ദാരിദ്ര്യം വോട്ട് മറിക്കും... അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും വിശ്വസിച്ചു പോകുന്നു; ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ധനമന്ത്രി തോമസ് ഐസക് വീണ്ടും പണി കൊടുത്തു. അടുത്ത സര്‍ക്കാര്‍ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സര്‍വീസ് സംഘടനാ നേതാക്കളും അടക്കം പറഞ്ഞുതുടങ്ങി.
ഈ സാഹചര്യത്തില്‍ സംഘടനകളുടെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതില്‍ ഇളവുകള്‍ നല്‍കാന്‍ ധനവകുപ്പ് ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍, ജീവനക്കാരുടെ സംഘടകളുടെ യോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ധനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ചേരുക.
ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്തത്. സാലറി കട്ടിനെതിരെ എന്‍ജിഒ യൂണിയനും നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഇളവുകള്‍ നല്‍കണമെന്നും എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞുവെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്. വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
അതിനാല്‍ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാതെ ഇളവുകള്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുക എന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ശമ്പളം പിടിക്കുന്നതില്‍ ഇളവ് നല്‍കും. അവരില്‍ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ഇളവ് നല്‍കും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടില്‍ നിന്നും ഒഴിവാക്കാനും ചര്‍ച്ച നടക്കുന്നുണ്ട്.
സി പി എം സര്‍വീസ് സംഘടനയെ പേടിച്ച് സാലറി ചാലഞ്ച് മാറ്റിവയ്ക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല.
സാലറി ചാലഞ്ച് കൂടിയേ തീരൂ എന്ന തോമസ് ഐസക്കിന്റെ വാശിക്കെതിരെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. എന്നാല്‍ ഐസക്ക് നിര്‍ബന്ധം പിടിച്ചു.
സര്‍ക്കാരിനെ വെള്ളത്തിലാക്കാനുള്ള ഐസക്കിന്റെ ഐഡിയായാണ് ഇതിനെ സി പി എം നേതാക്കള്‍ കാണുന്നത്. സാലറി ചലഞ്ചിന് മുഖ്യമന്ത്രി എതിരല്ല. എന്നാല്‍ ആരില്‍ നിന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങരുതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
സാലറി ചലഞ്ച് വേണ്ടെന്ന നിലപാടാണ് പിണറായി പക്ഷക്കാരായ ഇപി. ജയരാജനും എം.എം. മണിയും സ്വീകരിച്ചത്. കെ.കെ. ഷൈലജക്കും ഇതേ അഭിപ്രായം തന്നെയാണ്. സര്‍ക്കാര്‍ നേടിയ ഇമേജ് ഇല്ലാതാക്കാന്‍ പിണറായിയെ അനുകൂലിക്കുന്ന നേതാക്കളാരും തയ്യാറല്ല. സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും എതിരാക്കാനുള്ള താത്പര്യം മന്ത്രിമാര്‍ക്കില്ല. ഇലക്ഷനുകളില്‍ കൈയെത്തും ദൂരത്താണ് നില്‍ക്കുന്നത്.
ഐസക്കിന്റെ നിലപാട് സര്‍ക്കാരിനെ വളര്‍ത്താനാണോ കൊല്ലാനാണോ എന്ന സംശയമാണ് പിണറായി പക്ഷത്തെ നേതാക്കള്‍ക്കുള്ളത്.
സാലറി ചലഞ്ചിന്റെ ഉത്തരവ് വന്നാലും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയില്ല. കാരണം ഇക്കുറിയും ഹൈക്കോടതിയെ ഒഴിവാക്കും. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ പോലും ഒരു ദിവസത്തെ ശമ്പളം മാത്രമാണ് ഈടാക്കിയത്. സുപ്രീം കോടതിയും ഒരു ദിവസത്തെ ശമ്പളം മാത്രം സര്‍ക്കാരിന് നല്‍കാനാണ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചത്. ഇതാണ് അവസ്ഥയെന്നിരിക്കെ ഒരു ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള നീക്കത്തെ ജീവനക്കാര്‍ കാണുന്നത് ഗുണ്ടായിസമായാണ്.
അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗക്കളും വോട്ട് മാറി ചെയ്യുന്നതോടെ സര്‍ക്കാരിന്റെ അടിക്കല്ലിളകും. പിണറായി സര്‍ക്കാരില്‍ തന്റെ കഴിവുകള്‍ തെളിയിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ഐസക്കിന് ഇത്തരം പണികള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ചെറുതല്ല.
https://www.facebook.com/Malayalivartha