ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീൽ രാജി വയ്ക്കേണ്ട: എന്നാൽ സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി: ഹൈക്കോടതിയുടെ നിലപാട് നോക്കി നടപടിയെടുക്കാൻ ഒരുങ്ങി സി.പി. എം
ബന്ധു നിയമന വിവാദ കേസിൽ കെ ടി ജലീൽ വളരെയധികം പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ കെ ടി ജലീലിന്റെ രാജി പ്രതിപക്ഷം വളരെയധികം ശക്തിയോടെ ആവശ്യപ്പെടുന്നുണ്ട്. കെ ടി ജലീലിന്റെ രാജി സംബന്ധിച്ച് സിപിഎം ഏതുതരത്തിലുള്ള നടപടി ആയിരിക്കും എടുക്കുക എന്നതും ഉറ്റുനോക്കുന്ന കാര്യമാണ്.മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടുകൂടി നോക്കിയായിരിക്കും സി.പി.എമ്മിന്റെ അന്തിമതീരുമാനം എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീലിന്റെ രാജിയുണ്ടാകില്ല. എന്നാൽ സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി അനിവാര്യമാകുമെന്നാണ് പാർട്ടി ഇപ്പോൾ എത്തിയിരിക്കുന്ന നിഗമനം.കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോടു നിർദേശിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും മറ്റു രേഖകളും പ്രത്യേക ദൂതൻവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.ഉത്തരവ് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സർക്കാർ നിലപാടെടുക്കാൻ പോകുന്നതേയുള്ളൂവെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കോടതിയുടെയും ഗവർണറുടെയും മുമ്പിൽവന്ന ആരോപണത്തിൽ പിന്നീട് ലോകായുക്തയുടെ പ്രതികൂല വിധിയുണ്ടായതിന്റെ പേരിൽമാത്രം തിടുക്കപ്പെട്ട് രാജിവേണ്ടെന്നാണ് സി.പി.എം. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. നടപടികൾ മുഴുവൻ പാലിച്ചല്ല ലോകായുക്ത തീർപ്പിലെത്തിയതെന്നാണ് ജലീൽ ഉയർത്തുന്ന വാദം. ആരോപണം സംബന്ധിച്ച അന്വേഷണത്തിലേക്കുപോയില്ലെന്നും അതുകൊണ്ട് ലോകായുക്തയുടെ തീർപ്പ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമാണ് അദ്ദേഹത്തിന്റെ പറയുന്നത്. ഏതായാലും സിപിഎം ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് വളരെയധികം ശ്രദ്ധേയമാവുന്നു പ്രത്യേകിച്ചും ഈയൊരു ഘട്ടത്തിൽ. കെ.ടി ജലീലിനെ പ്രതിരോധിക്കാതെ കാനം രാജേന്ദ്രൻ പ്രതികരണം നേരത്തെ നടത്തിയിരുന്നു. ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കും. വിധിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണുള്ളത്. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിക്ക് ലഭിക്കുമല്ലോയെന്നും അപ്പോൾ അദ്ദേഹം ഉചിതമായ നടപടിയെടുക്കുമെന്നും കാനം പറഞ്ഞിരുന്നു.