വരുന്നൂ ...ഡിഎൻഎ വാക്സീൻ.. മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്സീൻ എന്ന പദവിയിലേക്ക് സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി വാക്സിൻ ...രോഗലക്ഷണങ്ങളോടു കൂടിയ കോവിഡ് കേസുകളില്‍ വാക്‌സീന്‍ 66% ഫലപ്രദമാണെന്ന് കമ്പനി... മിതമായ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ 100 ശതമാനം ഫലപ്രാപ്തി നല്‍കും

രോഗങ്ങളെ പ്രതിരോധിക്കാൻ ലോകത്ത് ഒരിടത്തും ഇന്നുവരെ മനുഷ്യരിൽ ഡിഎൻഎ വാക്സീൻ പ്രയോഗിച്ചിട്ടില്ല. സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡിയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചാൽ അത് ചരിത്രമാകും. മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്സീൻ എന്ന ചരിത്രം. ഇത് സംബന്ധിച്ച് കമ്പനി ഡിസിജിഐക്കു അപേക്ഷ നൽകിയിട്ടുണ്ട്
മൂന്നു ഡോസ് വാക്‌സീന്‍ ആണിത്. ഇന്ത്യയിൽ 12–18 വയസ്സ് പ്രായപരിധിയിലുള്ളവരിൽ ആദ്യമായി പരീക്ഷണം നടത്തിയ വാക്സീൻ കൂടിയാണ് സൈകോവ് ഡി. രോഗലക്ഷണങ്ങളോടു കൂടിയ കോവിഡ് കേസുകളില്‍ വാക്‌സീന്‍ 66% ഫലപ്രദമാണെന്നാണു കമ്പനി അവകാശപ്പെടുന്നത്. മിതമായ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ 100 ശതമാനം ഫലപ്രാപ്തി നല്‍കുന്നുണ്ട്
കുട്ടികള്‍ക്ക് ഏറെ സുരക്ഷിതമാണിതെന്നാണ് സൈഡസ് കാഡില കമ്പനി അവകാശപ്പെടുന്നത് . പ്രതിവര്‍ഷം 12 കോടി ഡോസ് വാക്‌സീനുണ്ടാക്കാനാണു പദ്ധതി. മുതിര്‍ന്നവരുടെ ഇടയിലെ പരീക്ഷണങ്ങളും നല്ല ഫലമാണ് നല്കുന്നത്.
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സീനായ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സീൻ വികസിപ്പിച്ചത്.
വാക്സീനുകൾ വികസിപ്പിക്കാൻ അടിസ്ഥാനപരമായി പല രീതികൾ ഉപയോഗിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഡിഎൻഎ വാക്സീൻ. കോശങ്ങളിൽ രോഗ പ്രതിരോധ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആന്റിജനുകൾ ഉൾപ്പെട്ട ഡിഎൻഎ അടങ്ങിയ ‘പ്ലാസ്മിഡു’കളെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നതാണ് ഡിഎൻഎ വാക്സീൻ . സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലായിരിക്കും വാക്‌സീനെന്നും കമ്പനി അവകാശപ്പെട്ടു.
പ്ലാസ്മിഡ് എന്നാൽ– ചിലയിനം ബാക്ടീരിയകളിലെ കോശദ്രവത്തിൽ കാണുന്ന ചെറുതും വൃത്താകൃതിയിലുള്ളതുമായ ഡിഎൻഎ തന്മാത്രയാണ്. ക്രോമസോമിനകത്തുള്ള ഡിഎൻഎയിൽനിന്നു വേറിട്ടു നിൽക്കുന്ന പ്ലാസ്‌മിഡ് ഡിഎൻഎയ്ക്കു സ്വയം വിഭജന ശേഷിയുണ്ട്.
കോശങ്ങൾ വിഭജിക്കുമ്പോൾ ഈ പ്ലാസ്മിഡിന്റെ പകർപ്പുകൾ പുതുതായി രൂപപ്പെടുന്ന കോശങ്ങളിലുമുണ്ടാകും. ജീനുകളെ ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിലേക്കു കൈമാറ്റം ചെയ്യാൻ പ്ലാസ്മിഡുകളെ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ജനിതക എൻജിനീയറിങ്ങിൽ വെക്ടർ എന്ന ജീൻ വാഹകരായി പ്ലാസ്മിഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമുക്കു വേണ്ട ജീനിനെ പ്ലാസ്മിഡിലേക്കു കടത്തിയ ശേഷം അതിനെ ആവശ്യാനുസരണം ഉപയോഗിക്കുകയാണു ചെയ്യുക. ഡിഎൻഎ ക്ലോണിങ്ങിലും പ്ലാസ്മിഡുകൾ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കാൻ കാരണമാകുന്ന വൈറസിന്റെ ഭാഗത്തെ കണ്ടെത്തി അതിലെ ഡിഎൻഎയെ വേർതിരിച്ചെടുക്കുകയാണു ഡിഎൻഎ വാക്സീൻ ഉൽപാദനത്തിലെ ആദ്യ ഘട്ടം. പിന്നീട് ഇതിനെ പ്ലാസ്മിഡിൽ നിക്ഷേപിക്കും. അതിവേഗം വിഭജിക്കുന്ന പ്ലാസ്മിഡിന്റെ പല പകർപ്പുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാകും. ഇതിനെ ശുദ്ധീകരിച്ചെടുത്താണു വാക്സീനായി പ്രയോജനപ്പെടുത്തുന്നത്
കോവിഡിന്റെ കാര്യത്തിൽ കൊറോണ വൈറസിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്പൈക് പ്രോട്ടീന്റെ ഡിഎൻഎ ശ്രേണിയാണ് പ്ലാസ്മിഡിൽ ഉപയോഗിക്കുന്നത്. കുത്തിവയ്ക്കുന്ന ശരീര കോശത്തിലേക്കു പ്രവേശിക്കുന്ന പ്ലാസ്മിഡ് ഡിഎൻഎ സമാനമായ മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) ഉൽപാദിപ്പിക്കാൻ പ്രേരിപ്പിക്കും.
കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനു സമാനമായ പ്രോട്ടീൻ ഉൽപാദനത്തിലേക്കും ഇതു നയിക്കും. ഇത്തരത്തിൽ സ്പൈക് പ്രോട്ടീൻ ഉൽപാദനം നടക്കുന്നതോടെ നമ്മുടെ രോഗ പ്രതിരോധ ശേഷി ഉണരും. പ്രതിരോധ കോശങ്ങൾ സ്പൈക് പ്രോട്ടീനെതിരെയുള്ള പ്രതിപ്രവർത്തനം നടത്തുകയും ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും. സ്പൈക് പ്രോട്ടീനുള്ള കൊറോണ വൈറസ് വരുമ്പോൾ അതിനെ നേരിടാൻ ശരീരം സജ്ജമായിരിക്കുമെന്നു ചുരുക്കം.
വൈറസുകൾക്കു ജനിതക വ്യതിയാനം സംഭവിച്ചാലും അതിനെ പ്രതിരോധിക്കാൻ കഴിയത്തക്ക വിധത്തിൽ വാക്സീനിലും മാറ്റം വരുത്താൻ സാധിക്കുമെന്നതാണു ഡിഎൻഎ വാക്സീന്റെ ഏറ്റവും വലിയ പ്രത്യേകത. വൈറസിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി പ്ലാസ്മിഡ് ഡിഎൻഎയിൽ മാറ്റം വരുത്തി വാക്സീൻ ഉൽപാദിപ്പിക്കാനാകും.
വാക്സീൻ സൂക്ഷിക്കാൻ ശക്തമായ ശീതീകൃത സംഭരണികളുടെ ശൃംഖല ആവശ്യമില്ലെന്നതു മറ്റൊരു പ്രത്യേകത. 2–8 ഡിഗ്രി സെൽഷ്യസിലാണു വാക്സീൻ സൂക്ഷിക്കേണ്ടത്. എന്നാൽ 25 ഡിഗ്രി സെൽഷ്യസിലും 3 മാസം വരെ വാക്സീൻ കേടുകൂടാതെ ഇരിക്കും. ഇതു മൂലം വാക്സീൻ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്ത് എത്തിക്കുക എളുപ്പമാണ്.
മറ്റു കോവിഡ് വാക്സീനുകളെല്ലാം 2 ഡോസ് എടുത്താൽ മതിയെങ്കിൽ സൈകോവ് ഡി വാക്സീൻ 3 ഡോസ് എടുക്കണം. അതുപോലെ മറ്റു കോവിഡ് വാക്സീനുകൾ പേശികളിലാണു കുത്തിവയ്ക്കുന്നത് ...ഇൻട്രാമസ്കുലാർ ഇൻജക്‌ഷൻ... എന്നാൽ ഡി എൻ എ വാക്സിൻ ഇൻട്രാഡെർമൽ ഇൻജക്‌ഷനാണ് .
അതായത്, ത്വക്കിനു പ്രധാനമായും മൂന്നു പാളികളാണുള്ളത്. ഇതിൽ മധ്യത്തിലുള്ള പാളിയാണു ഡെർമിസ്. ഏറ്റവും പുറത്തെ പാളിയായ എപ്പിഡെർമിസിനും ഉള്ളിലെ പാളിയായ ഹൈപ്പോഡെർമിസിനും ഇടയിലുള്ള ഭാഗം. ഇവിടെ ഇൻജക്‌ഷൻ എടുക്കുന്നതാണ് ഇൻട്രാഡെർമൽ ഇൻജക്‌ഷൻ. സാധാരണ ഗതിയിൽ ഡെർമിസിൽ ഇൻജക്‌ഷൻ എടുക്കുന്ന ഈ രീതി അപൂർവമായാണ് ഉപയോഗിക്കുന്നത്. കുട്ടികളിലെ ബിസിജി വാക്സീനാണ് ഇൻട്രാഡെർമൽ ഇൻജക്‌ഷൻ രീതിയിൽ നൽകുന്ന വാക്സീനുകളിലൊന്ന്.
ഇതൊരു സൂചിയില്ലാ ഇൻജക്‌ഷൻ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത... ഫാർമാജെറ്റ് സൂചി രഹിത ഇൻജക്‌ഷൻ സംവിധാനമാണ് സൈകോവ് ഡി കുത്തിവയ്ക്കാനായി പ്രയോജനപ്പെടുത്തുന്നത്. പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഈ ഇൻജക്‌ഷൻ രീതിയും ഗുണകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
രാജ്യത്ത് 50 കേന്ദ്രങ്ങളിലായാണു സൈകോവ് ഡിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. 12–18 പ്രായ വിഭാഗത്തിലുള്ള കുട്ടികളിൽ കുത്തിവയ്പു നടത്തിയുള്ള ആദ്യത്തെ വാക്സീൻ പരീക്ഷണവും നടന്നുവെന്ന് സൈഡസ് കാഡില വ്യക്തമാക്കുന്നു. ഈ പ്രായ വിഭാഗത്തിലുള്ള 1000 പേരാണു ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായത്
https://www.facebook.com/Malayalivartha






















