റമസാനില്‍ മസ്ജിദുകളില്‍ പ്രാര്‍ഥനയും ആരാധനയും വേണ്ടെന്നു വയ്ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി
റമസാന്‍ മാസത്തില്‍ മസ്ജിദുകളിലെ ഇഫ്താര്‍, വെള്ളിയാഴ്ചയിലെ ജുമുഅ, ദിവസവും 5 നേരത്തെ ജമാഅത്ത് നമസ്‌കാരം, രാത്രിയിലെ തറാവീഹ് നമസ്‌കാരം എന്നിവ വേണ്ടെന്നു വയ്ക്കാന്‍ മുസ്ലിം സംഘടനാ നേതാക്കളും മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു ചര്‍ച്ച നടത്തിയത്. കഞ്ഞിവിതരണം പോലുള്ളവയും നിര്‍ത്തിവയ്ക്കും. ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരും.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി. വിശുദ്ധ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ റമസാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു ശരിയായ തീരുമാനമെടുത്ത മതനേതാക്കളോടു സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ഭാവി കണക്കിലെടുത്ത് എല്ലാ വിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ഥനകളും മാറ്റിവയ്ക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസപരമായ ചടങ്ങുകള്‍ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ നടത്താമെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രഫ.കെ. ആലിക്കുട്ടി മുസല്യാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ. അബ്ദുല്‍ അസീസ്, ഡോ.ഇ.കെ. അഹമ്മദ് കുട്ടി, ഇ.കെ. അഷ്‌റഫ്, ഖമറുല്ല ഹാജി, എം. താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവരുമായിട്ടായിരുന്നു വിഡിയോ കോണ്‍ഫറന്‍സ്. മന്ത്രി കെ.ടി.ജലീലും പങ്കെടുത്തു.
https://www.facebook.com/Malayalivartha