ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്ന്, വിദ്യാർത്ഥികളെ കുഴപ്പിച്ച് ഫിസിക്സ് പരീക്ഷ, കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ വിവാദം

കണ്ണൂർ സർവകലാശാലയെ പിടിവിടാതെ ചോദ്യപ്പേപ്പർ വിവാദം തുടരുന്നു. ഇത്തവണ ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ സിലബസിന് പുറത്ത് നിന്ന് ചോദിച്ചതായാണ് പരാതി ഉയരുന്നത്. നാനോ സയൻസിന്റെ ചോദ്യ പേപ്പറിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് സിലബസിൽ നിന്നുണ്ടായത്.
ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയൽ സയൻസ്, നാനോ സയൻസ് എന്നീ വിഷയങ്ങളിലെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യങ്ങൾ ഭൂരിഭാഗവും സിലബസിന് പുറത്ത് നിന്നാണ് ചോദിച്ചതെന്നും അധ്യാപകർ ആരോപിക്കുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ചോദ്യ പേപ്പർ പരിശോധിക്കുമെന്നും സർവകലാശാല അറിയിച്ചു.
അതേസമയം കണ്ണൂർ സർവകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന ആരോപണം ഉയർന്നിരുന്നു. ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്.
സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിനായി ഈ സിലബസ് അതേപടി ഉപയോഗിക്കുകയായിരുന്നു.
സർവകലാശാല രൂപീകരിക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസിനാണ് വിവിധ പഠന വിഷയങ്ങളുടെ സിലബസ് തയ്യാറാക്കുന്ന ചുമതല. ഇവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം ഉയർന്നത്.
https://www.facebook.com/Malayalivartha
























