മന്ത്രി വാസവന്റെ പരാമര്‍ശത്തില്‍ വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്; സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും എന്ന് ഹരീഷ് പേരടി; കർമ്മമണ്ഡലത്തിൽ നിറഞ്ഞുവാഴുന്ന നിത്യയൗവനം എന്ന് സോഷ്യൽ മീഡിയ

മന്ത്രി വി.എന്‍ വാസവന്‍റെ ശാരീരികാധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്‍റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്‍റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; ഇന്ദ്രന്‍സ് പറഞ്ഞു
അതേസമയം, മന്ത്രി വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ അറിയിച്ചു. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
പരാമർശത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മന്ത്രിയ്ക്ക് എതിരെ പ്രതികരിച്ചത്. ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രൻസ് എന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും ജനങ്ങളുടെ അർഹതപ്പെട്ട തെരഞ്ഞെടുപ്പായി കാണാനാണ് തത്കാലം നമ്മുടെ വിധി എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത് .
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപ:
വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ...എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ...പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി..
മന്ത്രിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. മന്ത്രിയും മമ്മൂട്ടിയും കൂടെയുള്ള ഫോട്ടോവച്ചാണ് ട്രോളുകൾ അധികവും. "വിസ്മയിപ്പിക്കുന്ന ഭാവപ്പകർച്ചയും അവിശ്വസനീയമായ വാക്ചാതുരിയും കൊണ്ട് കർമ്മമണ്ഡലത്തിൽ നിറഞ്ഞുവാഴുന്ന നിത്യയൗവനം! അടുത്തിരിക്കുന്നത് നടൻ മമ്മൂട്ടി." എന്ന് ശ്രീജിത്ത് പണിക്കർ കുറിച്ചപ്പോൾ പോസ്റ്റിനു താഴെയും മന്ത്രിയെ വിമർശിച്ചു കമെന്റുകൾ നിറയുകയാണ്. വിഗ്ഗ് വച്ച് സുന്ദര കുട്ടപ്പൻ ആയി, വിനയാന്വിതനും സംസ്കാര സമ്പന്നനും സർവ്വോപരി സുന്ദരനും സുമുഖനുമായ വാസു വണ്ണൻ്റെ അടുത്ത് ഇരിക്കാൻ കഴിഞ്ഞത് മമ്മൂട്ടി യുടെ ഭാഗ്യം... മുജ്ജന്മ സുകൃതം!! അസാധാരണ കഴിവുകളുള്ള ആളാണദ്ദേഹം. ഇതേക്കുറിച്ചേറ്റവും നന്നായി അറിയാവുന്നതു കൊ-ഓപ്പറേറ്റീവ് സെക്റട്ടറിൽ ഉള്ളവർക്കാണ് അതിൽ പ്രത്യേകിച്ചും ഇളങ്ങളം കൊ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ടവർക്ക്, എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
https://www.facebook.com/Malayalivartha

























