കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

തിരഞ്ഞടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു.കേരളത്തിന്റെ വികസനം കണ്ടല്ല. കേന്ദ്ര സർക്കാർ നൽകിയ കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്. തുടർന്ന് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തരമായി ഒരു പരിഹാരം കാണണം എന്ന് അമിത് ഷാ ആവശ്യപ്പെട്ടതായാണ് വിവരം.മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയാൽ വേണമെങ്കിൽ കേന്ദ്ര സർക്കാരിനെ തന്നെ കേരള സർക്കാർ ഹൈജാക്ക് ചെയ്യുമെന്ന് അമിത് ഷാ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുന്ന സ്റ്റാർട്ടപ്പ് സംസ്ഥാനത്ത് തുടങ്ങിയിരിക്കുകയാണ് അമിത് ഷാ പറഞ്ഞത്.റേഷൻ അരിയും ഭവന നിർമ്മാണത്തിനുള്ള ഫണ്ടും ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പദ്ധതിയും പണവും നൽകുന്നു. അതെല്ലാം തന്റെയും പാർട്ടിയുടെയും പേരിൽ ആക്കി മാറ്റുകയാണ് പിണറായി ചെയ്യുന്നത്. ദേശീയപാത 66 നിർമ്മാണത്തിനുള്ള മുഴുവൻ ഫണ്ടും നൽകിയത് കേന്ദ്രസർക്കാരാണ്. എന്നാൽ ആ പാതയിൽ ഉടനീളം പിണറായി വിജയന്റെ വലിയ പോസ്റ്ററുകൾ വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രമാണ് കോൺഗ്രസിന് കമ്മ്യൂണിസ്റ്റ് പാർട്ടിയും പരസ്പരം എതിർക്കുന്നതെന്നും മറ്റിടങ്ങളിൽ ഇരു പാർട്ടികളും ഒരുമിച്ച് നടക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ കേന്ദ്ര പദ്ധതികൾ ഒന്നടങ്കം അടിച്ചുമാറ്റൽ തുടങ്ങിയിരുന്നു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തതാണ്. ദേശീയ പാതാ 66 ന്റെ നിർമ്മാണം കേന്ദ്രം പൂർണമായി നടപ്പാക്കി. എന്നാൽ അതെല്ലാം പിണറായി കരസ്ഥമാക്കി. ഇത്രയും സ്ഫോടാത്മകമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാ കരുതിയില്ല. ഇനി കേരളത്തിന് നൽകുന്ന എല്ലാ സഹായങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ കൃത്യമായ ചെക്കുണ്ടാവും. അതിനുള്ള നടപടികൾ അമിത് ഷാ ആരംഭിച്ചുകഴിഞ്ഞു. ബി ജെ പിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ ഇക്കാര്യം ഉയർന്ന തലങ്ങളിൽ പങ്കുവച്ചുകഴിഞ്ഞു. കേരളത്തിന് കേന്ദ്രം എന്തുകൊടുത്താലും അത് സ്വന്തം ലേബലിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
കേരളത്തില്‍ താമരവിരിയിക്കാനുള്ള ആവേശത്തില്‍ അവസാന ദിനങ്ങളിലും അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കളെ ഇറക്കി പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചാണ് പ്രചാരണം. ഡീല്‍ –FCRA ആരോപണങ്ങള്‍ പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മഞ്ചേശ്വരം ഉറപ്പെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. കുറഞ്ഞത് അഞ്ച് സീറ്റ് വരെയാണ് ബി.ജെ.പി സ്വപ്നം കാണുന്നത്.മാറാത്തത് മാറും എന്നതാണ് ബി.ജെ.പിയുടെ പ്രചാരണവാചകം. കേരളത്തിലെ വികസന മുരടിപ്പ് മാറ്റും എന്നതാണ് ഉദേശിക്കുന്നതെങ്കിലും ഓരോ വോട്ടെണ്ണല്‍ കഴിയുമ്പോളും ബി.ജെ.പിയുടെ സീറ്റ് നില പൂജ്യമാണെന്ന അവസ്ഥ ഇത്തവണ മാറുമെന്ന സ്വപ്നവും അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അതിന് പറ്റിയ ഏറ്റവും നല്ല സമയമെന്ന നിലയില്‍ പ്രധാനമന്ത്രിയടക്കം ഒരു ഡസനിലേറെ കേന്ദ്രമന്ത്രിമാര്‍ ദിവസങ്ങളോളം തമ്പടിച്ച് പ്രചാരണം നയിച്ചു. പണവും ആള്‍ബലവും സാങ്കേതികതയും ഇറക്കി മണ്ഡലങ്ങള്‍ ഇളക്കി മറിച്ചു. കലാശക്കൊട്ടിന്‍റെ തലേദിവസവും അമിത് ഷാ പ്രചാരണത്തിന് നേതൃത്വം നല്‍കി. വികസന മുദ്രാവാക്യത്തിലൂന്നിയ ബി.ജെ.പിക്ക് ആദ്യം കോണ്‍ഗ്രസ് ഉന്നയിച്ച ഡീല്‍ വിവാദം തിരിച്ചടിയായി. ക്രിസ്ത്യന്‍ വോട്ടില്‍ കണ്ണുവെച്ച ബി.ജെ.പിക്ക് അതിലും വലിയ തിരിച്ചടിയായി മാറി എഫ്.സി.ആര്‍.എ നിയമഭേദഗതി. ബില്‍ തല്‍കാലത്തേക്ക് മാറ്റി കിരണ്‍ റിജ്ജു അടക്കമുള്ള മന്ത്രിമാര്‍ സഭാ നേതാക്കളോട് ആശയവിനിമയം നടത്തിയതോടെ ആഘാതം കുറഞ്ഞെന്നാണ് പ്രതീക്ഷ.
2009 മുതൽ കേരളത്തിൽ പാർട്ടി നേടിയ സ്ഥിരമായ വളർച്ചയും വോട്ട് വിഹിതത്തിലെ വർധനവും ആദ്യത്തെ നിയമസഭാ അംഗം എന്ന പദവിയും തിരുവനന്തപുരത്ത് നിലവിലെ മേയർ സ്ഥാനവും ഉൾപ്പെടെ നിരവധി വിജയങ്ങൾ അമിത് ഷാ പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യം കൊണ്ട് ഭാരതീയ ജനതാ പാർട്ടി സ്ഥാപക ദിനം ശ്രദ്ധേയമായി. ബിജെപിയുടെ നാൽപ്പത്തിയേഴാം സ്ഥാപക ദിനമാണ് ഇന്നലെ നടന്നത്. ഗംഭീര പരിപാടികൾക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്.സംസ്ഥാന ആസ്ഥാനമായ പുതിയ മാരാർജി ഭവനിലാണ് പ്രധാന ചടങ്ങ് നടന്നത്. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി പതാക ഉയർത്തി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെ ഉൾപ്പെടെയുള്ള പ്രമുഖരും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കുചേർന്നു.
1980ലെ പാർട്ടി രൂപീകരണം മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായി മാറുന്നതുവരെയുള്ള ബിജെപിയുടെ യാത്രയെ പ്രതിഫലിപ്പിക്കുന്ന ഒരു ദിനം കൂടിയായിരുന്നു ഇത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അമിത് ഷാ സംസ്ഥാനത്തിനായുള്ള ബ്ലൂപ്രിൻ്റ് തയ്യാറാക്കി.ഇത്തവണ കേരളത്തിൽ ഒരു എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളുടെ വാദങ്ങളെ വെല്ലുവിളിക്കുകയും എൻഡിഎ ഭരണത്തിൻ കീഴിൽ തിരുവനന്തപുരം ഒരു എഐ കേന്ദ്രമായി വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. കൂടാതെ, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധം, വിവരസാങ്കേതിക വിദ്യ, കപ്പൽ നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റ് ജില്ലകളിലും സമാനമായ കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കാട്ടാക്കട മണ്ഡലത്തിലെ ആഭ്യന്തരമന്ത്രിയുടെ സന്ദർശനം നിരവധി പ്രവർത്തകർക്ക് ആവേശമായി മാറി. എൻഡിഎ വലിയ പ്രതീക്ഷകൾ പുലർത്തുന്ന തന്ത്രപ്രധാന മേഖലയാണ് കാട്ടാക്കട. വൈകുന്നേരം നാല് മണിയോടെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രത്യേകം സജ്ജീകരിച്ച വേദി കാട്ടാക്കട അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.വൈകുന്നേരം ആറരയോടെ തിരുവനന്തപുരത്ത് നിന്ന് റോഡ് മാർഗം എത്തിയ മന്ത്രിയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പാർട്ടി പതാകകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ കട്ടൗട്ടുകളും ഊർജ്ജസ്വലമായ മുദ്രാവാക്യങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. കുട്ടികൾ, മുതിർന്നവർ എന്നിങ്ങനെ വലിയ ജനക്കൂട്ടം തന്നെ മന്ത്രിയെ കാത്തിരുന്നു.
കാട്ടാക്കട സ്ഥാനാർഥി പി കെ കൃഷ്ണദാസ്, അരുവിക്കരയിലെ ചെങ്കൽ രാജശേഖരൻ നായർ, പാറശാലയിലെ ഗിരീഷ് നെയ്യാർ തുടങ്ങിയ സ്ഥാനാർത്ഥികൾ കഴുത്തിൽ ഒരു വലിയ താമരമാല അണിയിച്ചുകൊണ്ടാണ് മന്ത്രിയെ സ്വീകരിച്ചത്. പി കെ കൃഷ്ണദാസ് അദ്ദേഹത്തിന് അയ്യപ്പ വിഗ്രഹം സമ്മാനിച്ചു. മന്ത്രി എൻഡിഎ സ്ഥാനാർഥികളെ വേദിയിലേക്ക് ക്ഷണിക്കുകയും പൊതുജനങ്ങളോട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഐക്യ ജനാധിപത്യ മുന്നണിയെയും അമിത് ഷാ പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചു. യഥാർത്ഥ പുരോഗതി കൈവരിക്കുന്നതിനുപകരം കേന്ദ്രീകൃത പദ്ധതികളെ പുനർനാമകരണം ചെയ്യുന്ന വെറും സ്റ്റാർട്ടപ്പ് മാത്രമാണ് ഇടതുസർക്കാറിൻ്റെ വികസനമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദശകത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് ആരോപിച്ച അദ്ദേഹം വിജയിച്ചാൽ അഴിമതിക്കെതിരെ എൻഡിഎ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.എൻഡിഎ അധികാരത്തിൽ വന്നാൽ രണ്ട് മാസത്തിനുള്ളിൽ സ്വർണ്ണക്കടത്തിലും അനുബന്ധ കേസുകളിലും ഉൾപ്പെട്ടവരെ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ സർക്കാർ സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും സ്ത്രീകൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം, ശക്തമായ കുടിവെള്ള സഹായം എന്നിവയുൾപ്പെടെ സമഗ്രമായ ക്ഷേമ നടപടികൾ നടപ്പിലാക്കുമെന്നും ഷാ ഉറപ്പുനൽകി.
തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ദേശീയ നേതാക്കളുടെ സജീവ സാന്നിധ്യവും അടിസ്ഥാന വികസന വിഷയങ്ങളിൽ വലിയ ശ്രദ്ധയും ഉറപ്പ് വരുത്താനായി വരുന്ന രണ്ട് ദിവസം കൂടുതൽ കേന്ദ്രമന്ത്രിമാർ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തും.തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ ആലപ്പുഴയിലെ എൻഡിഎ പ്രവർത്തകർക്ക് ഊർജം പകർന്നു കേന്ദ്ര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ ഹരിപ്പാടിനെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ, മഴയെ വകവയ്ക്കാതെ വൻ ആവേശത്തിലാണ് അണികൾ റോഡ്‌ഷോയിൽ പങ്കെടുത്തത്. ബിജെപിക്ക് ഏറ്റവും അധികം പ്രകടനം കാഴ്‌ചവയ്ക്കുവാൻ കഴിയും എന്ന് കരുതുന്ന മണ്ഡലമാണ് ഹരിപ്പാട്.
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് ഹരിപ്പാട്. ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട യുവ നേതാക്കളിൽ ഒരാളായ സന്ദീപ് വാചസ്‌പതിയാണ് ഹരിപ്പാട് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ബിജെപി വലിയ രീതിയിലുള്ള പ്രകടനം കാഴ്‌ചവച്ചു എന്ന വിലയിരുത്തൽ കൂടിയുള്ള മണ്ഡലമാണ് ഹരിപ്പാട്. അവസാന ലാപ്പിൽ പരമാവധി വോട്ടുകൾ ബിജെപിക്ക് ഉറപ്പിക്കുന്നതിനായി ആണ് റോഡ് ഷോ ഹരിപ്പാട് നഗരത്തിലൂടെ കടന്നു പോയത്.റോഡ് ഷോയ്ക്കിടെ മഴയുണ്ടായി എങ്കിലും കാലാവസ്ഥയെ പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടന്നത്. യുവ നേതാവും സ്ഥാനാർഥിയുമായ സന്ദീപ് വചസ്‌പതിയും തുറന്ന ജീപ്പിൽ അമിത് ഷായോട് ഒപ്പമുണ്ടായിരുന്നു.
രമേശ് ചെന്നിത്തലക്കെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തുടക്കം മുതൽ തന്നെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്ക്കാൻ ബിജെപിക്കായി എന്ന് നേതാക്കൾ അവകാശപ്പെടുന്നു.ആലപ്പുഴ മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട മണ്ഡലമായി കണക്കാക്കാവുന്ന മണ്ഡലമാണ് ഹരിപ്പാട്. ഒരു ത്രികോണ മത്സരത്തിൻ്റെ പ്രതീതി ജനിപ്പിക്കാൻ സാധിച്ചു എന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നുണ്ട്. അതിനവർ ചൂണ്ടിക്കാണിക്കുന്നത് മറ്റു മണ്ഡലങ്ങളിൽ പ്രചരണത്തിന് പോവാതെ ഹരിപ്പാട് കേന്ദ്രീകരിച്ച് രമേശ് ചെന്നിത്തല നടത്തുന്ന പ്രവർത്തനങ്ങളെയാണ്. 11 മണിക്ക് നിശ്ചയിച്ചിരുന്ന റോഡ് ഷോ ഒരു മണിക്കൂർ വൈകി 12 ഓടെയാണ് ആരംഭിച്ചത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടും വയനാട് എംപി പ്രിയങ്കാ ഗാന്ധിയോടും അമിത് ഷാ ചോദ്യങ്ങളുയർത്തി. രാഹുലും പ്രിയങ്കയും ജയിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇരുവരും കേരളത്തിനായി എന്ത് ചെയ്‌തെന്നുമാണ് അമിത് ഷാ ചോദിച്ചത്. ചോദ്യത്തിന് കേരള ജനതയോട് രാഹുല്‍ ഉത്തരം നല്‍കണമെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസാനമായെന്നും അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസം രാജ്യത്തുതന്നെ അവസാനിച്ചെന്നും ഇനി എന്‍ഡിഎ സര്‍ക്കാരിന്റെ സമയമാണെന്നും അമിത് ഷാ വ്യക്തമാക്കി. 'എഐ സമ്മിറ്റ് നടന്നപ്പോള്‍ പല രാജ്യങ്ങളുടെയും തലവന്മാര്‍ എത്തി. അവിടെ രാഹുലിന്റെ നേതൃത്വത്തിലുളള സംഘം തുണിയൂരി എറിഞ്ഞാണ് പ്രതിഷേധിച്ചത്. ഒരുകാര്യം അവര്‍ ഓര്‍ക്കണം. തുണി ഉരിഞ്ഞ് പ്രതിഷേധിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നഗ്നരാണ്.
പാചകവാതക ഇന്ധനം വില വര്‍ധിച്ചതായി രാഹുല്‍ പറഞ്ഞു. ശരിയാണ്. പക്ഷെ അത് കേരളത്തിലല്ല. പാകിസ്താനിലാണ് വിലവര്‍ധനവുണ്ടായത്. രാഹുല്‍ ഇന്ത്യയുടെയും കേരളത്തിന്റെയും പാകിസ്ഥാന്റെയും വിലക്കയറ്റം ഒരുപോലെയാണ് കാണുന്നത്. ഇന്ധനവില പറഞ്ഞ് രാഹുല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഹുല്‍ വിദേശനയങ്ങളെ തമാശരൂപേണ അവതരിപ്പിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രത്തെ അഭിനന്ദിക്കുകയാണ്' അമിത് ഷാ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തിനായി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 'തലസ്ഥാന നിവാസികള്‍ക്ക് പട്ടിക നല്‍കുമോ? വികസനം നടത്താന്‍ പിണറായി വിജയന് കഴിയില്ല. പേരുമാറ്റല്‍ എന്ന സ്റ്റാര്‍ട്ടപ്പ് അദ്ദേഹം തുടങ്ങി.
പിഎം ആവാസ് പദ്ധതി ലൈഫ് മിഷനാക്കി. മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അരി നല്‍കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ അവരുടെ സ്റ്റിക്കറൊട്ടിച്ച് ആളുകള്‍ക്ക് വിതരണം നടന്നു. നാഷണല്‍ ഹൈവേ 66 നിര്‍മ്മിച്ചത് പ്രധാനമന്ത്രി, ഫ്‌ളക്‌സ് വെച്ചത് പിണറായിയുടെത്. കേരളത്തില്‍ താമര വിരിയില്ലെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ കേരളത്തോട് നന്ദി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2016-ല്‍ ആദ്യമായി താമര വിരിഞ്ഞ് എംഎല്‍എയായി. 2024-ല്‍ ആദ്യമായി താമരയില്‍ എംപി വന്നു. 2025-ല്‍ ആദ്യമായി താമരയില്‍ മേയര്‍ ഉണ്ടായി. ഉടന്‍ തന്നെ താമരയില്‍ ഒരു മുഖ്യമന്ത്രിയും ജനിക്കും'-അമിത് ഷാ പറഞ്ഞു.എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
രണ്ടുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ എയിംസ് നിര്‍മ്മിക്കുമെന്നും ക്രിസ്മസിനും ഓണത്തിനും കുടുംബങ്ങള്‍ക്ക് രണ്ട് എല്‍പിജി സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും ഇരുപതിനായിരം ലിറ്റര്‍ വെളളം സൗജന്യമായി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. 'നേമം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സാധ്യമാകും. തലസ്ഥാനത്തെ ഐടി ഹബ്ബാക്കി മാറ്റും. കൊല്ലത്തെ കടല്‍ സാമ്പത്തിക ശക്തിയാക്കി മാറ്റും. കോഴിക്കോട് ആരോഗ്യ റിസര്‍ച്ച് ഹബ് ആക്കി മാറ്റും. തൃശൂരിനെ സാംസ്‌കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റും. കണ്ണൂരിനെ പ്രതിരോധ വികസന ഹബ്ബാക്കി മാറ്റും. അമിത് ഷാ പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും വികസിത കേരളം നിര്‍മ്മിക്കാന്‍ ആകില്ലെന്നും സുരക്ഷിത കേരളം
പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും അത് സാധ്യമാകണമെങ്കില്‍ മോദിയുടെ സര്‍ക്കാര്‍ കേരളത്തില്‍ വരണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.ഏതായാലും കേന്ദ്ര പദ്ധതികൾ അടിച്ചുമാറ്റുന്ന പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.
https://www.facebook.com/Malayalivartha

























