കേരളത്തെ വേട്ടയാടാൻ ഈ വർഷവും പ്രളയം, മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍, എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യത, ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്...!
സംസ്ഥാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രളയ ഭീതി നേരിടുകയാണ്. ഇത്തവണയും പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷന്‍. എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു.
സംസ്ഥാനത്തെ പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്. അതേസമയം ഇത്തവണയും സംസ്ഥാനത്ത് മിന്നല്‍ പ്രളയമുണ്ടാമെന്ന് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘം പഠനത്തിൽ കണ്ടെത്തിയിരുന്നു.
കാലാവസ്ഥ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.സംസ്ഥാനത്തെ കാലവര്‍ഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ട്. വിദേശ സര്‍വകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്‍റി മീറ്റര്‍ വരെ മഴ പെയ്യാം.
അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നല്‍ പ്രളയത്തിന് കരണമാകും .ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങള്‍. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു.
അറബിക്കടലിന്‍റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പരക്കെ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികള്‍ രാത്രി യാത്രകളും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.
https://www.facebook.com/Malayalivartha