നിയന്ത്രണങ്ങള്‍ തുടരും ; ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും; എല്ലാ ആശുപത്രികളും സജ്ജമാക്കും; കേരളത്തിൽ കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ

കേരളത്തിൽ കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നിയന്ത്രണങ്ങള്‍ തുടരുമെന്നും എല്ലാ ആശുപത്രികളും സജ്ജമാക്കുമെന്നും അവർ അറിയിച്ചു. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു.
ഇത് ആവശ്യം വരികയാണെങ്കില്‍ വീണ്ടും തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു .
എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ഏപ്രില്‍ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പരമാവധി ആളുകള്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് യോഗങ്ങളിലും മറ്റും സാമൂഹിക അകലം ജനങ്ങള്‍ പാലിക്കുന്നത് കുറഞ്ഞു.
കൊവിഡ് രോഗാണു അതിവേഗം പടരുന്നതിനാല്‍ ചെയിന്‍ ബ്രേക്ക് ചെയ്യുകയല്ലാതെ രോഗം നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗമില്ല. ഇലക്ഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി കൊവിഡ് പ്രതിരോധം കടുപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
സി കാറ്റഗറിയില്‍ പെട്ട ഗുരുതരമായ രോഗമുളളവര്‍ക്ക് മാത്രമാണ് മെഡിക്കല്‍ കൊളജില്‍ ചികിത്സ നല്‍കിയിരുന്നത്. 60 വയസ്സിന് മുകളിലുളളവരാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ചെറിയൊരു വിഭാഗത്തിന് അങ്ങനെ ഗുരുതരമാകുന്ന രോഗം കണ്ടുവരുന്നു.
അതേസമയം സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സര്‍ക്കാര്‍ സൗകര്യം വര്‍ദ്ധിപ്പിക്കും. ആശുപത്രികള്‍ക്ക് സാമ്പത്തികമായ സഹായം പൂര്‍ണമായും സര്‍ക്കാര്‍ ചെയ്യുമെന്ന് കെ.കെ ശൈലജ അറിയിച്ചു. ചെറിയ ലക്ഷണം മാത്രമുളള എ കാറ്റഗറി രോഗികള്‍ നിലവില്‍ ഹോം ഐസൊലേഷനിലാണ്.
വീട്ടില്‍ പ്രത്യേകം മുറിയും ബാത്ത്‌റൂമുമുളളവര്‍ക്കേ ഇതിന് അനുവാദമുളളൂ. ഇവര്‍ക്ക് പുതിയ രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. വീടുകളില്‍ സൗകര്യമില്ലാത്തവരെ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ പുത്തന്‍ ഫസ്‌റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തമിഴ്‌നാട് കടുപ്പിച്ചിരുന്നു . വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ പത്ത് മുതല്‍ നിലവില്‍ വരും.
ബസുകളില്‍ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരു സമയം 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം, വിവാഹങ്ങളില്‍ 100 പേര്‍ മാത്രം, മതപരമായ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം, ആഘോഷങ്ങള്‍ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങള്‍.
https://www.facebook.com/Malayalivartha
























