ലോകായുക്തയുടെ പുതിയ കണ്ടെത്തൽ പുറത്ത് വന്നതോടെ ആകെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് മന്ത്രി കെ ടി ജലീൽ. ഇനി രക്ഷനേടാൻ അദ്ദേഹത്തിനു മുന്നിൽ ഒരു മാർഗമേ ഉള്ളൂ. അത് ഹൈക്കോടതിയാണ്. അത്തരത്തിലൊരു നീക്കം കെ ടി ജലീൽ നടത്തുന്നുണ്ട്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി അവധിക്കാല ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കുവാൻ ഇരിക്കുകയാണ് .ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്നും കെ.ടി. ജലീൽ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. അദ്ദേഹം സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്താണ് ജലീൽ കോടതിയെ സമീപിച്ചിരിക്കുന്നത്.ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹർജിയും നൽകിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെ.ടി. ജലീൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്ന വാദമാണ് ജലീലിന്റെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.ലോകായുക്ത വിധി പകർപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിധയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് രജസ്ട്രി കൈമാറുക. ഇതിനു ശേഷമായിരിക്കും ലോകായുക്ത ഉത്തരവിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നത്.ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്ത വിധി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ.ടി. ജലീൽ. ഹൈക്കോടതിയും ഗവർണ്ണറും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ ഫേയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചു എന്നതാണ് ജലീലിനെതിരായ ആരോപണം. യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കെ ടി ജലീലിനെ ബന്ധുവിനെ ബിരുദത്തിന് അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എന്ന് തെളിയിക്കുന്ന കത്ത് പുറത്തുവന്നിരുന്നു. എല്ലാം അദ്ദേഹത്തിനെതിരായി വരുമ്പോൾ ഇനി ആകെയുള്ള ലക്ഷ്യം ഹൈക്കോടതിആണ്.