരാൾ മരിച്ചു ..! കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ രോഗിയെ രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ റോഡരികിൽ തള്ളുകയായിരുന്നു...
കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ രോഗിയെ രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ റോഡരികിൽ തള്ളുകയായിരുന്നു. ഇയാളാണ് മരിച്ചത്. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46) എന്ന പേരാണ് ഇയാളുടെ സമീപത്തെ ബിഗ്‌ഷോപ്പറിൽ നിന്നും കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിടിക്കറ്റിലും, കാഷ്യാലിറ്റി റഫറൽ റെക്കോർഡിലും ഉള്ളത്. ഇയാളാണ് ഇപ്പോൾ മരിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഏപ്രിൽ എട്ടിനാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നു രേഖകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചികിത്സയ്ക്കായു ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അംബുലൻസിൽ ശാസ്ത്രി റോഡിൽ കൊണ്ടു തള്ളുകയായിരുന്നു എന്നാണ് സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാർ വ്യക്തമാക്കിയത്. തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുകയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയുടെയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു.
ജില്ലാ ആശുപത്രിയിൽ നിന്നടക്കമുള്ള മെഡിക്കൽ സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചതായി കണ്ടെത്തിയത്. തുടർന്നു വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവിടെ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി കേസ് ഷീറ്റ് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്.
കൊറോണ ലോക്ക് ഡൗണിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ തെരുവുകളിൽ താമസിക്കുന്നവരെ അടക്കം നഗരസഭ ഏറ്റെടുത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം നൽകി സംരക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരാളെ കണ്ടെത്താൻ അന്ന് സാധിച്ചിരുന്നില്ല. സ്വാഭാവികമായും ലോക്ക് ഡൗൺ ആരംഭിച്ച ശേഷമാവും ഇയാളെ ഇവിടെ കൊണ്ടു തള്ളിയത് എന്നു വ്യക്തമാണ്.
കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അതിനാൽ ഇയാൾക്ക് സ്വയം എഴുന്നേറ്റു നടക്കാൻ സാധിക്കില്ല. ആരെങ്കിലും ഇവിടെ കൊണ്ടു തള്ളിയതാവാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഇവിടെ എത്തിയ പൊലീസും ആരോഗ്യ വിഭാഗം അധികൃതരും മൃതദേഹത്തിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
രണ്ടാഴ്ചയോളമായി കൃത്യമായി ഭക്ഷണം ലഭിക്കാതെയാണ് ഇയാൾ മരിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യം. കേരളത്തിൽ കൊറോണക്കാലത്ത് ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോഴാണ് പട്ടിണികിടന്ന് കേരളത്തിൽ, അതും അക്ഷര നഗരിയായ കോട്ടയത്ത് ഒരാൾ മരിക്കുന്നത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചിരുന്നു. ജില്ലാ കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാളുടെ മരണം സംഭവിച്ചിരുന്നു. കൊറോണ ഭീതി മൂലം ഇയാളെ ശുശ്രൂഷിക്കാൻ സമീപത്തെ പമ്പ് ജീവനക്കാരും തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha