കട്ടപ്പനയിൽ വീട്ടമ്മയുടെ മരണത്തിൽ പ്രതിയെ കണ്ടെത്തനാകാതെ ആശങ്കയിൽ പോലീസ്; പ്രതിഷേധത്തിൽ ബന്ധുക്കൾ

കട്ടപ്പനയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെയാണ് (60) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം നടന്നിരുന്നത്.
പ്രതിയെക്കുറിച്ചു ചില സൂചനകള്‍ പൊലീസിന് ലഭിച്ചെന്ന് പറയുന്നുണ്ടെങ്കിലും തെളിവുകള്‍ കണ്ടെത്താനാകാത്തതാണ് പൊലീസിന് പ്രതിസന്ധി ആകുന്നത്. നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നയാള്‍ പ്രതിതന്നെയാണെന്ന് ഉറപ്പിക്കാനാകാത്തതാണ് പ്രശ്നം.
മൊഴികളിലെ വൈരുധ്യവും പൊലീസ് പരിശോധിക്കുയാണ്. ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജ്, ഇവരുടെ വീട്ടില്‍ തടിപ്പണിക്കായും മറ്റും എത്തിയ തൊഴിലാളികള്‍ എന്നിവരില്‍നിന്ന് ഞായറാഴ്ച മൊഴിയെടുക്കുകയുണ്ടായി.
വീടുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒമ്പതോളം പേരില്‍നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍, ഈ മൊഴികളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
കൂടുതല്‍പേരെ ചോദ്യംചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ചിന്നമ്മയുടെ ശരീരത്തില്‍നിന്ന് കാണാതായ നാലുപവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാകാനുള്ള സാധ്യത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരത്തിൽ ആണെങ്കിൽ കൊലപാതകം നടന്നത് മോഷണശ്രമത്തിനിടെ തന്നെ ആകാമെന്നും കരുതുന്നു. എന്നാല്‍, ചിന്നമ്മയുടെ ശരീരത്തില്‍ മുറിപാടുകള്‍ ഇല്ലാതിരുന്നതും വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം ഇല്ലാതിരുന്നതുമാണ് സംഭവത്തെ കൂടുതല്‍ ദുരൂഹതയിലേക്ക് നയിക്കുന്നത്.
കൊലപാതകം നടന്ന വീടിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് സുഷ്മമായി പരിശോധിച്ചുവരുകയാണ്.
കട്ടപ്പന ഡി.വൈ.എസ്.പി ജെ. സന്തോഷ് കുമാര്‍, സ്റ്റേഷന് ഓഫിസര്‍ ബി. ജയന് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
https://www.facebook.com/Malayalivartha