പ്രസവച്ചെലവിന് പണം കണ്ടെത്താൻ രണ്ടു ആടുകളെ വളർത്തിയിരുന്നു... പക്ഷെ... വാക്കുകൾ മുറിഞ്ഞ് മീര; ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, വേദനയുമായി എത്തിയിട്ടും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് സർക്കാർ ആശുപത്രികളിൽ നിന്ന് തിരിച്ചയച്ച യുവതി ആശുപത്രി വിട്ടു... ഡോക്ടർമാർ വയറ്റിൽ ഒന്ന് തൊട്ടു നോക്കുക പോലും ചെയ്തില്ല... ഉള്ള് നീറി ആ ദുരന്തത്തെക്കുറിച്ച് പറയുന്നു... ആർക്ക് ആശ്വസിപ്പിക്കാനാകും?
ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, വേദനയുമായി എത്തിയിട്ടും കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു 3 സർക്കാർ ആശുപത്രികളിൽ നിന്നു തിരിച്ചയച്ച യുവതി ആശുപത്രി വിട്ടു. പാരിപ്പള്ളി കഴുത്തുംമൂട്ടിൽ താമസിക്കുന്ന കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീര (23) ആണ് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ വയറ് വേദനയെത്തുടർന്ന് യുവതി ആദ്യം എത്തുന്നത്.
ചിലപ്പോൾ ഇന്നോ നാളെയോ പ്രസവം ഉണ്ടാകുമെന്നു പറഞ്ഞു. കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് അവിടെ നിന്ന് ആംബുലൻസിൽ അയച്ചു. കയ്യിൽ പൈസ ഇല്ലാത്തതിനാൽ അവിടെ ഉണ്ടായിരുന്നവർ 200 രൂപയോളം തന്നു. വിക്ടോറിയ ആശുപത്രിയിൽ രാത്രി വളരെ നേരം കാത്തിരുന്നെങ്കിലും ഒരു ശുശ്രൂഷയും ലഭിച്ചില്ല. ഇതോടെ എസ്എടിയിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം അടുത്ത ദിവസം തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. തുടർന്നായിരുന്നു കടം വാങ്ങിഎസ്എടി ആശുപത്രിയിൽ മീരയും ഭർത്താവും എത്തുന്നത്. അവിടെ ഒരു പരിശോധനയും നടത്തിയിലെന്ന് മീര പറയുന്നു. ഡോക്ടർമാർ വയറ്റിൽ ഒന്നു തൊട്ടു നോക്കുക പോലും ചെയ്തില്ല.
കുഞ്ഞിനു ഹൃദയമിടിപ്പ് ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നു. ഒരു പരിശോധനയും നടത്താതെയാണ് ഇതു പറയുന്നത്. എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ മുതൽ ‘‘ കുഞ്ഞിന്റെ അനക്കം അറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന്’’ മീര പറയുന്നു. ഷുഗര്‍ കൂടി നില്‍ക്കുന്നതിനാലാണ് ചലനം അറിയാന്‍ കഴിയാത്തതെന്ന് പറഞ്ഞ് ഡോക്ടര്‍ സമാധാനിപ്പിക്കുകയല്ലാതെ ഒരു പരിശോധനയ്ക്ക് പോലും മുതിർന്നില്ല.
കൂട്ടിരിപ്പിന് ആൾ വേണമെന്നും ഏതാനും ദിവസം കിടക്കേണ്ടി വരുമെന്നും കുഴപ്പം ഇല്ലെന്നും അതിനാൽ നേരത്തേ കാണിച്ച ആശുപത്രിയിൽ കാണിക്കാനും പറയുകയായിരുന്നു. അര മണിക്കൂറോളം മാത്രമാണ് എസ് എ ടിയിൽ ഉണ്ടായിരുന്നത്. ഇവിടെ ഒന്നും എഴുതി നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു.
അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കാൻ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. 8 മാസം ഗർഭിണിയായ യുവതി നാല് ദിവസത്തിന് ശേഷം ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു.
അഞ്ചാറു ദിവസം ഗര്‍ഭപാത്രത്തിര്‍ മരിച്ചു കിടന്ന കുഞ്ഞിന്റെ ദേഹം ചീഞ്ഞു തുടങ്ങിയിരുന്നു. കുഞ്ഞിനെ കാണണമോ എന്ന് ആശുപത്രി ആധികൃതര്‍ ആരാഞ്ഞെങ്കിലും കാണണ്ടെന്നായിരുന്നു മീരയുടെ മറുപടി. പ്രസവത്തിന്റെ ക്ഷീണവും കുഞ്ഞിന്റെ മരണത്തിന്റെ നുറുങ്ങുന്ന വേദനയിലും ആശുപത്രിയിൽ കഴിഞ്ഞ മീര കഴിഞ്ഞ ദിവസമാണ് വീട്ടിൽ എത്തിയത്.
പ്രസവച്ചെലവിന് പണം കണ്ടെത്താൻ രണ്ടു ആടുകളെ വളർത്തിയിരുന്നു. പ്രസവ സമയം ആകുമ്പോൾ ഇവയെ വിൽക്കാമെന്നു കരുതിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ആടുകളെ വിറ്റു. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജ് ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ആരാഞ്ഞിരുന്നു. നിർമ്മാണം പൂർത്തിയാകാത്ത വെള്ളമോ വെളിച്ചമോ ഇല്ലാത്ത വീട്ടിലാണ് ഇവരുടെ താമസം. മനസ്സിൽ ഓമനിച്ച് വളർത്തിയ കുരുന്നിനെ ഇവിടെയാണ് സംസ്‌കരിച്ചത്.
മരിച്ചു ദിവസങ്ങളോളം ഗര്‍ഭപാത്രത്തില്‍ കിടന്ന ചാപിള്ളയെ പ്രസവിക്കേണ്ടി വന്ന മീരയുടെയും എല്ലാം കണ്ടുനിന്ന മിഥുന്റെയും ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആരുമില്ല. ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പതിവുപോലെ കടന്നുപോയേക്കാം. പക്ഷെ സർക്കാർ ആശുപത്രികളിലെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് മീരയുടെ ഈ ദുരന്തം.
https://www.facebook.com/Malayalivartha