സ്വപ്നയുടെ ക്രിമിനൽ ബുദ്ധിയിൽ ഉദിച്ച നെറികെട്ട കളി തകർത്തത് ആ ജീവിതങ്ങൾ, ഓരോന്നായി പുറത്ത്
കള്ളക്കടത്തു കേസ് രാജ്യത്താകെ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലെന്നാണ് സ്വപ്‌നയുടെ നിലപാട്. എല്ലാം ചെയ്‌തത് യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖാമിസ് അൽ ഷിമേലി പറഞ്ഞതനുസരിച്ച്. ബാഗുകൾ കൈപ്പറ്റുന്നത് കോൺസുലേറ്റ് പി.ആർ.ഒ ആയതിനാൽ വിമാനത്താവളത്തിലേക്കും പോയില്ല. ഇങ്ങനെ, താൻ നിരപരാധിയാണെന്ന് സ്വപ്‌ന പറയുമ്പോൾ എല്ലാം ചെയ്‌തത് കോൺസുലേറ്റ് പ്രതിനിധിക്ക് വേണ്ടിയാണെന്ന് പറഞ്ഞുവയ്ക്കുന്നു. അപ്പോൾ തന്നെ സ്വപ്നയുടെ കള്ളത്തരത്തിന്റെ ആഴം അളക്കാൻ സാധിക്കും.
എന്നാലിപ്പോൾ താൻ അനുഭവിച്ച പ്രയാസങ്ങൾ ആർക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് സ്വർണക്കടത്തു കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റപ്പെടുകയും ചെയ്ത എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.സിബുവിന്റെ ഭാര്യ ഗീതാദേവി. കാരണം മറ്റൊന്നുമല്ല സ്വപ്നയുടെ ക്രിമിനൽ ബുദ്ധിയിലുദിച്ച നെറികെട്ടകളിയിൽ അത്രത്തോളം പ്രയാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വർഷങ്ങളായി കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സർക്കാർ സര്‍വീസിൽനിന്ന് ഉയർന്ന പദവിയിൽ വിരമിച്ച ഗീതാദേവി പറഞ്ഞു.
‘നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങൾ ആർക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വർഷങ്ങളായി കൂടെയുള്ള ജീവനക്കാരനെ കുരുക്കിൽപ്പെടുത്താൻ എയർ ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നപ്പോൾ മാനസികമായി തകർന്നുപോയി’ എന്നും അവർ പറയുന്നു.
2015 ജനുവരിയിലാണ് എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജപരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്കു ലഭിക്കുന്നത്. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലംമാറ്റി. എയർ ഇന്ത്യയിൽ സ്റ്റാഫായിരുന്ന സിബു അഴിമതിയെ എതിർത്തതോടെയാണു ക്രിമിനൽ സംഘത്തിന്റെ നോട്ടപ്പുള്ളിയായത്. പരാതി പരിഗണിച്ച എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങൾ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നൽകി.
നീണ്ട നിയമയുദ്ധം ആരംഭിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണങ്ങളിലെല്ലാം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെങ്കിലും സ്ഥലംമാറ്റം പിൻവലിക്കാൻ എയർ ഇന്ത്യ തയാറായില്ല. ആദ്യം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധമായില്ലെങ്കിലും പിന്നീട് കോടതിവിധിക്കുശേഷം 2018ൽ എയർ ഇന്ത്യയുടെ ഹൈദരാബാദ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം സിബു അംഗീകരിച്ചു. കൂടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൈവിട്ടതാണു സിബുവിനും കുടുംബത്തിനും തീരാവേദനയായത്. ‘അതുവരെ സൗഹൃദത്തിലായിരുന്ന ഉന്നത ഉദ്യോഗസ്ഥർപോലും നീതി നൽകിയില്ല. ഭർത്താവ് തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യത്തിൽ കുടുംബം മുന്നോട്ടുപോയി. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണു പ്രതീക്ഷ’എന്നും ഗീതാദേവി പറയുന്നു.
എയർ ഇന്ത്യ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിർത്തതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഈ വ്യക്തിക്കു കീഴിൽ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാൻ തീരുമാനിച്ചു. ഇതിനായി 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയർ ഇന്ത്യയ്ക്ക് അയച്ചു.
പീഡന പരാതിയായതിനാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര പരിശോധനാ സമിതി ഉമാ മഹേശ്വരിയുടെ അധ്യക്ഷതയില്‍ അന്വേഷിച്ചു. 17 പെണ്‍കുട്ടികളും എയര്‍ ഇന്ത്യാ സാറ്റ്‌സിലെ ജീവനക്കാരാണ്. ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യാ സാറ്റ്‌സിലെ വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിന് രേഖാമൂലം അപേക്ഷ നല്‍കിയെങ്കിലും ഈ പെണ്‍കുട്ടികളുടെ പേരോ വിലാസമോ നല്‍കിയില്ല. പിന്നീട് രണ്ട് പെണ്‍കുട്ടികളുടെ മൊഴിയെത്തുടര്‍ന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു.
എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന പരാതി വ്യാജമാണെന്നും അതെപ്പറ്റി അന്വേഷിക്കണമെന്നും കാട്ടി പോലീസ് കമ്മിഷണര്‍ക്ക് സിബു പരാതി നല്‍കി. 2016 ജനുവരി 29-ന് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ വലിയതുറ പോലീസിന് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എയര്‍ ഇന്ത്യാ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാര്‍ച്ച് 15-ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കേസന്വേഷണം അനിശ്‌ചിതമായി നീണ്ടതോടെ എയര്‍ ഇന്ത്യാ ജീവനക്കാരന്‍ സിബു ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി: ബി. അനില്‍കുമാര്‍ അന്വേഷണം ഏറ്റെടുത്തു. 2019 ഓഗസ്‌റ്റ് 21 മുതല്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തി. സിബുവിനെതിരേ മൊഴി നല്‍കിയ പ്രീതി, സിബുവിനെതിരെയുളള പരാതിയില്‍ ഒപ്പിട്ടില്ലെന്നു സമ്മതിച്ചു. ബിനോജ് ജേക്കബ്, ദീപാ രാധിക, നീതുമോഹന്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ പ്രേരിപ്പിച്ചാണ് മൊഴി നല്‍കിയതെന്ന് പ്രീതി സമ്മതിച്ചു. പിന്നീട് പാര്‍വതി സാബുവും ഇതേതരത്തില്‍ മൊഴി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പാര്‍വതി സാബു എന്ന പേരില്‍ നീതു മോഹന്‍ എന്ന മറ്റൊരു പെണ്‍കുട്ടിയെയാണ് ഹാജരാക്കിയതെന്ന് കണ്ടെത്തി.
സ്വപ്നയെ ചോദ്യം ചെയ്തപ്പോൾ, സാറ്റ്സിൽ ജോലി ചെയ്യുന്ന വേളയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായി മൊഴി നൽകി. പരാതി ഡ്രാഫ്റ്റ് ചെയ്തതു സ്വപ്നയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയുകയായിയുന്നു.
https://www.facebook.com/Malayalivartha