6 മാസം കാനനവാസം... എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം നല്‍കാതെ ശിക്ഷ വിധിച്ച് കോണ്‍ഗ്രസ്; ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍; എല്‍ദോസ് ക്ഷീണം മറികടക്കാന്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്

കോടതി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം നല്‍കിയെങ്കിലും കോണ്‍ഗ്രസിന് അത് വിശ്വാസമില്ല. ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഇതോടെ എല്‍ദോ വെട്ടിലായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയെ പോലും എല്‍ദോയ്ക്ക് വിശ്വസിപ്പിക്കാനായില്ല. പിന്നെയെങ്ങനെ നാട്ടുകാരെ വിശ്വസിപ്പിക്കും.
അതേസമയം എല്‍ദോ വിഷയം മറികടക്കാന്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ ബലാത്സംഗക്കേസുണ്ടാക്കിയ ക്ഷീണത്തെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുപയോഗിച്ച് മറികടക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സ്വപ്ന രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ നടത്തിയ ലൈംഗികാരോപണങ്ങള്‍ സി.പി.എമ്മിനെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമടക്കം രംഗത്തെത്തി. വെളിപ്പെടുത്തല്‍ സി.പി.എം നേതാക്കളെ സംശയമുനയില്‍ നിറുത്തുമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുന്നു.
രണ്ട് മുന്‍മന്ത്രിമാരില്‍ ഒരാളിപ്പോഴും എം.എല്‍.എയാണ്. മറ്റൊരാള്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം. മുന്‍ സ്പീക്കര്‍ നോര്‍ക്ക വൈസ് ചെയര്‍മാനാണ്. അതിനാല്‍ ആരോപണത്തിന് ഗൗരവ സ്വഭാവമേറെയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.
കുന്നപ്പിള്ളിക്കെതിരായ പരാതിയും ഒളിവില്‍ പോയതുമാണ് കോണ്‍ഗ്രസിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കിയത്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയ എല്‍ദോസ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടെങ്കിലും ഇന്നലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസ് രാഷ്ട്രീയപ്രേരിതമായതിനാലാണ് ഒളിവില്‍ പോയതെന്ന് എം.എല്‍.എ വിശദീകരിക്കുകയും മുന്‍കൂര്‍ജാമ്യം ലഭിക്കുകയും ചെയ്തതിനാല്‍ നടപടിയെടുത്ത് സി.പി.എമ്മിന് ആയുധം നല്‍കണോയെന്ന് നേതാക്കളില്‍ ചിലര്‍ സംശയമുന്നയിച്ചെങ്കിലും സ്ത്രീകള്‍ക്ക് മാന്യത നല്‍കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയുയര്‍ത്താന്‍ നടപടിയിലൂടെ സാധിക്കുമെന്ന് വിലയിരുത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സി.പി.എമ്മിനെതിരായ കടന്നാക്രമണത്തിന് കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് പ്രതിപക്ഷനേതാവടക്കമുള്ള മുന്‍നിര നേതാക്കളോട് കൂടിയാലോചിച്ചാണ് നടപടി തീരുമാനിച്ചത്.
അതേസമയം അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടര്‍ന്ന് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ള സ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കമ്മിഷണര്‍ ഓഫിസിലെത്തിയ എല്‍ദോസിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ട്ടും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ അഡി. സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് എംഎല്‍എയുടെ അഭിഭാഷകന്‍ പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.
പീഡനക്കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് എല്‍ദോസിനു മുന്‍കൂര്‍ജാമ്യം നല്‍കിയത്. തുടര്‍ന്ന്, 11 ദിവസത്തിനു ശേഷം വ്യാഴാഴ്ച രാത്രി 12 മണിക്കാണ് എംഎല്‍എ മൂവാറ്റുപുഴയിലെ പണ്ടപ്പിള്ളിയിലെ വീട്ടില്‍ എത്തിയത്. ഇന്നേവരെ ഒരു ജീവിയെ പോലും ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാറി നിന്നതല്ലെന്നും കോടതി മുന്‍പാകെ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















