പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം കൈവിടാതെ കാറിന്റെ മുന്‍സീറ്റിലേക്ക് മാറുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയിലാക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാറിന്റെ മുന്‍സീറ്റിലിരുന്നാണ് യാത്ര ചെയ്യാറുള്ളതെന്നും അത് തനിക്ക് പ്രശ്‌നമാകില്ലെന്നുമാണ് സതീശന്റെ മുന്‍ സീറ്റില്‍ ഇരിക്കലിനെ അനുകൂലിക്കുന്നവരുടെ വാദം.പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് നിയുക്ത മുഖ്യമന്ത്രി. യാത്ര പോകുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
എസ്‌കോര്‍ട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് വേണ്ടെന്ന് വയ്‌ക്കാന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചു.കിഫ് ഹൗസില്‍ നിന്ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോ മീറ്റര്‍ പിണറായിയുടെ യാത്ര വന്‍ സുരക്ഷയിലായിരുന്നു. കോണ്‍വോയ് കടന്ന് പോകുമ്പോള്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്‌ക്കുന്നെന്ന് പരാതിയുണ്ടായിരുന്നു.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാശൈലി തികച്ചും വ്യത്യസ്തമായിരുന്നു. കറുത്ത ആഡംബര കാറിന്റെ പിന്‍സീറ്റില്‍, കടുത്ത സുരക്ഷാ വലയത്തിനുള്ളിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍.
ജനങ്ങളില്‍ നിന്നും അണികളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ വലിയൊരു വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയുള്ള ആ യാത്രകള്‍ പലപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഈ ശൈലി പോലീസിന് ഏറെ എളുപ്പമായിരുന്നു.അതേസമയം, ജനകീയനായ ഉമ്മന്‍ ചാണ്ടിയുടെ കാറിന്റെ പിന്‍സീറ്റ് എപ്പോഴും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. ഡ്രൈവര്‍ക്ക് പുറമെ മുന്‍സീറ്റില്‍ ഗണ്‍മാനും പിന്‍സീറ്റില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം അണികളും നേതാക്കളും ഞെങ്ങിഞെരുങ്ങിയിരുന്നായിരുന്നു യാത്ര. വണ്ടി നീങ്ങുമ്പോള്‍ പോലും ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉമ്മന്‍ ചാണ്ടി ഈ ശൈലി തന്നെയാണ് എപ്പോഴും ഇഷ്ടപ്പെട്ടത്. എന്നാല്‍ ഈ രണ്ട് ശൈലികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വി.ഡി. സതീശന്റെ രീതി. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ക്കേ കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശീലം. മുഖ്യമന്ത്രി പദവിയിലെത്തുമ്പോഴും കാറിന്റെ മുന്‍സീറ്റിലെ യാത്രഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്.പക്ഷേ, പുതിയ മുഖ്യമന്ത്രിയുടെ ഈ മുന്‍സീറ്റ് യാത്ര പോലീസിന്റെ ഉറക്കം കെടുത്തുകയാണ്.
https://www.facebook.com/Malayalivartha
























