78ലും ബാല്യത്തിന് അങ്കം... ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി; 20 അരും കൊലകള്‍ നടത്തിയിട്ടും ശോഭരാജ് വാണത് കിരീടം വയ്ക്കാത്ത രാജാവിനെ പോലെ; വെന്തുരുകിയ ജീവിതം

ലോകം മുഴുവന്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഫ്രഞ്ചുകാരനായ 78കാരന്‍ ചാള്‍സ് ശോഭരാജ്. ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി. പ്രായാധിക്യം പരിഗണിച്ച് 2 ദിവസം മുന്‍പാണ് നേപ്പാള്‍ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചു.
ദോഹയില്‍ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും. പാരിസില്‍ ശോഭരാജിന്റെ മകളും അമ്മയും കാത്തുനില്‍ക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി. 10 വര്‍ഷം നേപ്പാളില്‍ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. നേപ്പാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ അനുമതി നല്‍കിയില്ല. 2017 ല്‍ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്.
സിനിമാകഥകളെപ്പോലും വെല്ലുന്നതാണ് ശോഭരാജിന്റെ ജീവിതം. ഇന്ത്യന്‍ വംശജനായ അച്ഛന്റെയും വിയറ്റ്‌നാം വംശജയായ അമ്മയുടെയും മകനായി ജനിച്ച ചാള്‍സ് 1960-കളില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി പരമ്പരക്കൊലയാളിയായിമാറി.
വേണമെന്നുതീരുമാനിച്ചാല്‍ കൊലപാതകവും രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്കുള്ള പിടികൂടപ്പെടാതെയുള്ള സഞ്ചാരവും ശോഭ്രാജിന് അനായാസ കാര്യങ്ങളായിരുന്നു. അതുകൊണ്ടാണ് കാഠ്മണ്ഡുവിലെ ജയിലില്‍ എന്നിനി മോചനം എന്നറിയാതെ കിടക്കുമ്പോഴും തന്റെ ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രമേഷ് കൊയ്രാളയോട് അയാള്‍ ഇങ്ങനെ പറഞ്ഞത്: ''കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ചെക് പോയന്റിലൂടെ വേണമെങ്കില്‍ ഞാന്‍ ഇപ്പോഴും ഒരാനയെ കടത്തിക്കൊണ്ടുവരാം.''
വിയറ്റ്നാംകാരിയായ അമ്മയ്ക്കും ഇന്ത്യക്കാരനായ അച്ഛനും പിറന്ന ചാള്‍സിന്റെ കുട്ടിക്കാലം ഏകാന്തതയുടെയും ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്കുള്ള അലച്ചിലുകളുടേതുമായിരുന്നു. അമ്മയും അച്ഛനും പിരിഞ്ഞപ്പോള്‍ അമ്മയ്ക്കും ഫ്രഞ്ച് പട്ടാള ഉദ്യോഗസ്ഥനായ രണ്ടാനച്ഛനും ഒപ്പമായിരുന്നു ആ കുട്ടിയുടെ താമസം. എന്നെങ്കിലും തന്റെ അച്ഛന്‍ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകും എന്നയാള്‍ കരുതി. ഒരു രാജ്യവും അയാള്‍ക്ക് പൗരത്വം കൊടുക്കാന്‍ തയ്യാറായില്ല; ആരും അയാള്‍ക്ക് രക്ഷാകര്‍ത്തൃത്വത്തിന്റെ കരുതല്‍ നല്‍കിയില്ല. രക്ഷപ്പെടാന്‍ വേണ്ടിയാണ് ശോഭ്രാജ് തന്റെ ആദ്യ ഭവനഭേദനം നടത്തുന്നത്. പിന്നീട് അയാള്‍ അതില്‍ രസം കണ്ടെത്തി; അതിര്‍ത്തികള്‍ ഭേദിച്ച് അയാളുടെ കുറ്റവാസന പടര്‍ന്നു.
ചന്താള്‍ എന്ന കാമുകി ഭാര്യയായി. അവളുമായുള്ള അലച്ചിലുകള്‍ അയാളെ ഇറാനിലും അഫ്ഗാനിസ്താനിലും അവിടത്തെ ജയിലുകളിലുമെത്തിച്ചു; ആ ജയിലുകളില്‍നിന്നെല്ലാം അദ്ഭുതകരമായി ചാള്‍സ് രക്ഷപ്പെട്ടു. തനിക്ക് തടസ്സംനിന്നവരെ കൊന്നൊഴിവാക്കാന്‍ അയാള്‍ ഒട്ടും മടിച്ചില്ല.
1970-കളിലെ ഹിപ്പി സംസ്‌കാര കാലത്തായിരുന്നു ചാള്‍സ് ശോഭ്രാജിന്റെ പ്രമാദമായ കൊലപാതകങ്ങലെല്ലാം. ഹിപ്പി സംസ്‌കാരത്തിന്റെ ഭാഗമായി അലഞ്ഞലഞ്ഞ് ബാങ്കോക്കിലെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശവശരീരങ്ങള്‍ കടല്‍ത്തീരങ്ങളിലടിഞ്ഞുതുടങ്ങി. അവസാനത്തെ ഇരയായ ഹെന്റിക് ബിന്‍ടാന്‍ജെ എന്നയാള്‍ മരിച്ച അതേദിവസംതന്നെ ബാങ്കോക്ക് വിമാനത്താവളത്തില്‍നിന്ന് റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സില്‍ കാഠ്മണ്ഡുവിലേക്ക് പറന്നതായി കണ്ടുപിടിക്കപ്പെട്ടു! മരിച്ചയാള്‍ വിമാനയാത്ര നടത്തുന്ന അദ്ഭുതകമായ അവസ്ഥ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് ഹിപ്പികളുടെ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിന്റെ പരിസരങ്ങളില്‍ കണ്ടെത്തി. മരിച്ച അതേ ദിവസങ്ങളില്‍ അവര്‍ വിമാനം കയറി ഗോവയിലേക്ക് പോയിരിക്കുന്നു! ഒരു വര്‍ഷത്തിനുശേഷം ഷീന്‍ ലുക് സോളമന്‍ എന്ന ഫ്രഞ്ച് യാത്രികന്‍ ഹോട്ടല്‍മുറിയില്‍ വിഷംതീണ്ടി മരിച്ചുകിടന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെ വിക്രം ഹോട്ടലില്‍ ഒരു സംഘം ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കപ്പെട്ടു. പിടിക്കപ്പെട്ടത് ചാള്‍സ് ശോഭ്രാജായിരുന്നു. അന്ന് അയാളില്‍നിന്നും ഒട്ടേറെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു -ബാങ്കോക്കിലും നേപ്പാളിലും ഗോവയിലുമെല്ലാം കൊല്ലപ്പെട്ടവരുടേതായിരുന്നു അവ.
സുമുഖനും ശാന്തനും ആരെയും ആകര്‍ഷിക്കുന്ന വാക് ചാതുരിയുമുള്ള ചാള്‍സ് ശോഭ്രാജിന് ജയിലുകള്‍ തടവറകളായില്ല. തിഹാര്‍ ജയിലില്‍ അയാള്‍ രാജാവായി വാണു. നിയമത്തിലും മനശ്ശാസ്ത്രത്തിലും പരിജ്ഞാനം നേടി. ഇന്ത്യയിലെ ശിക്ഷ അവസാനിച്ച് പുറത്തുവിടുന്ന ദിവസം തന്നെ തായ്ലാന്‍ഡ് സര്‍ക്കാരിന് കൈമാറും എന്നറിഞ്ഞ ചാള്‍സ് തായ് നിയമം പഠിച്ചു. ഇരുപതുവര്‍ഷത്തിനകം പിടികൂടപ്പെട്ടില്ലെങ്കില്‍ ആ കേസ് സ്വയം ഇല്ലാതാവും എന്നതായിരുന്നു തായ് നിയമം. തന്റെ ശിക്ഷാകാലാവധി തീരുംമുമ്പേ ജയില്‍ചാടിയ ചാള്‍സ് പുറത്തുപോയി മറ്റൊരു കുറ്റകൃത്യം ചെയ്ത് ജയിലില്‍ തിരിച്ചെത്തി ഇന്ത്യയില്‍ തുടരാനുള്ള 'സര്‍ട്ടിഫിക്കറ്റ്'കരസ്ഥമാക്കി. താന്‍ ചെയ്യുന്നതൊന്നും കുറ്റമാണ് എന്ന് ശോഭ്രാജ് ഒരിക്കലും വിശ്വസിച്ചില്ല.
"
https://www.facebook.com/Malayalivartha

























