കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടത് ബുധനാഴ്ച; നാലഞ്ച് ദിവസങ്ങളിലായി വിഷ്ണുപ്രിയ മാനസിക സമ്മർദ്ദത്തിലായിരുന്നു: ദിവസങ്ങൾക്കു മുമ്പ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാമെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ:- ഏതുവിധേനയും കൊലപ്പെടുത്താൻ ബാഗിൽ സൂക്ഷിച്ചത് മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഇരുമ്പിൻ്റെ ആയുധം, ചുറ്റിക, കത്തി....

പാനൂരിൽ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ പ്രണയപ്പകയെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയ നാലഞ്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ. വാർഡ് അംഗം എൻ.കെ.തങ്കത്തിനോട് ആണ് ബന്ധുക്കൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ശ്യാംജിത്തിനെക്കുറിച്ച് ഒന്നും തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നു എൻ.കെ.തങ്കം മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാം എന്നാണ് നിഗമനം. വിഷ്ണുപ്രിയയെ പ്രതി കൊലപ്പെടുത്താൻ പദ്ധതിയിട്ടത് ബുധനാഴ്ചയായിരുന്നെന്ന് മൊഴി.
ഇതിനായി ചുറ്റികയും കത്തിയും പാനൂരില്‍നിന്ന് വാങ്ങി. ഏതുവിധേനയും കൊലപ്പെടുത്താൻ തന്നെയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് ബാഗിലെ വസ്തുക്കൾ കണ്ടാൽ തന്നെ വ്യക്തം. മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി, വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് പ്രതി തന്നെ പൊലീസിന് വിവരം നൽകി. കൊലപാകത കൃത്യം നടത്തിയ ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറിയാണ് പ്രതി പുറത്തേക്ക് പോയത്. ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു ഭാവവ്യത്യാസവും പ്രതിക്ക് ഉണ്ടായിരുന്നില്ല.
വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. മാനന്തേരിയിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കൊല നടത്തിയ പാനൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആയുധങ്ങൾ വാങ്ങിയ കടകളിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഏറ്റവും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 ഓളം മുറിവുകളാണുള്ളത്. കയ്യിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് ശ്യാംജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. വീട്ടിലെത്തിയ ശ്യാംജിത്ത് ആരുമില്ലെന്ന് മനസിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് ശ്യാംജിത്തുമായി പെണ്‍കുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കയ്യില്‍ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ബന്ധുക്കളും അയൽക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. യുവതി ഇവിടെ നിന്നും വസ്‌ത്രം മാറാനും മറ്റും വന്നതായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായപ്പോൾ അമ്മ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ബെഡ്റൂമില്‍വെച്ച് സുഹൃത്തുമായി വാട്സ്ആപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് ശ്യാംജിത്ത് മുറിയിലേയ്ക് എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളില്‍ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തില്‍ പറഞ്ഞിരുന്നു.ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടന്‍ തന്നെ അടുത്തുള്ളവരെ അറിയിച്ചു.
ആളുകള്‍ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്.പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
അതേ സമയം ശ്യാംജിത്ത് സോഷ്യൽമീഡിയയിൽ അടക്കം പങ്കുവച്ച കുറിപ്പുകൾക്ക് താഴെ രോഷം പുകയുകയാണ്. ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്.., ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്...ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്...കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം..ദേഷ്യം അടങ്ങിയ ശേഷം വിവേകപൂര്‍വ്വം ചിന്തിക്കുക എന്നായിരുന്നു ശ്യാംജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിന് താഴെയാണ് ചീത്തവിളികളുമായി ആളുകള്‍ എത്തിയത്.
ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്...സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാന്‍ ഉണ്ടാവും ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും...തനിച്ചാക്കില്ല ഞാന്‍ നിന്നെ എന്നായിരുന്നു ശ്യാംജിത്ത് 2018ല്‍ പങ്കുവച്ച പോസ്റ്റ്. അതേ സമയം വിഷ്ണുപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പരിയാരം മെഡിക്കൽ കോളജിൽ ആണ് പോസ്റ്റുമോർട്ടം. രാവിലെ പത്തിന് പോസ്റ്റുമോർട്ടം നടപടികൾക്ക് തുടക്കമാകും. ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha






















