സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണം മരവിച്ച അവസ്ഥ; സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസം

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണം മരവിച്ച അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. എന്നാൽ കേസ് മരവിച്ച അവസ്ഥയിൽ മുന്നോട്ടു പോകുന്നതിനെതിരെ രാഷ്ട്രീയ വിവാദങ്ങൾ കനക്കുകയാണ്. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു ഇപ്പോൾ കിട്ടുന്ന സൂചന. അതോടെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണങ്ങൾ ഏതാണ്ട് മരവിച്ചു. കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറി.
കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ധനവകുപ്പു തേടിയെന്നാണു വിവരം.ഇഡി ഏറ്റവുമൊടുവിൽ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ നിന്നാണ്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല.ഡോളർ കടത്തു കേസിൽ ഒരു ഘട്ടത്തിൽ കസ്റ്റംസ് ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 മലയാളികളെ ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനും തുടർ നീക്കങ്ങളുണ്ടായില്ല.
https://www.facebook.com/Malayalivartha



























