വന്ധ്യതയുള്ള പട്ടാളക്കാരന് കുഞ്ഞുണ്ടാകുമോ? ഹൈക്കോടതി തീരുമാനിക്കും

വന്ധ്യതയുള്ള പട്ടാളക്കാരന് എങ്ങനെയാണ് കുഞ്ഞുണ്ടാവുക? കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അപൂര്‍വമായ ഈ കേസ് പരിഗണിച്ചത്.
സാധാരണ വിവാഹമോചന കേസുകളില്‍ സ്ത്രീധനവും സ്ത്രീ പീഡനവും ഉള്‍പ്പെടെയുള്ളവയാണ് കോടതികളില്‍ പരിഗണനക്ക് വരാറുള്ളത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം സാധരണ ഗതിയില്‍ കേസിലേക്ക് കടന്നുവരാറില്ല. ഭാര്യയുടെ വിശ്വാസ വഞ്ചന വിവാഹമോചനത്തിന്റെ കാരണമാകാറുണ്ടെങ്കിലും അത് കേസില്‍ കടന്നു വരാറില്ല. വിശ്വാസ വഞ്ചന കാണാമെങ്കിലും അഭിഭാഷകര്‍ വിവാഹ മോചന കേസില്‍ അക്കാര്യം സൂചിപ്പിക്കാറില്ല. അത് സ്ത്രീയുടെ ഭാവിയെ ബാധിക്കുമെന്നതിലാണ്.
വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത് ഈ സാഹചര്യത്തിലാണ്.. കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും അത് തെളിയിക്കാനായി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.
ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കുടുംബക്കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാര്‍ച്ച് ഒന്‍പതിനാണ് യുവതി കുട്ടിക്ക് ജന്മം നല്‍കുന്നത്. വിവാഹ സമയത്ത് ഹര്‍ജിക്കാരന്‍ പട്ടാളത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 22-ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയില്‍ ഭാര്യ സഹകരിക്കാത്തതിനാല്‍ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാല്‍ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.
കുട്ടിക്ക് ഹര്‍ജിക്കാരന്‍ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ഡി.എന്‍.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വന്ധ്യതയാണ് പരാതിക്കാരന് അനുകൂല ഘടകമായി മാറിയത്. വന്ധ്യതയുള്ള ഒരാള്‍ക്ക് ഒരിക്കലും ഗര്‍ഭധാരണം നടത്താന്‍ കഴിയുകയില്ല. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. വന്ധ്യതയുള്ള ഒരാള്‍ അക്കാര്യം അറിഞ്ഞു കൊണ്ട് വിവാഹത്തില്‍ ഏര്‍പ്പെട്ടത് വിശ്വാസ വഞ്ചനയല്ലേ എന്നതാണ് ചോദ്യം. ഏതായാലും അതിനുള്ള ഉത്തരം തത്കാലം ഹൈക്കോടതി തേടുന്നില്ല. അത് കോടതിയുടെ പരിഗണനയില്ല.
കുടുംബകോടതിയിലെ കേസുകളില്‍ സാധാരണ ഹൈക്കോടതി ഇടപെടാറില്ല. കുടുംബകോടതിയോട് തന്നെ കേസ് കേള്‍ക്കാന്‍ പറയുകയാണ് ചെയ്യാറ്. എന്നാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി ഇടപെട്ടത്.
"
https://www.facebook.com/Malayalivartha


























