വരും ദിവസങ്ങളിൽ സംസ്ഥാനത്ത് 140 ഇടങ്ങളിൽ പ്രക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളിൽ ജാഗ്രതാ നിർദേശം: സംസ്ഥാനമാകെ നിരീക്ഷണം കർശനമാക്കി പൊലീസ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ 140 ഇടങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യത. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭ പരിപാടികളെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഏതൊക്കെ സംഘടനകളാണ് പ്രതിഷേധിക്കാൻ സാധ്യതയുള്ളതെന്ന വിവരം ഇന്റലിജൻസിന് ലഭ്യമായെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല.
ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പ്രക്ഷോഭപരിപാടികൾ നടക്കുക. പ്രക്ഷോഭ പരിപാടികൾ സംഘർഷത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കണമെന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
സംസ്ഥാനത്ത് എല്ലായിടങ്ങളിലും ശ്രദ്ധ വേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളിൽ പ്രക്ഷോഭ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഒരു വിഭാഗം ആളുകൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷോഭം നടന്നാൽ സാഹചര്യം കൈവിട്ട് പോയേക്കാമെന്ന ആശങ്കയും പൊലീസിനുണ്ട്. ഇതോടെയാണ് സംസ്ഥാനമാകെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരിക്കുന്നത്.
പ്രതിഷേധവുമായി രംഗത്തുവരാൻ സാധ്യതയുള്ള സംഘടനകളുടെ വിവരങ്ങൾ ഇൻ്റലിജൻസിന് ലഭ്യമായിട്ടുണ്ട്. പ്രതിഷേധം നടക്കാനിടയുള്ള സ്ഥലങ്ങളുടെ പട്ടിക ഇൻ്റലിജൻസ് കൈമാറിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്യും. ഇതിനൊപ്പം ആലപ്പുഴയിൽ കൊല്ലപ്പെട്ടവർ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ ശക്തികേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha