വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

പലതരത്തിലുള്ള അതിക്രൂരമായിട്ടുള്ള കൊലപാതക ശ്രമങ്ങളും കൊലപാതക വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട് . അതിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ഉള്ള ശ്രമങ്ങൾ വരെ നടന്നിട്ടുണ്ട് . ഇപ്പോഴിതാ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടന്ന സംഭവമാണ് ഏറെ ഞെട്ടിക്കുന്നത് . അതായത് നെയ്യാറ്റിന്‍കരയില്‍. വീടിന്റെ പ്രധാന വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം അപായപ്പെടുത്താന്‍ ശ്രമിച്ച അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം. മഞ്ചവിളാകം സ്വദേശിനിയായ രമ്യയുടെ വീട്ടിലാണ് ദാരുണമായ കൊലപാതകശ്രമം നടന്നത്. ഇത് ആരാണ് ചെയ്തതെന്നോ ഒരാളാണോ ഒന്നിലധികം ആളുകളാണോ ഈ ഗൂഢാലോചന നടത്തിയിരിക്കുന്നത് എന്നുള്ളത് ഇപ്പോഴും അറിയില്ല .
സംഭവം ഇങ്ങനെയാണ് കെ.എസ്.ഇ.ബി. മീറ്ററില്‍നിന്ന് നേരിട്ട് വയറെടുത്ത് വീടിന്റെ മുന്‍ഭാഗത്തെ ഇരുമ്പ് വാതില്‍പ്പിടിയിലേക്ക് ഘടിപ്പിച്ചായിരുന്നു ഈ ക്രൂരത. അമ്മയും രണ്ട് കുട്ടികളും മാത്രം താമസിക്കുന്ന വീട് ലക്ഷ്യമിട്ടാണ് ഈ ആസൂത്രിത നീക്കം നടന്നത്.ശനിയാഴ്ച പുലര്‍ച്ചെ വാതില്‍ തുറക്കാന്‍ ശ്രമിച്ച രമ്യയുടെ മൂത്ത മകന്‍ അലന്‍ (13) മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രാവിലെ എഴുന്നേറ്റ് മുന്‍വാതിലിന്റെ പിടിയില്‍ പിടിച്ചയുടന്‍ അലന് ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ കുട്ടി ദൂരേക്ക് തെറിച്ചുവീണു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാതില്‍പ്പിടിയില്‍ ലൈവ് വയര്‍ ചുറ്റിയിരിക്കുന്നത് കണ്ടത്.
ഉടന്‍തന്നെ വീടിന്റെ മെയിന്‍ സ്വിച്ച് ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വൈദ്യുതാഘാതമേറ്റ് വീണ പതിമൂന്നുകാരന്‍ അലനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം. സംഭവം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത്
വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയും കണ്ടെത്താനായില്ല. രാത്രിയുടെ മറവില്‍ വീടിന് പുറത്തുനിന്നാരോ മനഃപൂര്‍വ്വം ചെയ്ത ക്രൂരതയാണിതെന്ന് വ്യക്തമായിട്ടുണ്ട്.വീട്ടമ്മയായ രമ്യ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണി വരെ താന്‍ ഉണര്‍ന്നിരുന്ന് തയ്യല്‍ ജോലി ചെയ്തിരുന്നുവെന്നും ആ സമയം വരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും രമ്യ പറഞ്ഞു.
തയ്യല്‍ നിര്‍ത്തി ഇവര്‍ ഉറങ്ങാന്‍ പോയ ശേഷമുള്ള സമയങ്ങളിലാകാം പ്രതികള്‍ വീട്ടുപറമ്പില്‍ അതിക്രമിച്ചു കയറി ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.കുടുംബപരമായ തര്‍ക്കങ്ങളോ വ്യക്തിവൈരാഗ്യമോ ആണോ ഈ അരുംകൊലശ്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. രമ്യയുടെ ഭര്‍ത്താവ് നാല് വര്‍ഷമായി ഇവരുമായി പിരിഞ്ഞു കഴിയുകയാണ്.ഈ സാഹചര്യത്തില്‍ കുടുംബവുമായി മുന്‍പ് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനിന്നിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.തുടര്‍നടപടികളുടെ ഭാഗമായി മാരായമുട്ടം പോലീസ് സ്ഥലത്തെത്തി വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കെ.എസ്.ഇ.ബി. അധികൃതരെയും വിരലടയാള വിദഗ്ദ്ധരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
മീറ്ററില്‍നിന്ന് വയര്‍ ഘടിപ്പിച്ച രീതിയും പ്രതികള്‍ ഉപയോഗിച്ച സാമഗ്രികളും പോലീസ് ശാസ്ത്രീയമായി പരിശോധിക്കും.കേവലം ഒരു ഭയപ്പെടുത്തലല്ല, മറിച്ച് വാതില്‍ തുറക്കുന്ന നിമിഷം തന്നെ വീട്ടിലുള്ളവര്‍ മരണപ്പെടണം എന്ന കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.ഒരു പക്ഷെ ആ കുട്ടി ഷോക്കേറ്റ് വീണതിന് പിന്നാലെ മറ്റാരെങ്കിലും ഓടി വന്ന് വാതിൽ തുറന്നിരുന്നെങ്കിൽ അവർക്കും ഷോക്ക് ഏൽക്കുമായിരുന്നു. കൃത്യമായിട്ടുള്ള ഇടപെടൽ മൂലമാണ് മറ്റുള്ളവർ കൂടി രക്ഷപ്പെട്ടത് . ഒരു കാര്യം ഉറപ്പാണ് .
ഇലെക്ട്രിക്കൽ ജോലികളെ കുറിച്ച് കൃത്യമായി അറിവുള്ളവർ ആയിരിക്കും . മാത്രവുമല്ല അതികം കാണാത്ത ഈ രീതി ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാകാൻ കൊലപാതകി ശ്രമിച്ചിട്ടുണ്ടെകിൽ ആ കുടുംബവുമായി തീർത്താൽ തീരാത്ത പകയുള്ള ആരോ ഒരാളാണ് എന്നുള്ളത് ഉറപ്പ് .
https://www.facebook.com/Malayalivartha


























