മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, ഒരു കാർഷിക സംരംഭകൻ കൂടിയാണ്; നാലര ഏക്കർ പറമ്പ് സുരേഷ് പാട്ടത്തിന് എടുത്തിരിക്കുകയാണ്; എംഎൽഎ ഐ.ബി. സതീഷാണു മുഖ്യപേട്രൺ; തോമസ് ഐസക്കിന്റെ കുറിപ്പ്
എന്താണു പരമ്പരാഗത കൃഷിക്കാരനും കാർഷിക സംരംഭകനും തമ്മിലുള്ള വ്യത്യാസം? പരമ്പരാഗത കൃഷിക്കാരൻ നീണ്ട ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. കൃഷി ഒരു ജീവിത വൃതമാണ്. കൃഷി നഷ്ടങ്ങൾ സഹിച്ചും കാർഷികവൃത്തിയിൽ തുടരുന്നു.
എന്നാൽ കാർഷിക സംരംഭകൻ പാരമ്പര്യമായി കൃഷിക്കാരനാവണമെന്നില്ല. കൃഷിയിൽ നിന്നും ലാഭം അല്ലെങ്കിൽ വരുമാനം നേടുകയാണു ലക്ഷ്യം. മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിനെ പരിചയപ്പെടുത്തുകയാണ് മുൻ മന്ത്രി തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, ഒരു കാർഷിക സംരംഭകൻ കൂടിയാണ്. എന്താണു പരമ്പരാഗത കൃഷിക്കാരനും കാർഷിക സംരംഭകനും തമ്മിലുള്ള വ്യത്യാസം? പരമ്പരാഗത കൃഷിക്കാരൻ നീണ്ട ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്.
കൃഷി ഒരു ജീവിത വൃതമാണ്. കൃഷി നഷ്ടങ്ങൾ സഹിച്ചും കാർഷികവൃത്തിയിൽ തുടരുന്നു. എന്നാൽ കാർഷിക സംരംഭകൻ പാരമ്പര്യമായി കൃഷിക്കാരനാവണമെന്നില്ല. കൃഷിയിൽ നിന്നും ലാഭം അല്ലെങ്കിൽ വരുമാനം നേടുകയാണു ലക്ഷ്യം. പക്ഷെ, നിശ്ചയമായിട്ടും കാർഷിക ആഭിമുഖ്യം ഉണ്ടാവണം.
അല്ലെങ്കിൽ കൃഷിയേക്കാൾ നേട്ടമുണ്ടാക്കാൻപറ്റുന്ന മറ്റു മേഖലകളിലേയ്ക്കു തിരിഞ്ഞാൽ മതിയായിരുന്നല്ലോ. കാർഷിക സംരംഭകൻ വായ്പ എടുത്തിട്ടാണെങ്കിലും ആധുനിക കൃഷിയിൽ മുതൽമുടക്കുന്നു. ഉൽപ്പാദനക്ഷമത ഉയർത്തി വരുമാനം വർദ്ധിപ്പിക്കുന്നു.
പരമ്പരാഗത കൃഷിക്കാരെ സംരക്ഷിച്ചേതീരൂ. അതോടൊപ്പം, കാർഷിക സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും വേണം. അവരായിരിക്കും കേരളത്തിന്റെ കാർഷിക മേഖലയ്ക്കു പുതിയ ചലനാത്മകത നൽകുക. സുരേഷിന്റെ ഫാമിൽ മത്സ്യക്കൊയ്ത്ത് ഉദ്ഘാടനം ചെയ്യാൻ പോയതാണ്.
കാറ് കുന്നുകയറുമ്പോൾ എന്റെ മനസ്സിലെ ചിന്ത ഇതായിരുന്നു - ഈ കുന്നിന്റെ ഉച്ചിയിൽ എന്തു കൃഷി ചെയ്യാൻ? നാലര ഏക്കർ പറമ്പ് സുരേഷ് പാട്ടത്തിന് എടുത്തിരിക്കുകയാണ്. കുന്നിൻ മുകളിലായതുകൊണ്ട് ചെറിയ തുക കൊടുത്താൽ മതിയാകുമെന്നു തോന്നുന്നു.
സുരേഷിനും കുടുംബത്തിനും പുറമേ 6-7 ജോലിക്കാരുമുണ്ട്. വെച്ചൂർ, ജേഴ്സി, ഗിർ, നാടൻ എന്നിവങ്ങനെ വിവിധയിനങ്ങളിൽപ്പെട്ട പശുക്കൾ, ജമ്നാപ്യാരി, മലബാറി, ബീറ്റൽ, ഷിരോഗി, നാടൻ ഇനങ്ങൾ ഉൾപ്പെടെ 100-ലധികം ആടുകൾ, മുയൽ, പടുതാ കുളങ്ങളിൽ മീൻ, മുട്ടക്കോഴികളും ഇറച്ചിക്കോഴികളും, പോത്തിൻ കൂട്ടവും, പുല്ല് കൃഷി, വാഴയും നാനാവിധ പച്ചക്കറികളും എന്നിങ്ങനെ നാലര ഏക്കർ പൂർണ്ണമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.
മഴവെള്ളം മുഴുവനും ഭൂമിക്കടിയിലേയ്ക്കു വിടാനാണ് പരിപാടി. ഫാമിന് ആവശ്യമുള്ള വെള്ളം കുഴൽക്കിണർ വഴി എടുക്കുകയാണ്. ഇപ്പോൾ വിപണി വലിയ പ്രശ്നമല്ല. ഇവിടെവന്ന് ആളുകൾ മീനടക്കമുള്ള ഉൽപ്പന്നങ്ങളെല്ലാം വാങ്ങിക്കൊണ്ടുപോകും.
നഷ്ടമില്ലെന്നേ ഇപ്പോൾ പറയാനാകൂ. ആവർത്തന ചെലവുകളെല്ലാം കഴിച്ച് വായ്പയ്ക്കു പലിശ കൃത്യമായി കൊടുക്കാൻ കഴിയുന്നുണ്ട്. സഹകരണ ബാങ്കിൽ നിന്നും 20 ലക്ഷം രൂപയാണു വായ്പയെടുത്തിട്ടുള്ളത്. എംഎൽഎ ഐ.ബി. സതീഷാണു മുഖ്യപേട്രൺ. പ്രോജക്ട് പൂർണ്ണതയിലാകുമ്പോൾ നല്ല ലാഭമാകുമെന്ന് സുരേഷിന് ഉറപ്പുണ്ട്. തുടങ്ങിയിട്ട് 2 വർഷമായിട്ടില്ലല്ലോ.
ഏറ്റവും ലാഭമുള്ള ഇടപാട് എന്താണ്? കേട്ടതിൽ നിന്നും എനിക്കു മനസിലായത് കന്നുക്കുട്ടി പരിപാലനമാണ്. ഹരിയാനയിൽ നിന്നും നേരിട്ട് പ്രത്യേക ജനുസിലുള്ള കന്നുക്കുട്ടികളെ കൊണ്ടുവരികയാണ്. ഒരു വർഷംകൊണ്ട് പൂർണ്ണവളർച്ചയാകും.
12000-15000 രൂപ വരെ ഒരു കുട്ടിക്ക് വിലയെങ്കിൽ, ഒരു പോത്തിന് 1 ലക്ഷം രൂപ കിട്ടും. 33 പോത്തിൻകുട്ടികളെ കൊണ്ടുവന്നതിൽ ഒരു ഡസൻ നാട്ടുകാർ വാങ്ങിക്കൊണ്ടുപോയി. ബാക്കി ഫാമിൽ വളർത്തുന്നു. ഇവർക്കായി ഒരു ചെറിയ കുളം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നേരം വെളുത്ത് ഗേറ്റ് തുറന്നാൽ പോത്തിൻകൂട്ടം കുളത്തിലേയ്ക്ക് ഇറങ്ങുകയായി.
ഇവരുടെ ഒരു വിനോദം വെളത്തിൽക്കിടന്ന് അയവിറക്കുകയാണ്. ഫാമിലെ പുല്ലാണു മുഖ്യഭക്ഷണം. ഇപ്പോൾ വിപണി പ്രശ്നമില്ലെങ്കിലും കാർഷിക ഉൽപ്പന്ന സംസ്കരണത്തെക്കുറിച്ചും സുരേഷ് ചിന്തിക്കുന്നുണ്ട്. ഒരു പക്ഷെ കാർഷിക സംരംഭകരുടെ കൂട്ടായ്മ ഇതിനുവേണ്ടി വന്നേയ്ക്കാം. ജലസമൃദ്ധി പദ്ധതിയുടെ ഭാവിയിലേയ്ക്കാണ് സുരേഷ്കുമാർ ഇതിനെ ചൂണ്ടുന്നത്. ജലസമൃദ്ധിയിൽ നിന്നും കാർഷിക സമൃദ്ധിയിലേയ്ക്ക്.
https://www.facebook.com/Malayalivartha