സർക്കാർ കണ്ണു തുറന്നു... എല്ലാത്തിനും ഒടുവിൽ അത് തേടിയെത്തി... പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപയും ജോലിയിൽ പ്രമോഷനും...

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി താരവും ഗോൾകീപ്പറുമായ മലയാളക്കരയുടെ അഭിമാനം ശ്രീജേഷിന് പാരിതോഷികവും ജോലിയിൽ പ്രമോഷനും നൽകി ആദരിച്ചിരിക്കുകയാണ് കേരള സർക്കാർ. പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നൽകും.
ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ശ്രീജേഷിന് കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.
പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.
നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമർശനങ്ങൾ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് മുമ്പ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു ഡോ. ഷംഷീർ പ്രഖ്യാപിച്ചത്. ലൂലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ മകൾ ഷബീനയുടെ ഭർത്താവും കൊച്ചിയിലെ പ്രശസ്‌ത ആശുപത്രിയായ വി.പി.എസ് ലേക്‌ഷോറിന്റെ എം.ഡിയുമാണ് ഷംഷീർ.
അതേസമയം വിഷയം സർക്കാർ മനപൂർവം വൈകിക്കുന്നതല്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും ക്യാബിനറ്റ് അംഗീകരിച്ച് വേണം പാരിതോഷികം പ്രഖ്യാപിക്കാനെന്നും മുൻ കായികമന്ത്രിയും സിപിഎം നേതാവുമായ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു.
ഹോക്കി ടീമംഗങ്ങൾക്ക് ഹരിയാന സർക്കാർ ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേരള ഹോക്കി ഫെഡറേഷൻ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. കൈത്തറി മുണ്ടും ഷർട്ടും ശ്രീജേഷിന് നൽകാൻ സർക്കാർ മുൻപ് തീരുമാനമെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























