മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് 'ദി ടൈംസ്' പത്രമാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 56-കാരനായ മൊജ്തബ ഖും നഗരത്തിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ കോമയിലാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് നിലവില്‍ സാധിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന നയതന്ത്ര മെമ്മോകള്‍ സൂചിപ്പിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ പിതാവായ ആയത്തുള്ള അലി ഖമേനിയും കുടുംബവും താമസിച്ചിരുന്ന കോമ്പൗണ്ടിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് മൊജ്തബയ്ക്ക് പരിക്കേറ്റത്. ഈ ആക്രമണത്തില്‍ അലി ഖമേനിയും മൊജ്തബയുടെ ഭാര്യ ഹദ്ദാദും കൊല്ലപ്പെട്ടിരുന്നു. മൊജ്തബയുടെ കാലിന് നിസ്സാര പരിക്കേയുള്ളൂ എന്നായിരുന്നു ഇറാന്‍ ഭരണകൂടം ആദ്യം അറിയിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം അദ്ദേഹം ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാര്‍ത്തകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
മൊജ്തബ അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റേതായി വന്ന രണ്ട് പ്രസ്താവനകളുംസ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകര്‍ വായിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേല്‍ ആണവനിലയത്തിന്റെ മാപ്പ് പരിശോധിക്കുന്ന മൊജ്തബയുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നുവെങ്കിലും, അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഇതോടെ പരാജയപ്പെടുകയായിരുന്നു. നിലവില്‍ റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും മതനേതാക്കളും ചേര്‍ന്നാണ് ഇറാന്റെ ഭരണകാര്യങ്ങള്‍ നീക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൊല്ലപ്പെട്ട അലി ഖമേനിയുടെ മൃതദേഹം നിലവില്‍ ഖുമിലാണുള്ളത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും അടക്കം ചെയ്യാനുള്ള സൗകര്യത്തോടെ ഖുമില്‍ വലിയ സ്മാരകം നിര്‍മ്മിച്ചു വരികയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, മൊജ്തബയുടെ ആരോഗ്യനിലയും രാജ്യത്തെ അസ്ഥിരമായ സാഹചര്യവുമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇറാന്റെ പരമോന്നത നേതൃത്വത്തില്‍ ഉടലെടുത്ത ഈ ശൂന്യത പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കും.
https://www.facebook.com/Malayalivartha























