വീടിന്റെ വാതില്‍ തുറന്നപ്പോൾ തട്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങി, പി.എസ്.സി ക്ലാസിനെത്തിയ വീട്ടുടമയുടെ മകന്‍ സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ തട്ടിനുമുകളില്‍ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, പിന്നാലെ പാഞ്ഞെത്തിയ പൊലീസ് മൃതദേഹം പരിശോധിച്ചപ്പോൾ ഞെട്ടി വിറച്ചു, വിഴിഞ്ഞത്ത് വയോധികയെ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് അയല്‍വസികൾ, ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചതിങ്ങനെ

വെറും ഒരു മണിക്കൂറിനുള്ളിലാണ് വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം മുല്ലൂര്‍ കലുങ്ക്‌നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയല്‍വാസിയുടെ വീട്ടിലെ മച്ചിന് മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍സെല്ലിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
സമീപത്ത് പിഎസ്‌സി പഠിക്കാന്‍ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകന്‍ വീടിന്റെ വാതിലില്‍ താക്കോല്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഉള്ളില്‍ കയറി നോക്കവെയാണ് തട്ടില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളില്‍ മൃതദേഹം കണ്ടത്.
തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കൊലപാതകം ആണെന്ന് മനസ്സിലായി.വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടര്‍ന്ന് വാടക വീട്ടില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ കയറിയതായി കണ്ടെത്തി.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു. പിടിയിലായ അല്‍അമീന്‍ പൊലീസിനോട് കൊലപാതകം താന്‍ തനിച്ചാണ് ചെയ്തത് എന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സംഭവത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശിനി റഫീഖ ബീവി (48), മകന്‍ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്ബി സ്വദേശി അല്‍അമീന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
കോവളം തീരത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി സൗഹൃദത്തില്‍ ആകുകയും തുടര്‍ന്ന് റഫീഖയെ പരിചയപ്പെടുകയും ഇവര്‍ക്ക് ഒപ്പം മുല്ലൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുന്‍പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയിരുന്നു.
ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാന്‍ വീട്ടില്‍ എത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം.
സംഭവ ശേഷം ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കിയ പ്രതികള്‍ മൃതദേഹം വീടിന്റെ മച്ചിനു മുകളില്‍ ഒളിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്.മോഷ്ടിച്ച സ്വര്‍ണം പ്രതികള്‍ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha























