സാക്ഷരതയ്ക്കുശേഷം ഇനിയെന്ത്? സാക്ഷരതാ ഇൻസ്ട്രക്ടർമാരെ ഉപയോഗപ്പെടുത്തി വലിയൊരു ഭൂസാക്ഷരതാ പ്രസ്ഥാനത്തിനു രൂപം നൽകണമെന്ന ആശയം ഡോ. എം.പി. പരമേശ്വരന്റേതായിരുന്നു; ജനകീയ ആസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്
ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഫോട്ടോ കണ്ടപ്പോഴാണു രംഗം ഞാൻ കൃത്യമായി ഓർത്തത്. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ കല്യാശ്ശേരി വികസന സെമിനാർ കഴിഞ്ഞു. കല്യാശ്ശേരിക്കാരുമായുള്ള ഗ്രൂപ്പ് ഫോട്ടോയും എടുത്തു. എല്ലാവരും പിരിഞ്ഞു.
സെമിനാർ ഹാളിലും ഭിത്തികളിലുമായി പതിച്ചിരുന്ന ഭൂപടങ്ങളെല്ലാം എടുത്തു പാക്ക് ചെയ്യണം. അങ്ങനെ ഞാനും ടി.പി. സുധാകരനും കൂടി മുകളിൽ ഹാളിൽ വന്നു. അങ്ങനെ സുധാകരന്റെ അനുജൻ രാജേഷ് എടുത്തതാണ് ഈ ഫോട്ടോ . തൊട്ടപ്പുറത്തെ മുറി ഇന്നത്തെ ഗിഫ്റ്റിന്റെ ഡയറക്ടർ പ്രൊഫ. കെ.ജെ. ജോസഫിന്റേതാണ്.
സാക്ഷരതയ്ക്കുശേഷം ഇനിയെന്ത്? സാക്ഷരതാ ഇൻസ്ട്രക്ടർമാരെ ഉപയോഗപ്പെടുത്തി വലിയൊരു ഭൂസാക്ഷരതാ പ്രസ്ഥാനത്തിനു രൂപം നൽകണമെന്ന ആശയം ഡോ. എം.പി. പരമേശ്വരന്റേതായിരുന്നു. കേവലം വിദഗ്ദർ തയ്യാറാക്കിയാൽ പോരാ.
വിപുലമായ രീതിയിൽ ജനങ്ങളെ പങ്കാളികളാക്കണം. വിവരശേഖരണം തന്നെ വലിയൊരു ബോധവൽക്കരണ പ്രവർത്തനമാകണം. ഇതിനു സാക്ഷരതാ പ്രവർത്തകരെ ഉപയോഗപ്പെടുത്തണം. എങ്ങനെയാണു ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഭൂപടങ്ങൾ തയ്യാറാക്കുക? പല കാര്യങ്ങളിലും തർക്കമുണ്ടായി. തർക്കം തീർക്കാൻ തെരഞ്ഞെടുത്തത് ആറ്റിപ്ര പഞ്ചായത്തായിരുന്നു.
പരിഷത്ത് ജില്ലാ സെക്രട്ടറി മൻമോഹന്റെ വീട് ആറ്റിപ്രയാണ്. പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരൻ സാറ് പരിഷത്തുകാരനാണ്. ആറ്റിപ്ര പരീക്ഷണം കുറച്ചുനാൾ നീണ്ടു. അവസാനം ചില പൊതുധാരണകൾ ഉണ്ടായി: വിവരശേഖരണം റവന്യു വില്ലേജുകളിലെ കഡസ്റ്റൽ മാപ്പിൽ. പിന്നീട് വിദഗ്ദർ അവയെ സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങളിലേയ്ക്കു മാറ്റും.
ഈ പുതിയ രീതി എവിടെ പരീക്ഷിച്ചു നോക്കും? കല്യാശ്ശേരിയാണു തെരഞ്ഞെടുത്തത്. ടി. ഗംഗാധരന്റെ വീട് തൊട്ടടുത്താണ്. കല്യാശ്ശേരി പഞ്ചായത്തിനുള്ളിൽ നല്ല നാല് പരിഷത്ത് യൂണിറ്റുകളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.പി. നാരായണൻ നമ്പ്യാരുടെ പൂർണ്ണ സഹകരണം.
ടി.പി. സുധാകരൻ അന്നു പരിഷത്ത് ജില്ലാ സെക്രട്ടറിയായിരുന്നു. അങ്ങനെ പതുക്കെ കല്യാശ്ശേരി പ്രവർത്തനത്തിൽ ആണ്ടിറങ്ങി. കല്യാശ്ശേരിയിൽ പരീക്ഷിച്ചത് എന്തൊക്കെയാണെന്നു അറിഞ്ഞാൽ അത്ഭുതപ്പെട്ടുപോകും.
• വിഭവഭൂപടം ഉണ്ടാക്കാനുള്ള രീതിക്ക് അവസാനരൂപം നൽകി (ചിത്രം 5).
•നീരൊഴുക്ക് സർവ്വേ നടത്തി. അതാണു പിന്നീട് കാലവർഷത്തിനു വരവേൽപ്പ് പരിപാടിയായി വികസിച്ചത്.
•പവർ ലൈൻ മാപ്പിംഗ് നടത്തി. അതായിരുന്നു പിന്നീട് പതിനൊന്നാം പദ്ധതിക്കാലത്ത് ഊർജ്ജമിഷന് അടിസ്ഥാനമായത്.
• പുതിയ തോട് നിർമ്മിക്കാനുള്ള സാങ്കേതിക സർവ്വെ. അതാണ് പിന്നീട് പുഴ നടത്തമായത്.
•വലിയ തോതിൽ ജനങ്ങളുടെ സന്നദ്ധപ്രവർത്തനം എങ്ങനെ സമാഹരിക്കാം? അതായിരുന്നു വലിയതോട് പുനരുദ്ധാരണം.
•ഗ്രാമസഭയ്ക്കു കീഴിൽ അയൽക്കൂട്ടങ്ങളെങ്ങനെ രൂപീകരിക്കാം? ഇതു ജനകീയാസൂത്രണത്തിൽ മാതൃകയായി.
•ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ മാസ്റ്റർപ്ലാൻ തയ്യാറാം? ഇതായിരുന്നു പഞ്ചായത്ത് വികസന റിപ്പോർട്ടിനു തുടക്കം.
കല്യാശ്ശേരിക്കാരനല്ലെങ്കിലും ഈ പറഞ്ഞ പ്രവർത്തനങ്ങളിലെല്ലാം ടി.പി. സുധാകരൻ സജീവ പങ്കാളിയായിരുന്നു.
ഞങ്ങളെല്ലാം വന്നു പോകും. പ്രാദേശികമായി പൂർണ്ണ സമയം നേതൃത്വം നൽകിയ പി.പി. രവീന്ദ്രൻ (ഇന്നില്ല), സർവ്വേ ജീവനക്കാരനായിരുന്ന കെ. ബാലകൃഷ്ണൻ മാഷ്, പഞ്ചായത്ത് മെമ്പറായിരുന്ന പ്രദീപൻ തുടങ്ങിയവരുമൊത്തു സുധാകരനുമുണ്ടായിരുന്നു. ഇതിനിടയിൽ പഞ്ചായത്തിൽ പൂകൃഷി സാധ്യത പഠിക്കുന്നതിനായി ടി. ഗംഗാധരൻ മാഷിന്റെ കൂടെ കോയമ്പത്തൂർ സർവ്വകലാശാലയിലും, മേട്ടുപ്പാളയത്തും സന്ദർശനം നടത്തി.
തുർന്നു ധർമ്മശാലയിൽ കെൽട്രോണിനു സമീപം പൂകൃഷി ആരംഭിക്കുകയും ചെയ്തു. ഇതുപോല ഒട്ടേറെ പ്രായോഗിക വികസന പ്രവർത്തനങ്ങൾ കല്യാശ്ശേരിയിൽ ഏറ്റെടുത്തു. ഇതിൽ ഏറ്റവും പ്രധാനം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ വലിയതോട് പുനരുദ്ധാരണമായിരുന്നു.
മാസ്റ്റർപ്ലാൻ എഴുത്ത് തുടങ്ങിയവ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ഇരുന്നാണ്. കല്യാശ്ശേരിയിൽ പോയിവരാൻ എളുപ്പമാണല്ലോ. ഒരു ദിവസം ഞാൻ ചോദിച്ചു- കല്യാശ്ശേരിയിലെ കടകളിൽ എത്ര പച്ചക്കറി വിൽക്കം? കടകളുടെ മുന്നിൽ ആളെ നിർത്തി മതിപ്പു കണക്ക് തയ്യാറാക്കിയത് ടി.പി. സുധാകരനും പി.പി. രവീന്ദ്രനും സംഘവുമായിരുന്നു.
മാസ്റ്റർപ്ലാൻ എഴുത്ത് പിന്നീട് ഐആർറ്റിസിയിലേയ്ക്കു മാറ്റി. ഒരു മാസത്തോളം ഐആർറ്റിസിയിൽ ഞാനുണ്ടായിരുന്നു. പി.വി. ഉണ്ണികൃഷ്ണൻ, റസി ജോർജ്ജ്, ടി.പി. സുധാകരൻ തുടങ്ങിയവരൊക്കെ അവിടെ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടാണ് കല്യാശ്ശേരി സെമിനാർ ചർച്ചയ്ക്കുവേണ്ടി സിഡിഎസിൽ അവതരിപ്പിച്ചത് (ചിത്രം 6).
അപ്പോഴേയ്ക്കും സിഡിഎസിൽ പ്രാദേശികാസൂത്രണത്തിനായുള്ള കേരള ഗവേഷണ പരിപാടി ആരംഭിച്ചുകഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി പ്രൊഫ. ഐ.എസ്. ഗുലാത്തിയുടെ മുഖവുരയോടെ പഞ്ചായത്ത് വികസനസഹായി പ്രസിദ്ധീകരിച്ചു (ചിത്രം 7). അങ്ങനെയാണു പിഎൽഡിപി പ്രോജക്ട് പരിഷത്ത് ഏറ്റെടുക്കുമ്പോൾ അതിലൊരു അംഗമെന്ന നിലയിൽ ടി.പി. സുധാകരൻ എന്റെ ക്വാർട്ടേഴ്സിലെ നിത്യസന്ദർശകനായി. ജനകീയാസൂത്രണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഒന്നാംഘട്ട പരിശീലനത്തിൽ കീറിസോഴ്സ് പേഴ്സണായിരുന്നു. പക്ഷെ, പിഎൽഡിപി പ്രോജക്ടിൽ തന്നെ തുടർന്നു. താഴേയ്ക്കു പണം വിന്യസിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു പോയപ്പോൾ ഒരു കാര്യം വ്യക്തമായി. കമ്പ്യൂട്ടറൈസേഷൻ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല.
അങ്ങനെയാണ് 1998-ൽ സംസ്ഥാന ആസൂത്രണബോർഡ് ഇലക്ട്രോണിക് ഗവേണൻസിനുവേണ്ടി സ്ലൈഡ് എന്ന പ്രോജക്ട് (SLIDE – Project for a State level Informatics for Strengthening Peoples Planning Process and Decentralized Planning) ആരംഭിക്കുന്നത്. സി-ഡിറ്റ് രജിസ്ട്രാറായിരുന്ന പി.വി. ഉണ്ണികൃഷ്ണനായിരുന്നു ടീം ലീഡർ. വിവരസാങ്കേതികവിദ്യയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പരിചിതമാക്കുക, അതിനുള്ള പരിപാലനം നൽകുക, സുലേഖ എന്ന പേരിൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് നടപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം.
ഈ ടീമിൽ മുഴുവൻസമയ പ്രവർത്തകനായി ടി.പി. സുധാകരൻ ചേർന്നു. 1998-ൽ കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ പൈലറ്റ് പ്രോജക്ടായി തുടങ്ങിയ സ്ലൈഡ് പ്രോജക്ടാണ് പിന്നീട് 1999-ൽ ഇൻഫർമേഷൻ കേരള മിഷനായി മാറിയത് (ചിത്രം 2). സുലേഖയിൽ ചെയ്ത ആദ്യ പദ്ധതിരേഖ പത്തനംതിട്ടയിലാണ് ഏറ്റുവാങ്ങിയത് (ചിത്രം 3).
2013 വരെ ടി.പി. സുധാകരൻ ഇൻഫർമേഷൻ കേരള മിഷനിലായിരുന്നു. യുഡിഎഫ് സർക്കാർ വന്നപ്പോൾ തിരിച്ചു സി-ഡിറ്റിലേയ്ക്കു പോയി. സി-ഡിറ്റിൽ ഗ്രീൻ എനർജി പ്രോജക്ടിലാണു പ്രവർത്തിച്ചത് (ചിത്രം 4). 2017 മുതൽ ഹരിതകേരളം മിഷനിൽ പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ചുമതല വഹിക്കുന്നു (ചിത്രം 5).
അന്നും ഇന്നും ശീലം ഒന്നുതന്നെ. മുമ്പിൽ നിൽക്കാറില്ല. ഏറ്റുമുട്ടാറില്ല. പിന്നിൽ നിന്ന് കാര്യങ്ങളെല്ലാം നിശബ്ദമായി ചെയ്യുക എന്നതാണു ശൈലി. ആദ്യത്തെ ഫോട്ടോ തന്നെ ഞാൻ പിടിച്ചുനിർത്തി എടുപ്പിച്ചതാണ്.
https://www.facebook.com/Malayalivartha