'കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്...' വിടി ബൽറാം കുറിക്കുന്നു

കൊച്ചി വൈറ്റിലയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷെറിന്‍ സെലിന്‍ മാത്യുവിന്റെ വിയോഗം ഏവരിലും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വേദനിപ്പിക്കുന്ന ഇത്തരം തുടർമരണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മുൻ എംഎൽഎയും സാമൂഹ്യ പ്രവർത്തകനുമായ വിടി ബൽറാം. കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയണമെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
കൊച്ചിയിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.
കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള
പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.
മരണപ്പെട്ട ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha