പിണറായി പാടുപെട്ട് തയ്യാറാക്കിയ ചാൻസലർ ബിൽ ഇനി രാഷ്ട്രപതി ഭവൻ്റെ കോൾഡ് സ്റ്റോറേജിലേക്ക്; ബിൽ രാഷ്ട്രപതിക്ക് കൈമാറിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ... ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാൻ സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം

പിണറായി പാടുപെട്ട് തയ്യാറാക്കിയ ചാൻസലർ ബിൽ ഇനി രാഷ്ട്രപതി ഭവൻ്റെ കോൾഡ് സ്റ്റോറേജിലേക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ബിൽ രാഷ്ട്രപതിക്ക് കൈമാറിയത്. അങ്ങനെ പിണറായി ഒരിക്കൽ കൂടി ഇളിഭ്യനാവും. രാജ്ഭവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണ് ഇക്കാര്യം മനസിലാക്കുന്നത്.. താനുമായി ബന്ധപെട്ട ഫയലിൽ താൻ തന്നെ തിരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിയമനം നടത്തിയത് രാഷ്ട്രപതിയാണ് . ഗവർണർ രാഷ്ട്രപതിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. അതു കൊണ്ടു തനിക്കെതിരായ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ തീരുമാനം.
സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കുന്നതിനുള്ള കേരള സർവകലാശാല ഭേദഗതി ബില്‍ രാജ്ഭവനിലെത്തിയത് ഇന്നലെയാണ്. നിയമസഭ ബില്‍ പാസാക്കിയത് ഈ മാസം പതിമൂന്നിനാണ്. ഒൻപതു ദിവസത്തിനു ശേഷമാണ് ബിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചത്. രാഷ്ട്രപതി നിയമത്തിൽ ഒപ്പിട്ടില്ലെങ്കിൽ പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല.
ചാൻസലർ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. നിലവിൽ സംസ്ഥാനത്തിനു പുറത്താണ് ഗവർണർ. രണ്ടാം തിയതിയേ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതൽ നിയമോപദേശം തേടുകയോ ചെയ്യാം. അല്ലെങ്കിൽ ഇതിൽ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനിൽ സൂക്ഷിക്കുകയോ ചെയ്യാം. എന്നാൽ രാഷ്ട്രപതിക്ക് അയക്കാനാണ് തീരുമാനം.
വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം.
കോടതിയെ സമീപിക്കാനുള്ള സി പി എമ്മിൻ്റെ തീരുമാനം വിലപ്പോവില്ല. കാരണം ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാലും ഇതു തന്നെയായിരിക്കും അവസ്ഥ. ജുഡീഷ്യറും ലെജിസ്ലേച്ചറും തമ്മിലുള്ള യുദ്ധങ്ങളിൽ ഇവർ പരസ്പരം പങ്കുചേരാറില്ല.
ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറത്തിട്ടുണ്ട്. ലോകായുക്ത ബില്ലിൽ ഒപ്പിടുക എന്നാൽ അഴിമതിക്ക് ഗവർണർ കൂട്ടു നിൽക്കുക എന്നതായിരിക്കും. അതിന് ഏതായാലും ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവില്ല.
ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം. ഇതാണ് സാധാരണ രീതി.
ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടൽ . ഗവര്‍ണറുടെ അസാധാരണ വാര്‍ത്താ സമ്മേളനത്തോടെ സമവായ സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് അടിക്ക് തിരിച്ചടി എന്നമട്ടിൽ തുടര്‍ന്ന് പോകാമെന്ന നിലപാടിലാണ് ഇടതുമുന്നണിയും.
പേരറിവാളൻ കേസിലുള്ള വിധിക്ക് സമാനമല്ല ഗവർണറുടെ അധികാരങ്ങൾ. .എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലേക്കുള്ള വി സിയുടെ നിയമനം അട്ടിമറിച്ചുവെന്നാരോപിച്ച് സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ മാസം കേരളത്തിലെ 11 സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ നോട്ടീസ് നൽകാൻ തീരുമാനിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചട്ടങ്ങൾ പ്രകാരം യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി രൂപീകരിച്ച സെർച്ച് കമ്മിറ്റി കുറഞ്ഞത് മൂന്ന് പേരുടെ ഒരു പാനൽ ചാൻസലർക്ക് ശുപാർശ ചെയ്യണം.
1956ലെ യുജിസി നിയമത്തിലെ സെക്ഷൻ 12(ബി) പ്രകാരം അംഗീകൃതമായ സംസ്ഥാനത്തെ വ്യക്തിഗത സർവ്വകലാശാലകളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പുനഃപരിശോധിക്കേണ്ടതിന്റെ അടിയന്തര ആവശ്യത്തിലേക്ക് ഈ വിധികൾ വിരൽ ചൂണ്ടുന്നു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങിയിരിക്കുകയാണ് സിപിഎം. ഗവർണറുടെ നടപടികൾ തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ എംപി എ.എം.ആരിഫ് ഗവർണറെ തിരികെ വിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ആരിഫ് നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഗവര്‍ണർ പരസ്യമായി സർക്കാരിനെ വെല്ലുവിളിക്കുന്നു. ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനത്തെ ഗവർണർ തകർക്കുകയാണെന്നും നോട്ടിസിൽ ആരിഫ് വ്യക്തമാക്കി.
ബിജെപി നേതാക്കളുടെ കേസ് ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി ആക്ഷേപം ഉന്നയിച്ചതിലൂടെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപി പ്രമേയ നോട്ടിസ് നൽകുന്നത് അപൂർവമാണ്. വിവിധ സംസ്ഥാനങ്ങൾ ബിജെപി നിയമിച്ച ഗവർണർമാരുടെ നിലപാടിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ കേരളത്തിന്റെ ശബ്ദവും ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനാണ് സിപിഎം ശ്രമം.
ബിജെപി നേതാക്കൾ നിവേദനം നൽകിയതിനെ തുടർന്ന് 2021 ജൂൺ പത്തിനാണ് ഗവർണർ മുഖ്യമന്ത്രിക്കു കത്തെഴുതിയത്. സുപ്രീംകോടതി വിധികളെ മറികടന്ന് പൊലീസിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ബിജെപി നേതാക്കൾ നിവേദനത്തിൽ വ്യക്തമാക്കുന്നതായി ഗവർണർ കത്തിൽ പറയുന്നു. ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച് ബിജെപി നേതാക്കളെ താറടിച്ചു കാണിക്കാൻ നീക്കം നടക്കുന്നതായാണ് നിവേദനത്തിൽ പറയുന്നത്. അതിനെതിരെ അടിയന്തര നടപടികൾ വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഉചിതമായ പരിഗണനയ്ക്കായി നിവേദനത്തിന്റെ പകർപ്പ് അയയ്ക്കുന്നതായും ഗവർണർ കത്തിൽ വ്യക്തമാക്കി. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസം മുൻപാണ് കത്ത് പുറത്തായത്. നിവേദനം കിട്ടിയാൽ അത് കൈമാറുന്നത് സാധാരണ നടപടി മാത്രമാണെന്ന് രാജ്ഭവൻ പറയുന്നു. എന്നാൽ, ഏതു കത്തു ലഭിച്ചാലും അത് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കൈമാറുന്നത് ഗവർണർ പദവിക്കു ചേർന്നതല്ലെന്നു സിപിഎം വിമർശിക്കുന്നു.
ഏതു കത്തുകിട്ടിയാലും സർക്കാരിന് അയയ്ക്കാൻ രാജ്ഭവൻ പോസ്റ്റ് ഓഫിസാണോ എന്നായിരുന്നു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. പാർട്ടി ആസ്ഥാനത്തേക്ക് നൂറു കണക്കിനു നിവേദനങ്ങൾ വരാറുണ്ടെന്നും അതെല്ലാം പരിശോധന കൂടാതെ അപ്പാടെ സർക്കാരിലേക്ക് അയയ്ക്കുന്ന പതിവില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
2021 ജൂൺ 9നാണ് ബിജെപി നേതാക്കൾ ഗവർണർക്ക് കത്തു നൽകിയത്. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കളെ ലക്ഷ്യം വച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് നിവേദത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ബിജെപി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം തുടർച്ചയായി ഉന്നയിച്ചതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ സിപിഎമ്മുമായി ബന്ധമുള്ളവരാണ്. പ്രത്യേക സംഘം രൂപീകരിച്ചതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിനു പകരം ബിജെപി നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാന വ്യാപകമായി ചോദ്യം ചെയ്യുകയും അവഹേളിക്കുകയുമാണ്. ബിജെപി അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണമാണെന്ന തെറ്റായ ചിത്രമാണ് പ്രത്യക അന്വേഷണ സംഘം മാധ്യമങ്ങൾക്കു നൽകുന്നത്. അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണ്. ബിജെപി സംസ്ഥാന പ്രസിഡന്റിനെയും കുടുംബത്തെയും അവഹേളിക്കാനും പ്രത്യേക സംഘം ശ്രമിക്കുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശം നൽകിയ സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ പേരിലും കേസ് എടുത്തിട്ടുണ്ടെന്നു നിവേദനത്തിൽ പറയുന്നു. സ്വമേധയാ പിൻവലിക്കുകയാണെന്നാണ് സ്ഥാനാർഥി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളുടെ സമയത്തും ബിജെപി പ്രസിഡന്റിനെ ലക്ഷ്യമിട്ടാണ് സർക്കാർ നീങ്ങിയതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഏതായാലും ഗവർണറും സർക്കാരും തമ്മിലുള്ള പുതിയ പോർമുഖമാണ് തുറക്കുന്നത്. കേരള നിയമസഭ പാസാക്കിയ ഒരു നിയമത്തിന് രാഷ്ട്രപതി ഭവനിൽ വിശ്രമിക്കേണ്ടി വരുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.
https://www.facebook.com/Malayalivartha

























